പന്തളം : കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്തിയ കേസിലെ മൂന്നാം പ്രതി പന്തളം കടക്കാട് സ്വദേശി മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ (29 ) അറസ്റ്റിൽ. പിടിയിലായ മറ്റ് പ്രതികൾക്ക് എം ഡി എം എ അടക്കമുള്ള മയക്കുമരുന്ന് വാങ്ങുന്നതിനും, ലഹരി ഇടപാടുകൾക്കുമായി പണം അയച്ചിരുന്നത് ഷെബീനയുടെ അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മെയ് 15 നാണ് പന്തളത്ത് വൻ ലഹരിവേട്ട നടന്നത് . കാറിൽ കൊണ്ടുവരികയായിരുന്ന 395 ഗ്രാം എം ഡി എം എ യുമായി അടൂർ പറക്കോട് സ്വദേശി ഷംനാദ്, കോട്ടമുകൾ സ്വദേശി മുഹമ്മദ് ഷാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പന്തളം വലിയപാലത്തിന് സമീപത്ത് വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തത് . പരിശോധനയിൽ ഡീസൽ ടാങ്കിന് മുകളിലായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ബോട്ടിലുകൾ കണ്ടെത്തി. ഈ ബോട്ടിൽ കട്ട് ചെയ്താണ് ലഹരി വസ്തു കണ്ടെടുത്തത്.
തമിഴ്നാട്ടിലെ ഈറോഡിൽ നിന്നാണ് ഇവർ ലഹരിമരുന്ന് വാങ്ങിയത് . ചില്ലറ വിൽപ്പനക്കാർക്ക് നൽകി ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായ ഷംനാദ് കാപ്പ കേസിൽ അടക്കം ഉൾപ്പെട്ട പ്രതിയാണ്.
















