
യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ അധികാരമേറാന്‍ പോകുന്നതേയുള്ളു. മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാന്‍ പത്തുദിവസം എടുത്തു. ആരൊക്കെ മന്ത്രിമാരാകണം എന്നതാണ് ഇനിയുള്ള വിഷയം. ഇതിനിനി എത്രദിവസമെന്ന് അറിയാനിരിക്കുന്നതേയുള്ളു. സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നിയുക്ത യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്നു പിന്നോട്ടു പോകുന്നതായുള്ള സൂചനയ്‌ക്കു തുടക്കം കുറിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട വി.ഡി. സതീശന്‍ ആശിര്‍വാദം തേടാനെത്തിയപ്പോള്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയാണ് അതിന് തുടക്കം കുറിച്ചിരിക്കുന്നത്. വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പുതിയ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ആന്റണി പറഞ്ഞത്. ഖജനാവ് കാലിയാണത്രേ. അതുകൊണ്ട് സര്‍ക്കാരിന് കഠിനമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും ആന്റണി പറയുന്നു. വലിയ ആനുകൂല്യങ്ങളൊന്നും ഉടന്‍ പ്രതീക്ഷിക്കരുതെന്ന സൂചന.
ആന്റണി ഉദ്ദേശിക്കുന്നത് എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കു മനസ്സിലാകും. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് വലിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസും യുഡിഎഫും ജനങ്ങള്‍ക്ക് നല്‍കിയത്. അതിലൊന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നായിരുന്നു. ഇതുള്‍പ്പെടെ അഞ്ച് ഗ്യാരണ്ടികള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ കേരളത്തില്‍ വന്നാണ് പ്രഖ്യാപിച്ചത്. പ്രചാരണത്തിലുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും യുഡിഎഫ് നേതാക്കളും ഈ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇവരില്‍ ചിലര്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ കയറിയും തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ഉറപ്പുനല്‍കുകയുണ്ടായി. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതും രാഹുലിന്റെ അഞ്ച് ഗ്യാരണ്ടികളില്‍ ഉള്‍പ്പെടുന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സൗജന്യ യാത്ര ചെയ്യാമെന്ന് കരുതിയിരുന്ന വളരെയധികം സ്ത്രീകള്‍ അവര്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടാവും. എ.കെ.ആന്റണി മന്ത്രിയാവാന്‍ പോകുന്നില്ലെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന നിലയ്‌ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായിരിക്കും. നടപ്പാക്കാന്‍ പ്രയാസമുള്ള കാര്യമാണ് സ്ത്രീകളുടെ സൗജന്യ യാത്രയെന്ന് ആന്റണിക്ക് നന്നായി അറിയാം. നിയുക്ത മുഖ്യമന്ത്രി സതീശനും ഇത് അറിയാം. അതിനാല്‍ ആന്റണിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ച് മുന്‍കൂര്‍ ജാമ്യം എടുത്തതാവാനും മതി. അല്ലായിരുന്നെങ്കില്‍ ഇതു പറയേണ്ടത് ആന്റണിയല്ല, സതീശന്‍ തന്നെയാണ്. മെയ് 15 മുതല്‍ സൗജന്യ യാത്ര അനുവദിക്കും എന്നായിരുന്നു വാഗ്ദാനം. ഈ സമയം കഴിഞ്ഞതോടെ മഹിളാ മോര്‍ച്ച സമരവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.
ഖജനാവില്‍ പണമില്ലാത്തതാണ് വാഗ്ദാനം നടപ്പാക്കാന്‍ തടസ്സമെന്ന കാരണമെന്ന് ആന്റണി പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇതുതന്നെയായിരിക്കും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പറയാന്‍ പോകുന്നത്. ഖജനാവ് കാലിയാണെന്ന കാര്യം ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നല്ലോ. പിണറായി സര്‍ക്കാരിനെതിരായ പ്രധാന വിമര്‍ശനവും ഇതായിരുന്നു. അതേമയം ഖജനാവ് കാലിയല്ലെന്ന് സ്ഥ്ാനമൊഴിയുന്ന ധനമന്ത്രി പറയുന്നുമുണ്ട്. എന്നിട്ടും എന്തിനാണ് നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയത്? പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ആദ്യം തന്നെ ഇതിന് മറുപടി പറയേണ്ടി വരും. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും അധികാരത്തില്‍ വന്ന സല്‍ക്കാരുകള്‍ക്ക് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ല. പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്‌ക്കുകയുമാണ്. കേരളത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നാണോ കരുതേണ്ടിയിരിക്കുന്നത്?
സര്‍ക്കാര്‍ അധികാരമേറ്റിട്ടില്ലല്ലോ, അത് കഴിഞ്ഞു പോരെ പ്രതിഷേധം എന്നാണ് ചിലര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകുന്നത് ജനങ്ങളുടെ കുറ്റമല്ലല്ലോ. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളില്‍ അധികാരത്തില്‍ വന്നത് ബിജെപി സര്‍ക്കാരാണ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ബിജെപിയും വാഗ്ദാനം നല്‍കിയിരുന്നു. ഇത് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയാണ്. ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ മുതല്‍ എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. കേന്ദ്രത്തില്‍ പത്ത് വര്‍ഷം ഭരിച്ച് കാലിയാക്കിയ ഖജനാവാണ് യുപിഎ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന് നല്‍കിയത്. എന്നിട്ടും മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുകയുണ്ടായി. ഈ കേരള സര്‍ക്കാരും വാക്കുമാറ്റാതെ മുന്നോട്ടു പോകുമെന്നു തന്നെ പ്രതീക്ഷിക്കാം. ഭരണം തുടങ്ങാന്‍ പോകുന്നതല്ലേയുള്ളു. കാത്തിരുന്നു കാണാം.