Kerala

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

Published by
സുനില്‍ തളിയല്‍

തിരുവനന്തപുരം: ഓണാട്ടുകര എള്ളിന്റെ പെരുമയുമായി മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (എംഎഫ്പിസിഎല്‍). പുത്തരിക്കണ്ടം ഇ.കെ. നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന കൃഷി വൈഭവ് മേളയിലാണ് ഓണാട്ടുകര എള്ളില്‍ നിന്ന് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനയ്‌ക്കും വച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശത്തെയാണ് ഓണാട്ടുകര എന്ന് വിളിക്കുന്നത്. ഈ മേഖലയില്‍ കൃഷിചെയ്യുന്ന ഏറെ സവിശേഷതകള്‍ നിറഞ്ഞ എള്ളാണ് ഓണാട്ടുകര എള്ള്. ഔഷധഗുണവും പോഷകഗുണവുമുള്ള ഉയര്‍ന്ന വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ നിറഞ്ഞതാണ് ഓണാട്ടുകര എള്ള്. കൂടാതെ, ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒലിക് ആസിഡ്, ലിനോലെയിക് ആസിഡ്, പാല്‍മിറ്റോലിക് ആസിഡ് മുതലായവയും ഇതില്‍ അടങ്ങിയിരിക്കുന്നു. അണ്‍സാച്ചുറേറ്റഡ് ഫാറ്റ് ഉള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. മികച്ച ഗുണനിലവാരത്തിനുള്ള ഭൗമസൂചികാ പദവി ഓണാട്ടുകര എള്ളിന് ലഭിച്ചിട്ടുണ്ട്. ആയുര്‍വേദ മരുന്നുകളില്‍, പ്രത്യേകിച്ച് വാതരോഗ ചികിത്സക്കുള്ള എണ്ണ കാച്ചാന്‍ ഓണാട്ടുകര എള്ളെണ്ണ വ്യാപകമായി ഉപയോഗിക്കുന്നു.

ഓണാട്ടുകര റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ നടത്തിയ ഗവേഷണത്തില്‍ ഓണാട്ടുകര എള്ളിന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൃഷി ചെയ്യുന്ന എള്ളിനെക്കാള്‍ ഗുണമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹൃദയസംബന്ധിയായ രോഗമുള്ളവര്‍ക്ക് ഓണാട്ടുകര എള്ളെണ്ണ ഔഷധതുല്യമാണ്. നാഡീ ഞരമ്പുകളുടെയും പേശികളുടെയും ആരോഗ്യം വീണ്ടെടുക്കുന്നതിനും ഇവ സഹായകമാകുന്നു.

എള്ളിന്റെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനായി ഒരു വിശദപഠന റിപ്പോര്‍ട്ട് മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (എംഎഫ്പിസിഎല്‍) സര്‍ക്കാരിന് സമര്‍പ്പിക്കുകയും അംഗികരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തലമുറയ്‌ക്ക് കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞതും നിലം നികത്തി വീടുകള്‍ വ്യാപകമായി നിര്‍മ്മിച്ചതും പരമ്പതാഗത എള്ള് കൃഷിയെ ബാധിച്ചു. പുതുതലമുറയെ കൃഷിയിലേക്കും ഓണാട്ടുകരയുടെ തനതായ എള്ള് കൃഷിയിലേക്കും തിരികെയെത്തിക്കാനാണ് എംഎഫ്പിസിഎല്‍ ശ്രമിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല പറഞ്ഞു.

രാവിലെ 10 മുതല്‍ രാത്രി 7 വരെയാണ് പ്രദര്‍ശന വില്‍പനമേള നടക്കുന്നത്. കാര്‍ഷിക മേള, മാമ്പഴോത്സവം, സസ്യഫലപ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷ (സിസ) ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന കൃഷിവൈഭവ് മേള ഇതിനകം നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു. പ്രവേശനം സൗജന്യമാണ്. ഇന്ന് സമാപിക്കും.

Recent Posts