Editorial

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

Published by
എഡിറ്റോറിയൽ ഡെസ്ക്

ടുവില്‍ മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുന്നു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ മുസ്ലിം ലീഗിന്റെ ഉപമുഖ്യമന്ത്രിയെക്കുറിച്ചും അഞ്ചാം മന്ത്രിയെക്കുറിച്ചുമായിരുന്നു ചര്‍ച്ച നടക്കാറുള്ളത്. ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ ഒരിക്കല്‍ ഉപമുഖ്യമന്ത്രി ആയിരുന്നിട്ടുണ്ടെങ്കിലും പിന്നീട് അങ്ങനെയൊരു രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന് കീഴടങ്ങാന്‍ സര്‍ക്കാരിന് നേതൃത്വം കൊടുത്തവര്‍ തയ്യാറായില്ല.

ലീഗ് കടുത്ത വിലപേശല്‍ നടത്തിയെങ്കിലും അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. വി.ഡി.സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതോടെ ലീഗിന്റെ വിലപേശല്‍ വിജയം കണ്ടിരിക്കുകയാണ്. ആര് എത്രയൊക്കെ നിഷേധിക്കാന്‍ ശ്രമിച്ചാലും വി.ഡി. സതീശന്‍ മുസ്ലിംലീഗിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു എന്നു വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കൈവിരലില്‍ എണ്ണാവുന്നവരുടെ പിന്തുണ മാത്രമാണ് സതീശന് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട കെ.സി. വേണുഗോപാലിനൊപ്പമായിരുന്നു ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് വേണുഗോപാലിനെയാണ് പിന്തുണച്ചത്. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് സതീശനെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവും മുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നായിരുന്നു എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും നിരന്തരം വീരവാദം മുഴക്കിയിരുന്നത്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഹൈക്കമാന്‍ഡ് മുസ്ലിംലീഗിന്റെ നേതൃത്വമാണെന്ന് തെളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന്റെ 63 എംഎല്‍എമാരെക്കാള്‍ ശക്തി ലീഗിന്റെ 22 എംഎല്‍എമാര്‍ക്കാണെന്ന് ഹൈക്കമാന്‍ഡ് സമ്മതിച്ചു കൊടുത്തിരിക്കുകയാണ്. തനിക്ക് പാര്‍ട്ടിയിലും എംഎല്‍എമാര്‍ക്കിടയിലും വലിയ പിന്തുണയില്ലെന്ന് അറിയാമായിരുന്ന വി.ഡി. സതീശന്‍ അനങ്ങാതിരുന്നത് മുസ്ലിം ലീഗ് തനിക്കൊപ്പമാണെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു. ലീഗിന്റെ അന്ത്യശാസനത്തിനു മുന്നില്‍ ഹൈക്കമാന്‍ഡ് ലോ കമാന്റായി മാറുമെന്ന് ലീഗിനു പുറത്ത് ഏറ്റവും ഉറപ്പുള്ളയാള്‍ സതീശനായിരുന്നു.

മുസ്ലിം ലീഗ് വിചാരിച്ചാല്‍ കോണ്‍ഗ്രസിന്റെ ഏത് തീരുമാനവും മാറ്റാന്‍ കഴിയുമെന്ന് സതീശന് അറിയാമായിരുന്നു. അതുകൊണ്ട് വളരെ മുന്‍പു തന്നെ ലീഗിന്റെ ഇഷ്ടക്കാരനായി സതീശന്‍ മാറി. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ലീഗും ജമാഅത്തെ ഇസ്ലാമിയും പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ-മതമൗലിക വാദ രാഷ്‌ട്രീയത്തിന്റെ വക്താവായി സതീശന്‍ നിഷ്പ്രയാസം മാറുന്നത് കേരളം കണ്ടു. കോണ്‍ഗ്രസില്‍ സോണിയാ കുടുംബത്തിന്റെ വിശ്വസ്തനും, രാഹുലിന്റെ വിധേയനുമായി വിലസിനടന്നിരുന്ന കെ.സി. വേണുഗോപാലിന് ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണയുണ്ടായിരുന്നിട്ടും ലീഗിനു മന്നില്‍ കീഴടങ്ങേണ്ടിവന്നു എന്നതാണ് വാസ്തവം.

നിര്‍ണായകമായ ഒരു നിമിഷത്തില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗിനു മുന്നില്‍ കീഴടങ്ങിയതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുന്‍കാലങ്ങളില്‍ അധികാരം ലഭിച്ചപ്പോഴൊക്കെ തങ്ങളുടെ മതപരമായ അജണ്ട മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും വിജയിക്കാനും ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയെത്തന്നെ സ്വന്തമായി കിട്ടിയതോടെ ഇനിയങ്ങോട്ട് വലിയ ആധിപത്യമാവും ലീഗ് ഭരണത്തില്‍ ചെലുത്തുക. ഭരണം ഇല്ലാതിരുന്ന പത്തുവര്‍ഷക്കാലം നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാണ് ലീഗ് അധികാരത്തില്‍ വരുന്നതെന്ന് അതിന്റെ പ്രമുഖ നേതാവ് തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നല്ലോ. ഇത് എങ്ങനെയൊക്കെയാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് സതീശന്‍ സാധിച്ചു കൊടുക്കുന്നത് എന്നുമാത്രമേ അറിയേണ്ടതുള്ളൂ.

മതമൗലികവാദികളും മതതീവ്രവാദികളും ലീഗിന് ഒപ്പമുള്ളതിനാല്‍ ഭവിഷ്യത്ത് മുന്‍കാലത്തേക്കാള്‍ ഭീകരമായിരിക്കും. പുതിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. രമേശ് ചെന്നിത്തലയുടെയും മറ്റും പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും. പുതിയ സര്‍ക്കാരില്‍ ഏതെങ്കിലും താക്കോല്‍ സ്ഥാനം ലഭിക്കുന്നതിനുള്ള പ്രകടനമാണ് ചെന്നിത്തല പുറത്തെടുക്കുന്നത്. അധികാരത്തിന്റെ അപ്പക്കഷ്ണം കിട്ടുന്നതുവരെ മാത്രമേ കോണ്‍ഗ്രസുകാരില്‍ പ്രതിഷേധം നിലനില്‍ക്കൂ. കോണ്‍ഗ്രസിനും യുഡിഎഫിനും വോട്ടുകൊടുത്ത ജനങ്ങളാണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത്. അധികാരത്തിനു വേണ്ടി രാജ്യതാല്‍പര്യം ബലികൊടുത്താണ് മുസ്ലിം ലീഗ് എന്ന വര്‍ഗീയ കക്ഷിയെ കോണ്‍ഗ്രസ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് ഈ പാര്‍ട്ടിയെ പടിപടിയായി വളര്‍ത്തിയെടുത്തു. അതിന്റെ ദുരന്തഫലമാണ് ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്.

Recent Posts