
തിരുവനന്തപുരം: വി.ഡി. സതീശന് മുഖ്യമന്ത്രി പദം കിട്ടി, പ്രധാന വകുപ്പെല്ലാം മറ്റുള്ളവർ തട്ടി എന്നൊക്കെ ആക്ഷേപം പറഞ്ഞവർക്കുള്ള മറുപടികൂടിയാണോ ഈ വകുപ്പു വിഭജനം വൈകുന്നതെന്ന ചോദ്യങ്ങളും ഉയരുന്നു. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യ അധികാരമേറ്റിട്ട് 24 മണിക്കൂർ കഴിഞ്ഞു. ആദ്യ മന്ത്രിസഭാ യോഗവും കഴിഞ്ഞു. മന്ത്രിസഭയിലെ രണ്ടാമനാര്, മൂന്നാമനാര് എന്നെല്ലാമുള്ള തർക്കവും നടക്കുന്നു. പക്ഷേ ഒറ്റ മന്ത്രിക്കും ഒരു വകുപ്പും കിട്ടിയിട്ടില്ല. ഔദ്യോഗികമായി ഗസറ്റ് വിജ്ഞാപനം വന്ന് ശേഷമേ അക്കാര്യത്തിൽ അന്തിമ വിധിയാകൂ.
എന്നാൽ, 24 മണിക്കൂർ കഴിഞ്ഞിട്ടും മന്ത്രിമാർ വകുപ്പില്ലാതെ തുടരുന്നത് വലിയ നാണക്കേടാണ്. കേസില്ലാ വക്കീൽ എന്ന അപഹസിക്കപ്പെടുന്നതുപോലെ വകുപ്പില്ലാ മന്ത്രിയെന്ന നിലയിലാണ് കാര്യങ്ങൾ. എന്നാൽ മുഖ്യമന്ത്രിക്കാകട്ടെ എല്ലാ വകുപ്പുകളും സത്യപ്രതിജ്ഞയോടെ കരഗതകമാകും.
സതീശൻ മുഖ്യമന്ത്രിയായി, വേണുഗോപാൽ പ്രധാന വകുപ്പുകൾ ഭരിക്കുമെന്നൊക്കെയായിരുന്നു അപഹാസം. എന്നൽ ഒറ്റ ദിനരാത്രമെങ്കിൽ അത്രയും എല്ലാ വകുപ്പിനും അധിപൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ആയി എന്നതാണ് ഇതിലെ പ്രത്യേകത.
മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നത് നിമിഷ നേരംകൊണ്ട്, മുമ്പ് സംഭവിച്ചിട്ടില്ലാത്ത വേഗത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നാണ്. പക്ഷേ ചട്ടപ്രകാരം മുഖ്യമന്ത്രിയുടെ മാത്രം അധികാര പരിധിയിൽ വരുന്ന ഈ വകുപ്പു നിർണ്ണയ തീരുമാനം ഇത്ര വൈകുന്നത് സർക്കാരിന്റെ സുഗമ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ തടസങ്ങൾ ഏറെ ഉണ്ടാകുമെന്ന് ആശങ്കപ്പെടുത്തുന്നതാകുന്നു.
ചില വകുപ്പുകൾ ചില പാർട്ടികൾക്ക് കൊടുക്കുന്നതിനെ കർശനമായി ചില പാർട്ടികൾ എതിർത്ത വിവരം പരസ്യമായിക്കഴിഞ്ഞു. ഇത് തുടർകാലത്തെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കില്ല എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ എല്ലാ വകുപ്പും മുഖ്യമന്ത്രി 24 മണിക്കൂറിലേറെ കൊണ്ടുനടന്നത് ഒരു വാശിതീർക്കൽകൂടിയാണെന്ന് വി.ഡി. സതീശൻ പക്ഷക്കാർ പറയുന്നു.