കൊച്ചി: പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിനായി വിട്ടുനൽകിയ കൊച്ചി സ്വദേശിനി മേരിയുടെ മൃതദേഹം തിരികെ നൽകാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മേരിയുടെ ഏഴ് മക്കളിൽ ചിലർ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിക്കളഞ്ഞു.
മരണശേഷം ശരീരം വിട്ടുനൽകണമെന്ന വ്യക്തിയുടെ താത്പര്യം നിഷേധിക്കാൻ മക്കൾക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ സമ്മതമില്ലാതെയാണ് അമ്മയുടെ മൃതദേഹം മറ്റ് സഹോദരങ്ങൾ ചേർന്ന് കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് ഹർജിക്കാർ ആരോപിച്ചു. എന്നാൽ, മരണശേഷം തന്റെ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനൽകാൻ മേരി സമ്മതിച്ചിരുന്നതായി എതിർകക്ഷികളായ മക്കൾ പറഞ്ഞു.
ഫെബ്രുവരി 23നാണ് ഏഴ് മക്കളുള്ള മേരി മരിച്ചത്. 1957ലെ കേരള അനാട്ടമി ആക്ട് പ്രകാരം ഒരാൾ തന്റെ ശരീരം പഠനാവശ്യത്തിന് നൽകാൻ ആഗ്രഹിച്ചാൽ അത് മെഡിക്കൽ സ്ഥാപനങ്ങൾക്ക് കൈമാറാം. ഹർജിക്കാരുടെ അമ്മയുടെ അവസാന ആഗ്രഹത്തിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
















