Kerala

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: അരാജകത്വത്തിന്റെ ഭാഷയും ശൈലിയും ദൃശ്യങ്ങളും സന്ദേശങ്ങളും നിറച്ച് നവസിനിമകളുടെ പേരില്‍ പുറത്തിറങ്ങുന്ന ആഖ്യാന സിനിമകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി തപസ്യ ചലച്ചിത്ര വിചാരം.

നവ സിനിമയുടെ നിഴലും വെളിച്ചവും എന്ന വിഷയത്തില്‍ നടന്ന ചലച്ചിത്രവിചാരത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. യന്ത്രങ്ങളുടെ വികാസത്തോടെ ഉണ്ടായ കലയെന്ന നിലയില്‍ സിനിമ അനുദിനം മാറിക്കൊണ്ടിരിക്കയാണെന്നും സാങ്കേതികതയുടെ മാറ്റത്തിനനുസരിച്ച് സിനിമയും മാറിക്കൊണ്ടിരിക്കുകയാണെന്നും ചലച്ചിത്രപ്രവര്‍ത്തകനും നിരൂപകനുമായ പി. വിജയകൃഷ്ണന്‍. നിര്‍മ്മാണ ചെലവിലെ ആധിക്യം മൂലം ഇന്ന് സിനിമ സാമ്പത്തികമായി പരാജയപ്പെടുന്നു. കലാപരമായി സിനിമകള്‍ വളര്‍ന്നെങ്കിലും ആശയ ഭാരം മൂലം സിനിമകള്‍ ദൗത്യനിര്‍വ്വഹണത്തില്‍ പരാജയപ്പെടുകയാണ്.

ഇല്ലാത്ത ജാതീയതയുടെ പേരില്‍ സിനിമകള്‍ വേട്ടയാടപ്പെടുന്നു. സവര്‍ണ്ണമെന്നും ഫാസിസമെന്നും ആക്ഷേപിക്കപ്പെട്ട സിനിമകളുടെ നിര്‍മ്മാണവും ആഖ്യാനവും നിര്‍വ്വഹിച്ചത് ഇടത് സഹയാത്രികാരയിരുന്നു. സിനിമയിലെ സന്ദര്‍ഭങ്ങളെ ദുര്‍വ്യാഖാനിച്ച് വര്‍ഗ്ഗീയത ആരോപിക്കുന്നു. മനപൂര്‍വ്വമാണ് ഇത്തരം നീക്കങ്ങള്‍ അദ്ദേഹം പറഞ്ഞു. ബോധപൂര്‍വ്വം എഴുതിയുണ്ടാക്കി സിനിമകളിലൂടെ പച്ചത്തെറികള്‍ പുറത്തേക്ക് വരികയാണെന്ന് സിനിമാ ഗാനരചയിതാവും തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഐ.എസ്. കുണ്ടൂര്‍ പറഞ്ഞു.

ചിന്തകളില്‍ വിഷം കുത്തിവെക്കാനും രാജ്യസ്‌നേഹം പിന്തിരിപ്പനാണെന്ന് പ്രചരിപ്പിക്കാനും സിനിമകളെ ഉപയോഗിക്കുന്നു. അരാജകത്വത്തിന്റെ ഭാഷ ഉപയോഗിച്ച് ജനകീയ കലയെ നശിപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞു. ആശയപ്രചാരണത്തിന് സിനിമയെ ഉപയോഗിക്കുകയാണെന്ന് നടന്‍ എന്‍.പി. കൃഷ്ണദാസ് പറഞ്ഞു.

കൊറിയക്കാര്‍ പോലും കേട്ടിട്ടില്ലാത്ത സിനിമക്കാര്‍ മലയാളികള്‍ക്ക് പരിചിതമാണ്. കൊറിയക്കാര്‍ കാണാത്ത സിനിമകള്‍ക്ക് പിന്നാലെയാണ് മലയാളി. നവസിനിമകളില്‍ ദേശീയതയുടെ പ്ലാറ്റ്‌ഫോമുകളുണ്ടാകണം. അതിന് സംഘടിതമായ പരിശ്രമമുണ്ടാകണം അദ്ദേഹം പറഞ്ഞു.

യാഥാര്‍ത്ഥ്യത്തില്‍ നിന്ന് സിനിമ അകന്നു പോവുകയാണെന്നും സംവിധായകന്‍ എം.ബി പത്മകുമാര്‍ പറഞ്ഞു. കാലത്തിനൊപ്പം സഞ്ചരിച്ച മലയാള സിനിമ രണ്ടായിരത്തിന് ശേഷം വഴിമാറി. ജീവിതം പച്ചയായി ചിത്രീകരിക്കപ്പെടുന്ന സിനിമകളുണ്ടായി. മെയ്‌ക്കപ്പില്ലാത്ത മനുഷ്യനായി സിനിമകളിലെ കഥാപാത്രങ്ങള്‍. ഇതോടൊപ്പം നവസിനിമകള്‍ നല്ല സിനിമകളില്‍ നിന്ന് മാറി അപകടമുണ്ടാക്കുകയും ചെയ്യുന്നു.

അക്രമവും ബീഭത്സതയും ന്യായീകരിക്കപ്പെടുന്നു. അത് ജീവിതങ്ങള്‍ തകര്‍ക്കുന്നു. അരാജകത്വത്തിന്റെ ആവിഷ്‌ക്കാരമായി സിനിമ മാറുന്ന കാലമാണിത്. റീലുകളും, ഒടിടി കമ്പനികളും അല്‍ഗോരിതവും സിനിമകളെ നിയന്ത്രിക്കുന്നു. സമൂഹത്തെ വഴിതെറ്റിക്കാത്ത, ചതിക്കുഴികളിലേക്ക് നയിക്കാത്ത ചിത്രങ്ങളുണ്ടാകണം. സംസ്‌കാരത്തിന് നേരെ കടന്നുകയറാത്ത നല്ല സിനിമകളായി നവസിനിമകള്‍ മാറണം അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷ രജനി സുരേഷ്, സംസ്ഥാന സെക്രട്ടറിയും സിനിമാപ്രവര്‍ത്തകനുമായ രാമകൃഷ്ണന്‍ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു.