
സ്വീഡന്റേയും നോർവെയുടെയും പരമോന്നത ബഹുമതി കൂടി ലഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ആഗോള പുരസ്‌കാരങ്ങളുടെ എണ്ണം 32 ആയി. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയുടെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ലോകത്തിന് നല്‍കിയ സംഭാവനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള്‍ തങ്ങളുടെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുന്നത്.43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നോര്‍വേയില്‍ എത്തുന്നത്.
നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോറുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നിര്‍ണായകമായ പല വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തി. ഇന്ത്യയുമായി ഒപ്പുവെച്ച ഉഭയകക്ഷി കരാറുകള്‍ വളരെ സവിശേഷമാണെന്നും മറ്റുരാജ്യങ്ങളുമായി ഇത്തരത്തിലൊരു കരാര്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും ബിസിനസ് ആന്‍ഡ് റിസര്‍ച്ച് ഉച്ചകോടിയില്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോര്‍ പറഞ്ഞു.
നോര്‍വേയുമായുള്ള ഗ്രീന്‍ സ്ട്രാറ്റജിക് പങ്കാളിത്തം തന്ത്രപരമായ മേഖലകളിലെല്ലാം വികസിപ്പിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യ-ഇഎഫ്ടിഎ വ്യാപാരം, സാമ്പത്തിക പങ്കാളിത്ത കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ഇടപെടല്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, സാങ്കേതികവിദ്യ-കൃത്രിമബുദ്ധി തുടങ്ങിയവയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനായി ഇന്ത്യ-സ്വീഡന്‍ ടെക്‌നോളജി ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോറിഡോര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുമെന്നാണ് നേതാക്കളുടെ പ്രഖ്യാപനം. സ്വീഡന്‍ സന്ദര്‍ശനവേളയില്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാറും പ്രധാനമന്ത്രിയെ തേടിയെത്തിയിരുന്നു. വിദേശ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ കമാന്‍ഡര്‍ ഗ്രാന്‍ഡ് ക്രോസ്.
സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണുമായി പ്രധാനപ്പെട്ട മേഖലകളില്ലെന്നും നരേന്ദ്ര മോദി ചര്‍ച്ച നടത്തി. വ്യാപാരം, പ്രതിരോധം, നവീകരണം, കൃത്രിമബുദ്ധി, കാലാവസ്ഥ തുടങ്ങിയ മേഖലകളെ കുറിച്ചെല്ലാം ഇരുവരും ചര്‍ച്ച നടത്തി. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ കുറിച്ചും മോദി വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തി.