
ബെംഗളൂരു : കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ തമ്മിൽ തല്ല്. കെപിവൈസിസിയിലെ 15 ഭാരവാഹികളെ ഹൈക്കമാൻഡ് നീക്കം ചെയ്തതിനെത്തുടർന്നാണ് ബെംഗളൂരുവിലെ കെപിസിസി ഓഫീസിൽ യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളായി തമ്മിൽ അടിച്ചത്. കർണാടക കോൺഗ്രസിനുള്ളിൽ ആഭ്യന്തര വിഭാഗീയതയും ശക്തമാകുകയാണ് . നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്തുന്നത് തീരുമാനിക്കാൻ ചേർന്ന യോഗമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപിക റെഡ്ഡി ഉൾപ്പെടെ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ഹൈക്കമാൻഡ് അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ഏറ്റുമുട്ടൽ.ദീപിക റെഡ്ഡിക്കൊപ്പം, എട്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരെയും നിരവധി സംസ്ഥാന സെക്രട്ടറിമാരെയും നിഷ്ക്രിയത്വം, കൃത്യവിലോപം, സംഘടനാ പരിപാടികളിൽ പങ്കെടുക്കാത്തത് എന്നീ കുറ്റങ്ങൾക്ക് ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി.
സസ്‌പെൻഷൻ ഉത്തരവുകൾ പുറപ്പെടുവിച്ചതുമുതൽ ദീപിക റെഡ്ഡിയുടെ അനുയായികൾക്കിടയിൽ നീരസം പുകയുന്നുണ്ടായിരുന്നു . യോഗം ആരംഭിച്ചപ്പോൾ, കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മഞ്ജുനാഥ് ഗൗഡയുടെയും ദീപിക റെഡ്ഡിയുടെയും അനുയായികൾ തമ്മിൽ അച്ചടക്ക നടപടിയെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
ദീപിക റെഡ്ഡിയുടെ അനുയായികൾ നേതൃത്വത്തിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്യുകയും തങ്ങളുടെ നേതാവിനെ പുറത്താക്കിയതിനെ അപലപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിക്കുന്നതിനെ എതിർത്ത മറ്റൊരു വിഭാഗം ഔദ്യോഗിക പരിപാടി തടസ്സപ്പെടുത്തരുതെന്ന് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് തർക്കം ശക്തമായി. മിനിറ്റുകൾക്കുള്ളിൽ, ഇരു ക്യാമ്പുകളിലെയും കോൺഗ്രസ് പാർട്ടി അംഗങ്ങൾ തമ്മിലുള്ള വാക്കുതർക്കം ഉന്തും തള്ളും കയ്യാങ്കളിയുമായി മാറി.കെപിസിസി പരിസരത്ത് ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.
വേദിയിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും ഭാരവാഹികളും ഇടപെട്ടാണ് ഒടുവിൽ സംഘർഷം അവസാനിപ്പിച്ചത്