ചെന്നൈ: പ്രതിസന്ധികൾ ഒത്തുതീർപ്പാക്കി സൂര്യ നായകനാകുന്ന ‘കറുപ്പ്’ തിയറ്ററുകളിലേക്ക്. രാവിലെ 10 മണി മുതൽ സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കും. നേരത്തെ മേയ് 14ന് റിലീസ് ആകേണ്ടിയിരുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധികൾ കാരണം റദ്ദാക്കിയിരുന്നു. രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രദർശനങ്ങൾ റദ്ദാക്കുക ഉണ്ടായി. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിനു കാരണം.
സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കറുപ്പ്’. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിർമാതാക്കൾ ആദ്യം തീരുമാനിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു. സർക്കാർ അനുമതി ഉണ്ടായിട്ടും ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഷോകൾ മുടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് ‘കറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സായി അഭ്യങ്കർ സംഗീതവും ജി.കെ. വിഷ്ണു ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.












