കോഴിക്കോട്: തമിഴ് നാടോടി നാടകം തെരുക്കൂത്ത് നഗരത്തില്‍ അരങ്ങേറി. തപസ്യ സാംസ്‌കാരികോത്സവത്തില്‍ കഥകളിയോട് സാമ്യമുള്ള വേഷവിധാനങ്ങളുമായാണ് തെരുക്കൂത്ത് അരങ്ങേറിയത്.
അര്‍ജുനന്റെ തപസിനെ ആസ്പദമാക്കിയായിരുന്നു അവതരണം. പാണ്ഡവര്‍ക്കായി മഹായുദ്ധത്തില്‍ ജയിക്കാനാവശ്യമായ ദിവ്യായുധം നേടുന്നതിനായി അര്‍ജുനന്‍ കഠിന തപസില്‍ ഏര്‍പ്പെടുന്നതും, തുടര്‍ന്ന് ശിവന്‍ കിരാതവേഷത്തില്‍ എത്തി അര്‍ജുനനെ പരീക്ഷിക്കുന്ന രംഗങ്ങളും കാണികളെ ആവേശത്തിലാഴ്‌ത്തി. യുദ്ധഭാവങ്ങളും നൃത്തച്ചുവടുകളും സംഗീതവും ചേര്‍ന്നപ്പോള്‍ നാടകം വേറിട്ട ഒരു അനുഭവമായി. ചെണ്ട, കുഴല്‍, ചവിട്ട് ഹാര്‍മോണിയവുമാണ് പ്രധാന ഉപകരണങ്ങള്‍.
മുഴുവന്‍ അവതരണത്തെയും നയിച്ചത് ‘കട്ടിയക്കാരന്‍’ എന്ന സൂത്രധാര കഥാപാത്രമായ ഗുരു ടി.പി. രാധാകൃഷ്ണന്‍ ആണ്. ശിഷ്യനായ എ.കെ.പി. കതിര്‍വേലുവിനൊപ്പം പതിനാലംഗ സംഘവും വേദിയില്‍ നിറഞ്ഞാടി. സേലത്തെ ഭാരത് വെണ്‍പുറാവ് സാഹിത്യ കലാസംഘം ആണ് അവതരണം അരങ്ങിലെത്തിച്ചത്.
പുരാതന തമിഴ് പാരമ്പര്യത്തിലെ പ്രധാന നാടക രൂപങ്ങളിലൊന്നായ തെരുക്കൂത്തിന് രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്ര അങ്കണങ്ങളിലും തെരുവുകളിലുമായി ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന ഈ കലാരൂപം പാട്ടും നൃത്തവും അഭിനയവും ഒത്തുചേര്‍ന്ന സമഗ്ര നാടോടി കലാവിഷ്‌കാരമായി ഇന്നും നിലനില്‍ക്കുന്നു.
















