കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കന്യകയായ പെണ്‍കുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കുമെന്ന പുതിയ നിയമവുമായി താലിബാന്‍ ഭരണകൂടം. ഭാര്യാഭര്‍തൃ വേര്‍പിരിയലിന്റെ തത്വങ്ങള്‍ എന്ന തലക്കെട്ടോടെ 31 വകുപ്പുകളുള്ള പുതിയ ചട്ടത്തിന് താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സദ അംഗീകാരം നല്‍കി.
ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യാഭര്‍തൃ വേര്‍പിരിയലിന്റെ തത്വങ്ങള്‍ എന്ന പേരിലുള്ള പുതിയ കുടുംബ നിയമത്തിന് കീഴില്‍ ശൈശവ വിവാഹം, കാണാതായ ഭര്‍ത്താക്കന്മാര്‍, നിര്‍ബന്ധിത വിവാഹ മോചനം, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ട്. ശൈശവ വിവാഹങ്ങളില്‍ തീരുമാനമെടുക്കാന്‍ അച്ഛനും മുത്തച്ഛനും അധികാരം നല്‍കുന്നതാണ് ഈ നിയമം. താലിബാന്‍ കോടതിയുടെ ഉത്തരവിലൂടെ മാത്രമേ പെണ്‍കുട്ടിക്ക് ഈ വിവാഹബന്ധം റദ്ദാക്കാന്‍ സാധിക്കു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് നിയമം ബാധകമല്ല. അഫ്ഗാനിസ്ഥാനില്‍ ഏകദേശം മൂന്നിലൊന്ന് പെണ്‍കുട്ടികളും 18 വയസിന് മുന്‍പ് വിവാഹിതരാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിദാരിദ്ര്യം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ചില കുടുംബങ്ങള്‍ പണത്തിന് വേണ്ടി പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്ന രീതിയുണ്ട്. പുതിയ നിയമം ഇത്തരം രീതികള്‍ക്ക് നിയമപ്രാബല്യം നല്‍കുന്നതിലേക്ക് നയിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ബാലികമാരെ വിവാഹം കഴിപ്പിക്കുന്നതിനായി അഞ്ഞൂറ് മുതല്‍ മൂവായിരം ഡോളര്‍ വരെയാണ് നല്‍കുന്ന തുക.
















