ന്യൂദൽഹി: 2026-ലെ നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചകേസിൽ ബയോളജി ചോദ്യങ്ങളുടെ ചോർച്ചയുമായി ബന്ധപ്പെട്ട് മനീഷ ഗുരുനാഥ് മന്ധാരെയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തു. ബയോളജി ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് പിന്നിൽ പ്രധാന പങ്ക് വചിച്ചത് ഇവരാണെന്ന് സിബിഐ അറിയിച്ചു.
മഹാരാഷ്‌ട്രയിലെ പൂനെയിൽ നിന്നുള്ള മുതിർന്ന ബോട്ടണി അധ്യാപികയാണ് മനീഷ ഗുരുനാഥ് മന്ധാരെ. 2026 ലെ നീറ്റ് യുജി പരീക്ഷാ പ്രക്രിയയിൽ അവർ ഉൾപ്പെട്ടിരുന്നുവെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അവരെ ഒരു വിദഗ്‌ദ്ധയായി നിയമിച്ചുവെന്നും സിബിഐ പറഞ്ഞു. ബയോളജിയുടെയും സുവോളജിയുടെയും ചോദ്യപേപ്പറുകൾ പ്രതിക്ക് പൂർണ്ണമായി ലഭ്യമായിരുന്നുവെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.
ഈ മാസം 14 ന് അറസ്റ്റിലായ പൂനെയിലെ മനീഷ വാഗ്മറെ വഴിയാണ് അവർ നീറ്റ് പരീക്ഷയ്‌ക്ക് സാധ്യതയുള്ള ഉദ്യോഗാർത്ഥികളെ സംഘടിപ്പിച്ചതെന്നും അവരുടെ പൂനെയിലെ വസതിയിൽ ഈ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടത്തിയെന്നും അന്വേഷണ ഏജൻസി പറഞ്ഞു. ഡൽഹി, ജയ്‌പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്ലിയാനഗർ എന്നിവിടങ്ങളിൽ നിന്ന് ഇതുവരെ ഒമ്പത് പ്രതികളെ ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു.
















