കോഴിക്കോട്: ഏറ്റവും മഹത്വമേറിയ കവിതയാണ് ഋഗ്വേദമെന്ന് വി. മധുസൂദനന്‍ നായര്‍. കോഴിക്കോട് തപസ്യ സാംസ്‌കാരികോത്സവത്തില്‍ നടന്ന അക്കിത്തം ജന്മശതാബ്ദി സമ്മളനത്തില്‍ മഹാകവി അക്കിത്തം പുരസ്‌ക്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് കവിത മാത്രമല്ല ശാസ്ത്രവും സംഗീതശാസ്ത്രവും ജീവിതശാസ്ത്രവും മനശ്ശാസ്ത്രവും ഒക്കെയാണ്. വിശ്വ സൗന്ദര്യത്തിന്റെ സത്തയ്‌ക്ക് ചേര്‍ന്ന സൂക്തങ്ങളാണ് അതിലുള്ളത്. ആ മഹത്തായ കവിതയില്‍ നിന്നാണ് പിന്നീട് കാവ്യസംസ്‌കാരമുണ്ടായത്. എന്നാല്‍ ഈ മഹത്വം ഭാരതീയന് മനസ്സിലാകാന്‍ വൈദേശിക പണ്ഡിതരെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. സ്വന്തം പൂര്‍വ്വീകരുടെ മഹത്വമറിയാന്‍ വിദേശ യാത്രചെയ്യേണ്ടിവരുന്നു. വാമനനെയും മഹാബലിയെയും ഓണത്തെയുമൊക്കെ തെറ്റായി വ്യാഖ്യാനിക്കുന്നു. ഭാരതത്തിന്റെ മഹത്വം എന്താണെന്ന് ക്ഷീണബുദ്ധികളായ ജനതയ്‌ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ തപസ്യക്ക് കഴിയണം. രാമായണം സത്യം പാലിക്കാനും ത്യജിക്കാനും പഠിപ്പിക്കുന്ന ഗ്രന്ഥമാണ്. രാമന്‍ ധര്‍മ്മത്തിന്റെ പ്രതീകമാണ്. ഉള്ളവനും ഇല്ലാത്തവനും മാത്രമല്ല ഉണ്ടായിട്ടും ത്യജിച്ചവനുമുണ്ടെന്ന് ഭാരതം പറയുന്നു. ത്യജിക്കുന്നത് ഉള്ളതില്‍ തൃപ്തികണ്ടെത്തുന്നത് കൊണ്ടാണ്. എല്ലാം തനിക്കുമാത്രമെന്നല്ല അവര്‍ ചിന്തിച്ചത്. അദ്ദേഹം പറഞ്ഞു.
ഇന്ന് പാഠശാലകളില്‍ കവിതകളും സാഹിത്യവും അനുശീലനം ചെയ്യാനുള്ള പ്രേരണയുണ്ടാകുന്നില്ല. മലയാളമണ്ണില്‍ ഒരോ കുട്ടിയും അക്കിത്തത്തിന്റെ കവിതകള്‍ പിന്തുടരണം. സാഹിത്യത്തെ അറിയുന്നതിലൂടെ മാത്രമേ സംസ്‌കാരത്തിന്റെ മൂല്യം മനസ്സിലാക്കാനാവൂ. നാം ഒരിക്കലും ലോകത്തെ ആയുധം കൊണ്ട് കീഴടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരല്ല. പക്ഷെ ഇന്ന് എല്ലാ മനുഷ്യര്‍ക്കും ആര്‍ത്തിയാണ്. അപകര്‍ഷതയുള്ള ജനതയ്‌ക്ക് ഒരിക്കലും മാനസിക ഭദ്രത നേടാനാവില്ല. എപ്പോഴും മനുഷ്യന്‍ തൃപ്തിയുള്ളവനാകണം. ആര്‍ത്തി മൂലം എല്ലാവര്‍ക്കുമുള്ളതാണെന്ന് പുതുതലമുറയെ പഠിപ്പിക്കാന്‍ മറന്നുപോയി. ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാവില്ല ഇന്നത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിന് സാമൂഹിക വിദ്യാഭ്യാസം കൂടി ഉണ്ടാകണം. അദ്ദേഹം പറഞ്ഞു. പി.പി. ശ്രീധരനുണ്ണി അദ്ധ്യക്ഷത വഹിച്ചു. തപസ്യ വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസ് മധുസൂദനന്‍ നായര്‍ക്ക് അക്കിത്തം പുരസ്‌ക്കാരം സമര്‍പ്പിച്ചു. കാവാലം ശശികുമാര്‍ മംഗളപത്രം വായിച്ചു. പി.പി. ശ്രീധരനുണ്ണി മംഗള പത്രം നല്‍കി. തപസ്യ ഏര്‍പ്പെടുത്തിയ സംസ്ഥാന കവിതാ രചനാ മത്സരത്തില്‍ സമ്മാനാര്‍ഹയായ സി. അനുശ്രീ ചന്ദ്രന് പുരസ്‌ക്കാരം നല്‍കി. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കല്ലറ അജയന്‍, ഡോ. റമീള ദേവി എന്നിവര്‍ സംസാരിച്ചു. കാവാലം ശശികുമാര്‍ രചിച്ച ‘സഖാവും സേവകനും’ കവിതാ സമാഹാരം, രജനി സുരേഷ് രചിച്ച ‘ഗന്ധമോഹിനി’ കഥാസമാഹാരം എന്നിവ വി. മധുസൂദനന്‍ നായര്‍ പി.പി. ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു.
ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്ന കുമാര്‍ അക്കിത്തം കവിതയിലെ ഭാരതീയ ദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ആദ്ധ്യാത്മികമായ അന്വേഷണമാണ് കവിതയെന്ന് അക്കിത്തം കവിതകളിലൂടെ വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കവിതയെ അളക്കാന്‍ ഭാരതീയ മാനദണ്ഡമുണ്ടാകണമെന്ന് കവി ആഗ്രഹിച്ചു. അരവിന്ദന്റെ ദര്‍ശനത്തില്‍നിന്ന് അതിന് അദ്ദേഹം പഞ്ചകോശ സിദ്ധാന്തം ആവിഷ്‌ക്കരിച്ചു. ഭാരതീയ ആര്‍ഷദര്‍ശനങ്ങളുടെ അടിത്തറയാണ് അക്കിത്തം കവിതയുടെ പ്രത്യേകത അദ്ദേഹം പറഞ്ഞു. ഡോ. ഇ.പി. ജ്യോതി കവിത ആലപിച്ചു.
















