കോഴിക്കോട്: കേരളത്തില്‍ തുടര്‍ന്നുവന്ന പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തെ പ്രതിരോധിച്ചുകൊണ്ട് ബദല്‍ സൃഷ്ടിക്കാന്‍ തപസ്യക്ക് കഴിഞ്ഞുവെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. തപസ്യ സാംസ്‌കാരികോത്സവത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആസേതുഹിമാചലം ഭാരതത്തെ നിലനിര്‍ത്തുന്നത് അതിന്റെ വൈവിധ്യമാണ്. ഭാരതത്തിന്റെ ലോകവീക്ഷണം രൂപപ്പെട്ടത് ഋഷിമാരുടെ ദര്‍ശനങ്ങളിലൂടെയാണ്. ലോകത്തിന്റെ ഉണ്മയെ കുറിച്ചുള്ള തിരിച്ചറിവില്‍ നിന്നാണ് വൈവിധ്യത്തില്‍ ഏകത്വം എന്ന ജീവിതശൈലിയെ രൂപപ്പെടുത്തിയത്. എല്ലാത്തിനെയും സമരസപ്പെടുത്താനുള്ള ഈ പരിശ്രമത്തിനാണ് ധര്‍മ്മം എന്നു പറയുന്നത്. സംസ്‌കാരം നമ്മുടെ തനിമയും അസ്തിത്വവും ദേശീയ സുരക്ഷയും കൂടിയാണ്. സാംസ്‌കാരിക ഐക്യം പുഷ്ടിപ്പെടുമ്പോള്‍ മാത്രമേ നമ്മുടെ രാഷ്‌ട്രീയ ഐക്യം സാധ്യമാവുകയുള്ളു.
ഖിലാഫത്ത് മുതല്‍ നമ്മുടെ രാജ്യത്ത് ആരംഭിച്ച മതപ്രീണനം ഇന്നും നിലനില്‍ക്കുന്നു. ഗാന്ധിജി അറിഞ്ഞോ അറിയാതെയോ ഖിലാഫത്തിനെ സ്വീകരിച്ചതിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് മത രാഷ്‌ട്രീയത്തെ ആനയിക്കുകയായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനം മതപ്രീണനമായിരുന്നു. ഇതിന്റെ ഫലമായി മലബാര്‍ കലാപമുള്‍പ്പെടെയുണ്ടായി. ചൗരീ ചൗരാ ആക്രമണത്തോടെയാണ് ഗാന്ധിജി ഖിലാഫത്ത് ഉപേക്ഷിച്ചത്.
കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആലപിക്കുന്നത് തടയാന്‍ അദ്ധ്യക്ഷനായ മൗലാന മുഹമ്മദലി ശ്രമിച്ചത്. അതുവരെ എല്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും വന്ദേമാതരം പാടിവന്നിരുന്നു. കാക്കിനഡ സമ്മേളനത്തില്‍ വന്ദേഭാരതം ഹറാമാണെന്ന് പ്രഖ്യാപിച്ച് മൗലാന മുഹമ്മദലി ഇറങ്ങിപ്പോവുകയായിരുന്നു.
അന്ന് അദ്ദേഹത്തെ വിലക്കാന്‍ കോണ്‍ഗ്രസില്‍ ആരും തയ്യാറായില്ല. ഈ പ്രീണന നിലപാട് ഇന്നും തുടരുന്നു. പിന്നീട് വന്ദേമാതരത്തെ വികലമാക്കുകയായിരുന്നു.
ഈ വൈകല്യമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചത്.അദ്ദേഹം പറഞ്ഞു.















