ന്യൂദൽഹി: മെയ് 13 ന് ഒമാൻ തീരത്ത് ഇന്ത്യൻ വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി വിമർശിച്ചു. ഈ പ്രവൃത്തി പൂർണ്ണമായും അസ്വീകാര്യമാണണെും മേഖലയിൽ വാണിജ്യ ഷിപ്പിംഗിനെതിരെ വർദ്ധിച്ചുവരുന്ന ആക്രമണ രീതികളെ മന്ത്രാലയം അപലപിക്കുന്നു എന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണം അസ്വീകാര്യമാണ്, വാണിജ്യ ഷിപ്പിംഗും സിവിലിയൻ നാവികരും ലക്ഷ്യമിടുന്നത് തുടരുന്നതിൽ ഖേദിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത്തരം സംഭവങ്ങൾ അന്താരാഷ്‌ട്ര സമുദ്ര സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും അവ ഉടനടി നിർത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.
സമയബന്ധിതമായ നടപടിക്ക് ഒമാനോട് ഇന്ത്യ നന്ദി പറഞ്ഞു
കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. നാവികരെ ഉടനടി രക്ഷപ്പെടുത്തിയതിന് ഒമാനി അധികാരികൾക്ക് ഇന്ത്യ നന്ദി അറിയിച്ചു. എന്നിരുന്നാലും ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ആരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല, അതിനാൽ അക്രമികളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വ്യക്തമല്ല.
അതേ സമയം ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും പ്രധാന അന്താരാഷ്‌ട്ര കപ്പൽ പാതകൾക്ക് സമീപമുള്ള സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ഈ സംഭവം. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തീരത്തിനടുത്ത് ഒരു കപ്പൽ പിടിച്ചെടുത്തതുൾപ്പെടെ ഗൾഫ് മേഖലയിലെ ഒരു സമുദ്ര സുരക്ഷാ സംഭവം യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ഇന്നലെ രാവിലെ റിപ്പോർട്ട് ചെയ്തു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഫുജൈറയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ഒരു സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതായി യുകെഎംടിഒ അറിയിച്ചു. നങ്കൂരമിട്ടിരിക്കെ ചില ആയുധധാരികൾ കപ്പലിൽ കയറി നിയന്ത്രണം ഏറ്റെടുത്തതായും തുടർന്ന് ഇറാനിയൻ ജലാശയത്തിലേക്ക് നീങ്ങുകയായിരുന്നതായും കപ്പലിന്റെ കമ്പനി സുരക്ഷാ ഓഫീസർ (സിഎസ്ഒ) റിപ്പോർട്ട് ചെയ്തു.
















