
തിരുവനന്തപുരം: മുന്‍ രാജ്യസഭ എംപിയും പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായിരുന്ന വി.മുരളീധരൻ പതിനാറാം നിയമസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലയിരുന്നു കഴക്കൂട്ടം എംഎൽഎ ആയി അദ്ദേഹം സത്യവാചകം ചൊല്ലിയത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിൽ നിന്നും ബിജെപി പ്രവർത്തകരുടെ വാഹന റാലിയായാണ് മുരളീധരൻ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയത്.
ശക്തമായ മഴയിലും നിരവധി ബിജെപി പ്രവർത്തകർ വലിയ ആവേശത്തോടെ വാഹന റാലിയിൽ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക് പോയി. കഴക്കൂട്ടത്തെ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് വികസന പ്രവർത്തനങ്ങൾക്ക് സത്യപ്രതിജ്ഞയോടെ തുടക്കം കുറിക്കുമെന്ന് വി.മുരളീധരൻ പറഞ്ഞു. ബിജെപിയുടെ നയപരിപാടികൾ ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ വികസനത്തിന് വേണ്ടി ബിജെപിയുടെ മൂന്ന് എംഎൽഎമാരും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയിലൂടെയാണ് പൊതു പ്രവര്‍ത്തനത്തിലെത്തുന്നത്. എബിവിപി മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. ആറ് വര്‍ഷം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായി. 2016ല്‍ കഴക്കൂട്ടത്ത് നിന്ന് മത്സരിച്ച് കടകംപള്ളിക്കെതിരെ രണ്ടാമതെത്തി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മിന്നും പ്രകടനം കാഴ്ചവച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശിയായ വി. മുരളീധരന്‍ പരേതരായ വി. ഗോപാലന്റെയും എന്‍.വി. ദേവകിയുടെയും മകനാണ്. ഭാര്യ: ഡോ. കെ.എസ്. ജയശ്രീ. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് സ്ഥിരതാമസം.