
കൊച്ചി: കേരള തീരത്തോട് ചേര്‍ന്ന് വ്യാപകമായി കാണപ്പെടുന്ന കൂന്തലുകളുടെ (ഇന്ത്യന്‍ സ്‌ക്വിഡ്-യുറോറ്റിയൂത്തിയസ് ഡുവോസെലി) വിചിത്രവും സങ്കീര്‍ണവുമായ പ്രത്യുത്പാദന രീതികള്‍ വെളിപ്പെടുത്തി സിഎംഎഫ്ആര്‍ഐ പഠനം. കൂട്ടത്തോടെയുള്ള പ്രജനനം, സ്വവര്‍ഗ ഇണചേരല്‍, ഒരേസമയം ഒന്നിലധികം പങ്കാളികളുമായുള്ള ഇണചേരല്‍ എന്നിവ ഈ കൂന്തലുകളില്‍ സാധാരണമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കുറഞ്ഞ പ്രായത്തിലുള്ള പ്രജനനം, ഒന്നിലധികം തവണകളായുള്ള ഇണചേരല്‍, ബീജസംഭരണം എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകള്‍ ഈ കൂന്തലുകള്‍ക്കുള്ളതായി കണ്ടെത്തി. സിഎംഎഫ്ആര്‍ഐയിലെ ഷെല്‍ഫിഷ് ഫിഷറീസ് ഡിവിഷനിലെ ഡോ. ഗീത ശശികുമാര്‍, ഡോ. കെ.കെ. സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. കൊച്ചി തീരത്തോട് ചേര്‍ന്നുള്ള മേഖലയില്‍ നിന്ന് ശേഖരിച്ച കൂന്തലുകളിലാണ് പഠനം നടത്തിയത്.
വര്‍ഷത്തില്‍ എല്ലാ മാസവും ഇണചേരുമെങ്കിലും ഒക്ടോബറിലാണ് ഏറ്റവും കൂടുതലായി നടക്കുന്നത്. ആറ് മാസം ആയുസുള്ള ഇവ മൂന്ന് മാസം മുതല്‍ ഇണചേരാന്‍ തുടങ്ങും. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ച 232 പെണ്‍കൂന്തലുകളില്‍ 40 ശതമാനത്തിന്റെയും ശരീരത്തില്‍ ബീജ നിക്ഷേപം കണ്ടെത്തി. മിക്കവയിലും ഉയര്‍ന്ന തോതിലുള്ള ബീജ നിക്ഷേപമുള്ളതിനാല്‍ മുട്ടയിടുന്നതിന് മുന്‍പ് ഇവ ഒന്നിലധികം ആണ്‍കൂന്തലുകളുമായി ഇണചേരുന്നു എന്ന് വ്യക്തമായി.
ഇത്തരം ബീജനിക്ഷേപം ആണ്‍കൂന്തലുകളുടെ ശരീരത്തിലും കണ്ടെത്തിയതോടെ ഇവ സ്വവര്‍ഗ ഇണചേരല്‍ നടത്തുന്നതായും തെളിഞ്ഞു. മുമ്പ്, ഭാരതത്തിന് പുറത്ത് ആഴക്കടല്‍ കൂന്തലുകളില്‍ ഇത്തരം സ്വവര്‍ഗ ലൈംഗിക പെരുമാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ആഴക്കടലിലെ വെളിച്ചമില്ലായ്‌മയാകാം ഇതിന് കാരണമാകുന്നതെന്നായിരുന്നു ശാസ്ത്രജ്ഞരുടെ നിഗമനം. സമാനമായ പെരുമാറ്റം ഡോള്‍ഫിനുകളിലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, തീരക്കടല്‍ കൂന്തല്‍ ഇനത്തില്‍ ഇത്തരം പെരുമാറ്റം കണ്ടെത്തുന്നത് ഇതാദ്യമായാണ്. രാജ്യാന്തര ശാസ്ത്ര ജേണലായ ജേണല്‍ ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാരതത്തിലെ ഏറ്റവും മൂല്യമേറിയ സമുദ്രവിഭവങ്ങളിലൊന്നായ കൂന്തലുകളുടെ പ്രജനന വ്യവസ്ഥയെക്കുറിച്ചുള്ള ഈ കണ്ടെത്തല്‍ മത്സ്യലഭ്യത വിലയിരുത്തുന്നതിനും, ഫലപ്രദമായ സംരക്ഷണ- പരിപാലന മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിനും ഏറെ സഹായകരമാകും. കൂന്തല്‍ പ്രജനന ചക്രത്തെക്കുറിച്ച് കൂടുത ല്‍ വ്യക്തത വരാന്‍ ഇവയുടെ പെരുമാറ്റത്തെയും ശരീരശാസ്ത്രത്തെയും കുറിച്ച് വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ പറഞ്ഞു.