Editorial

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

Published by
എഡിറ്റോറിയൽ ഡെസ്ക്

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ ലഭിച്ചു എന്നതൊഴികെ പറയത്തക്ക വിസ്മയങ്ങളൊന്നുമില്ലാതെയാണ് കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നത്. പതിവുപോലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കനുസരിച്ചും സംഘടിത മതശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയുമാണ് മന്ത്രിമാരെ എടുത്തിരിക്കുന്നത്. അപസ്വരങ്ങള്‍ തീരെ ഇല്ലെന്നു പറയാനാവില്ല. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ അപുവിനെ മന്ത്രിയാക്കാത്തതും, പിറവം എംഎല്‍എ അനൂപ് ജേക്കബിനെ തവണവ്യവസ്ഥ പ്രകാരം മന്ത്രിയാക്കിയതും വിവാദമായിട്ടുണ്ട്. ഈ വ്യവസ്ഥ അംഗീകരിക്കില്ലെന്ന് അനൂപ് ജേക്കബും, രണ്ടാമൂഴക്കാരനെന്നു കരുതപ്പെടുന്ന മാണി സി. കാപ്പനും വ്യക്തമാക്കിയിട്ടുണ്ട്. പട്ടികവര്‍ഗത്തില്‍ നിന്ന് ഐ.സി. ബാലകൃഷ്ണനെ തഴഞ്ഞ് വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യ കെ.എ. തുളസിയെ മന്ത്രിയാക്കിയതും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പ്രകോപിതരാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി.സതീശനും മറ്റു ചിലരുമൊഴികെ ഇപ്പോള്‍ അധികാരമേറ്റ പലരും നേരത്തെ മന്ത്രിമാരായിട്ടുള്ളവരാണ്. ഇവരുടെ ഭരണവും ജനസേവനവും ലോകം കണ്ടിട്ടുള്ളതുമാണ്. അതുകൊണ്ട് വലിയ വിസ്മയങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഭരിക്കുക എന്നതിനര്‍ത്ഥം അധികാരം കയ്യാളലല്ലെന്നും, അഴിമതി നടത്തലല്ലെന്നുമുള്ള തിരിച്ചറിവ് പ്രയോഗത്തില്‍ കൊണ്ടുവരാതെ ഇതിന് മാറ്റം വരില്ല. ജനങ്ങളെ വിശ്വാസിപ്പിക്കാന്‍ ചിലതെല്ലാം ചെയ്‌തെന്നു വരുത്തിയതുകൊണ്ടായില്ല.

ഐക്യകേരളം രൂപംകൊണ്ടതിനുശേഷം ഇരുപത്തിനാലാമത്തെ മന്ത്രിസഭയാണ് അധികാരമേറ്റിരിക്കുന്നത്. മുന്‍കാലങ്ങളില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ നിന്ന് വ്യത്യസ്തമായ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയൊന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ എന്നതിന് ഉത്തരം തരേണ്ടത് അധികാരമേറിയവരാണ്. എല്‍ഡിഎഫ് ഭരണം മാറി യുഡിഎഫ് ഭരണം വന്നാലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിനു പകരം പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുകയാണ് പതിവ്. സര്‍ക്കാരുകള്‍ മാറുമ്പോഴും ഭരണത്തുടര്‍ച്ച ഉണ്ടാവണം. അതിനര്‍ത്ഥം മുന്‍ സര്‍ക്കാരിന്റെ ചെയ്തികളൊന്നും പുനഃപരിശോധിക്കേണ്ടെന്നല്ല. ജനവിരുദ്ധമായ നടപടികളുടെ ഘോഷയാത്രയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഭരണം. ജനങ്ങള്‍ക്ക് നന്മ ചെയ്യാനല്ല, പാര്‍ട്ടിക്കാര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചത്. ഇറങ്ങിപ്പോകുന്നതിന് തൊട്ടുമുന്‍പ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ നവകേരള സര്‍വ്വെ പോലും ഇതിനായിരുന്നു. പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ വ്യാപ്തി ആരെയും അമ്പരപ്പിക്കുന്നതാണ്. ഇക്കാര്യത്തിലൊക്കെ പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

കിട്ടാവുന്നിടത്തോളം കടം വാങ്ങി ഭരണം ആഘോഷമാക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ ചെലവില്‍ കടമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം വരെ നടത്തി. ഇതിനൊക്കെ എതിരെയുള്ള ജനവികാരമാണ് തങ്ങള്‍ക്ക് അനുകൂലമായതെന്ന വസ്തുത യുഡിഎഫ് സര്‍ക്കാര്‍ വിസ്മരിക്കരുത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തണം. റവന്യു വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തണം. സര്‍ക്കാര്‍ ചെലവഴിക്കുന്ന പണത്തിന് അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്തണം. ഇടനിലക്കാരെ ഒഴിവാക്കുകയും നികുതിപ്പണം ജനങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുംവേണം. ഇതിന് സത്യസന്ധരായ ഉദ്യോഗസ്ഥരെ ചുമതലയേല്‍പ്പിക്കണം.

വന്ദേമാതരത്തിന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗാനത്തിന്റെ പദവി നല്‍കിയിരുന്നു. വന്ദേമാതര ഗാനത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത് സ്വാഗതാര്‍ഹമാണ്. അതിനെക്കാള്‍ സ്വാഗതാര്‍ഹമാണ് മുസ്ലിം ലീഗ് പ്രതിനിധികളടക്കം വന്ദേമാതരത്തിന്റെ ആലാപനത്തില്‍ പങ്കുചേര്‍ന്നത്. ഈയൊരു സമീപനം ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തുടര്‍ന്നും ഉണ്ടാവണം. ഇക്കാര്യത്തില്‍ ചില ആശങ്ക നിലനില്‍ക്കുന്നുണ്ട്. അത് നീക്കണം. അനാവശ്യമായ കേന്ദ്ര വിരോധം പ്രകടിപ്പിച്ച് വികസനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുകയുമരുത്.

Recent Posts