Samskriti

ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2

Published by
കെ.എം. രാജന്‍ മീമാംസക്

ജ്ഞോപവീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണം. ഉപനയനം നടത്തിയാല്‍ മാത്രമെ വേദാധ്യയനത്തിന് അധികാരമുള്ളൂ. അപ്പോള്‍ പെണ്‍കുട്ടികളെ എങ്ങനെ മാറ്റി നിര്‍ത്താനാകും?

ഗോഭില ഗൃഹ്യ സൂക്തത്തില്‍ വിവാഹ സംസ്‌കാരത്തില്‍ യജ്ഞോപവീതം ധരിച്ച കന്യകയെ വരന്റെ മുന്നിലേക്ക് കൊണ്ടുവരാന്‍ പറയുന്ന ഒരു വിവരണം ഉണ്ട്

‘പ്രാവൃതാം യജ്ഞോപവീതിനീമഭ്യുദാനീയന് ജപേത്’
(ഗോഭില ഗൃഹ്യസൂത്രം 2.1.19).
ആശ്വാലായന ഗൃഹ്യ സൂത്രത്തില്‍ (324) ഗാര്‍ഗീ വാചക്‌നവീ, വടവാ, പ്രാതിഥേയീ സുലഭാ, മൈത്രേയീ തുടങ്ങിയവരെ ആചാര്യഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ‘അഥ ഋഷയ: ശതര്‍ച്ചിനോ മാധ്യമാ ഗൃത്സമദോ വിശ്വാമിത്രോ വാമദേവ:…ഗാര്‍ഗീ വാചക്‌നവീ, വടവാ, പ്രാതിഥേയീ സുലഭാ, മൈത്രേയീ …യേ ചാന്യേ ആചാര്യസ്‌തേ സര്‍വ്വേ തൃപ്യന്തു ഇതി |’

ഹരിദത്താചാര്യന്‍ ഇതിനെഇങ്ങനെവ്യാഖ്യാനിക്കുന്നു. ‘ഗാര്‍ഗ്യാദയോബ്രഹ്‌മവാദിന്യ ഉപനിഷല്‍സു പ്രസിദ്ധാ: |’
ഗാര്‍ഗി തുടങ്ങിയ ബ്രഹ്‌മവാദിനികള്‍ ഉപനിഷത്തുകളില്‍ പ്രസിദ്ധരാണ്. ബ്രഹ്‌മ എന്നാല്‍ വേദമാണ്. അപ്പോള്‍ ബ്രഹ്‌മവാദിനികള്‍ എന്നാല്‍ വേദോപദേശം ചെയ്യുന്നവരാണ്. ഈ ബ്രഹ്‌മവാദിനികള്‍ക്ക് ഉപനയന സംസ്‌കാരവും അഗ്‌നിഹോത്രം
ചെയ്യുക, വേദാധ്യയനം നടത്തുക സ്വഗൃഹത്തില്‍ ഭിക്ഷ നടത്തുക തുടങ്ങിയവ ചെയ്യേണ്ടതാണ് എന്ന് ഹാരിത ധര്‍മ്മ സൂത്രത്തില്‍ പറയുന്നു.

‘തത്ര ബ്രഹ്‌മവാദിനീനാമ് ഉപനയനം അഗ്‌നീന്ധനം വേദാധ്യയനം സ്വഗൃഹേ ഭിക്ഷാചര്യേതി ||
(ഹാരിത ധര്‍മ്മ സൂത്രം അ. 21-22)
മനുസ്മൃതിപോലുള്ള സ്മൃതി ഗ്രന്ഥങ്ങളിലും ഗൃഹ്യസൂത്രങ്ങളിലും മഹാഭാരതത്തിലും നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കടന്നുകൂടിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇവ എടുത്തുകാട്ടിയാണ് പലരും പെണ്‍കുട്ടികളെ വേദവിഹിതമായ ചടങ്ങുകളില്‍ നിന്നും കാലങ്ങളായി മാറ്റി നിര്‍ത്തിയത്. ഇത്തരം കൂട്ടിചേര്‍ക്കലുകള്‍ കലിയുഗത്തില്‍ ബ്രാഹ്‌മണകുലത്തില്‍ ജനിക്കുന്നവര്‍ ചെയ്യുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. ശ്ലോകം ഇതാണ്.

ദൈത്യാ: സര്‍വ്വേ വിപ്രകുലേഷു ഭൃത്വാ
കലൗ യുഗേ ഭാരതേ ഷഡ് സഹസ്ര്യാമ്
നിഷ്‌കാസ്യ കാംശ്ചിന്നവനി
ര്‍മ്മിതാനാം
നിവേശനം തത്ര കുര്‍വ്വന്തി നിത്യമ് ||
(ഗരുഡപുരാണം, ബ്രഹ്‌മകാണ്ഡം അദ്ധ്യായം 1, ശ്ലോകം 59)
സാരം: കലിയുഗത്തില്‍ രക്ഷസന്മാര്‍ ബ്രാഹ്‌മണകുലത്തില്‍ ജനിച്ച് ഭാരതത്തിലെ ആറായിരം ശ്ലോകങ്ങളില്‍ നിന്ന് അനേകം ശ്ലോകങ്ങള്‍ ഒഴിവാക്കി അവയുടെ സ്ഥാനത്ത് പുതിയതും കൃത്രിമവുമായ ശ്ലോകങ്ങള്‍ ഉണ്ടാക്കുന്നതാണ്.

മാധ്വാചാര്യര്‍ മഹാഭാരത താല്പര്യനിര്‍ണയം
അധ്യായം 1 ല്‍ ഇങ്ങനെ പറയുന്നുണ്ട്.
ക്വചിത് ഗ്രന്ഥാന് പ്രക്ഷിപന്തി ക്വചിദന്തരിതാനപി |
കുര്യു: ക്വചിച്ച വ്യത്യാസം, പ്രമാദാത്
ക്വചിദന്യഥാ |
അനുത്സത്രാ: അപി ഗ്രന്ഥാ വ്യാകുലാ
ഇതി സര്‍വശ:||
കേവലം ശാസ്ത്ര പ്രമാണങ്ങള്‍ ഉദ്ധരിച്ചു മാത്രമല്ല ചരിത്ര രേഖകള്‍ നോക്കിയും പെണ്‍കുട്ടികള്‍ക്ക് ഉപനയനം പ്രാചീനകാലത്ത് നടന്നിരുന്നു എന്ന് വ്യക്തമാണ്. രാമായണത്തില്‍ മായാസീതയെ മേഘനാഥന്‍ വധിക്കുന്ന പ്രകരണത്തില്‍ സീതയുടെ പുണൂല്‍ മേഘനാഥന്‍ വലിച്ചു പൊട്ടിച്ചുവെന്ന് പറയുന്നുണ്ട്. ‘യജ്ഞോപവീതമാധൂയ ഭിന്നാ തേന തപസ്വിനി’ (യുദ്ധകാണ്ഡം 5.31).

വേദങ്ങളുടെ മന്ത്രദ്രഷ്ടാക്കളായ അനേകം ഋഷികമാരുടെ വര്‍ണന നമ്മുടെ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ഉപനയനം നടത്താതെ ഇവര്‍ക്കൊന്നും വേദാധ്യയനം നടത്തി മന്ത്രങ്ങളുടെ അര്‍ത്ഥം ദര്‍ശിക്കാന്‍ സാധിക്കില്ലല്ലോ.

മധ്യകാലത്ത് മനുസ്മൃതിയിലും ഗൃഹ്യ സൂക്തങ്ങളിലും മറ്റും നിരവധി സ്ത്രീവിരുദ്ധ നിയമങ്ങള്‍ തിരുകി കയറ്റിയിട്ടുണ്ട്. ഇത്തരം പ്രക്ഷിപ്തങ്ങളെ തള്ളിക്കളയണം എന്നാണ് ശാസ്ത്രം ഉദ്‌ഘോഷിക്കുന്നത്. ”ശ്രുതിസ്മൃതിവിരോധേ തു ശ്രുതിരേവ ഗരീയസി|’ എന്ന പ്രമാണം ശ്രദ്ധേയമാണ്. മഹാഭാരതയുദ്ധശേഷം ലോകമെമ്പാടും ഉണ്ടായ അജ്ഞാനാന്ധകാരത്തില്‍ വേദപഠനം ലോപിച്ചു പോയപ്പോള്‍ സ്ത്രീകളെ പവിത്ര കര്‍മ്മങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുവേണ്ടി തല്പരകക്ഷികള്‍ ആദ്യം അവരുടെ ഉപനയനം നിര്‍ത്തലാക്കി. പൂണൂല്‍ ഇല്ലാത്തവര്‍ക്ക് ശാസ്ത്രപഠനവും നിഷേധിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും ഏകദേശം ഒരു അമ്പത് വര്‍ഷം മുമ്പുവരെ നമ്പൂതിരി സമുദായത്തിലെ അന്തര്‍ജനങ്ങള്‍ കഴുത്തില്‍ ചരട് ധരിച്ചിരുന്നു. മറ്റ് വിഭാഗങ്ങള്‍ക്കിടയിലും ഇത്തരം ആചാരങ്ങള്‍ നിലനിന്നിരുന്നു. അത് പൂണൂലിന്റെ മറ്റൊരു രൂപമായിരുന്നു. ആ ചരട് പിരിക്കാനും പൂണൂല്‍ ഉണ്ടാക്കുന്നതുപോലുള്ള നിയമങ്ങള്‍ ഉണ്ടായിരുന്നു.

പൂണൂല്‍ മാലപോലെ ധരിക്കാന്‍ വിധിയുണ്ട്. നിവീതമെന്നാണ് അതിന് പറയുക. ഋഷി തര്‍പ്പണ സമയത്ത് അങ്ങനെയാണല്ലോ ധരിക്കുന്നത്.

മേല്‍പ്പറഞ്ഞ പ്രമാണങ്ങള്‍ക്കു പുറമെ വേറെയും നിരവധി പ്രമാണങ്ങള്‍ എടുത്തു പറയാനുണ്ട്. ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെ തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് ഷോഡശ ക്രിയകള്‍ എല്ലാം ആണ്‍കുട്ടികള്‍ക്ക് ചെയ്യുന്നതുപോലെ മന്ത്രോച്ചാരണവും ഹോമവും സഹിതവും നടത്തേണ്ടതാണ്. വൈദികരും ഓതിക്യന്മാരും പണ്ഡിതരും അടങ്ങുന്ന ഒരു സഭ ചേര്‍ന്ന് ഇത്തരം വിഷയങ്ങളില്‍ ഒരു സമവായം ഉണ്ടാക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും. ഈ ലേഖനം അത്തരം ചിന്തകള്‍ക്കുള്ള ഒരു പ്രേരണയായാല്‍ നന്നായിരുന്നു.
(അവസാനിച്ചു)