ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ വിചാരണത്തടവിലുള്ള നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം. ഞായറാഴ്ച രാത്രിയിലാണ് സാമൂ ഹിക മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്. വ്യാജപ്രചാരണത്തെ തുടർന്ന് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിനു മുന്നിൽ ആരാധകർ തമ്പടിച്ചു. എന്നാൽ ഇത് അടി സ്ഥാനരഹിതമാണെന്ന് ജയിൽ ഡിജിപി അലോക് കുമാർ വിശദീകരിച്ചതോടെയാണു ജനക്കൂട്ടം പിരിഞ്ഞത്. ദർശന് ജയിലിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ജയിൽ ഡി.ജി.പി. അറിയിച്ചു.
2024ജൂൺ 8ന് രേണുകസ്വാമിയെന്ന ആരാധകനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 7 പ്രതികൾ വിചാരണത്തടവിലുള്ളത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്രഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. കേസിൽ രണ്ടാംപ്രതിയായ ദർശൻ ജാമ്യംതേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ പുരോഗതി അറിയാൻ ഒരു വർഷം കൂടി കാത്തിരിക്കാനായിരുന്നു കോടതിയുടെ നിർദേശം. അടുത്ത ഒരുവർഷം ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ദർശൻ കടുത്ത നിരാശയിലാണെന്നാണ് വിവരം.
















