Kerala

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: അനുമതിയോടെ കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച പാമ്പാടി 215-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനക്കാരുടെ സ്റ്റുഡന്റ് കൗണ്‍സിലിനെ ഇന്‍സ്റ്റിറ്റ്യൂട്ട് സസ്‌പെന്‍ഡ്് ചെയ്തു.

സ്റ്റുഡന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളൊന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇനി അനുവദിക്കില്ല. കൗണ്‍സില്‍ നേതാവ് വിപിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. അഞ്ചംഗങ്ങളടങ്ങിയ സ്റ്റുഡന്റ് കൗണ്‍സിലിനൊപ്പം വിദ്യാര്‍ഥികളെ തടഞ്ഞ മറ്റ് ചിലരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ ഡയറക്ടര്‍ സണ്ണി ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലക്ഷ്മിപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറക്ടര്‍ ചെയര്‍പേഴ്‌സണ്‍ ആയ അന്വേഷണ കമ്മീഷനെയും തെരഞ്ഞെടുത്തു. ഇവര്‍ക്കെതിരേ പള്ളിക്കത്തോട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കും.

അതിനിടെ, എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവത്തില്‍ സ്റ്റുഡന്റ് കൗണ്‍സില്‍ മാപ്പപേക്ഷിച്ച് പ്രസ്താവന ഇറക്കി. വിദ്യാര്‍ഥികളുടെ പഠനത്തിന് ഭംഗംവരുത്തുന്നതൊന്നും ഉണ്ടാവണമെന്ന് തങ്ങള്‍ വിചാരിച്ചിട്ടില്ലെന്ന് മാപ്പപേക്ഷയില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കുണ്ടായ വേദനയില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നതായും സ്റ്റുഡന്റ് കൗണ്‍സില്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നയിച്ച പഠനക്ലാസില്‍ പങ്കെടുത്തവരെ സമുദായ സംഘടനയുടെ കുട്ടികള്‍ എന്ന് ആക്ഷേപിച്ച് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ഇറക്കിവിടുകയായിരുന്നു. ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് മുന്‍കൂര്‍ അനുമതിയോടെ ഫീസും അടച്ചെത്തിയ കുട്ടികളെ സ്ഥാപനത്തിലെ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ ഇറക്കിവിട്ടു. 35 കുട്ടികളും അഞ്ച് കരയോഗം ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുണ്ടായിരുന്നത്. സമുദായ സംഘടനയുടെ പേരിലുള്ള സന്ദര്‍ശനം അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നിലപാടാണ് സ്റ്റുഡന്റ് കൗണ്‍സില്‍ സ്വീകരിച്ചത്. സ്ഥാപന ഡയറക്ടറായ സണ്ണി ജോസഫ് നയിക്കുന്ന രണ്ടാമത്തെ ക്ലാസില്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് സ്റ്റുഡന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരെത്തി കുട്ടികളെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടത്. എന്നാല്‍, അത് സാധിക്കില്ലെന്ന നിലപാടാണ് ഡയറക്ടര്‍ സ്വീകരിച്ചത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ തടിയൂരാന്‍ സ്റ്റുഡന്റ് കൗണ്‍സില്‍ മാപ്പപേക്ഷയുമായെത്തുകയായിരുന്നു.

Recent Posts