
ശ്രീനഗർ : ലഷ്കർ ഭീകരനെ നോട്ടുമാല ഇട്ട് സ്കൂൾ അധ്യാപകനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകനായ മഷ്കൂർ അഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ സഹായി മനീർ അഹമ്മദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജെയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ബലൂചിക്കും സംഘത്തിനും മഷ്കൂർ അഹമ്മദ് താമസം സൗകര്യവും, ഭക്ഷണവും ഒരുക്കി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 22 ന് സുരക്ഷാ സേന സൈഫുള്ള ബലൂചിയെ വധിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി ഛത്രൂവിലാണ് സൈഫുള്ള ബലൂചി താവളമാക്കിയിരുന്നത്.
ചെങ്കുത്തായ മലകൾക്കും ഇടതൂർന്ന കാടുകൾക്കും ഉള്ളിലെ ഗുഹയിലായിരുന്നു രഹസ്യതാവളം. സിംഗ്പോറയിലെ അതിദുർഘടമായ മേഖലയിൽ സൈഫുള്ള ബലൂചിയുടെ രഹസ്യതാവളം ജനുവരി 19 നാണ് സുരക്ഷാസേന കണ്ടെത്തിയത്. നാല് മാസത്തെക്കുള്ള ഭക്ഷ്യവസ്തുക്കൾ, പുതപ്പുകൾ, പാചകം ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവ ഇവിടെയുണ്ടായിരുന്നു.
അടുത്തിടെ സൈഫുള്ള ബലൂചിയെ നോട്ടുമാല അണിയിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മഷ്കൂർ അഹമ്മദിന്റെ വീട്ടിൽ നിന്നാണ് ഈ ചിത്രം എടുത്തത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സിംഗ്പോറയിലെ ബീഗ്പോറ സ്വദേശിയായ മഷ്കൂർ അഹമ്മദ് ഭീകരർക്ക് ഒളിത്താവളം ഒരുക്കുന്നതിൽ നേരിട്ട് പങ്കാളിയായിരുന്നു എന്ന് കിഷ്ത്വാർ സീനിയർ പോലീസ് സൂപ്രണ്ട് നരേഷ് സിംഗ് പറഞ്ഞു. 2004 ൽ താൽക്കാലിക അധ്യാപകനായാണ് ഇയാൾ ജോലിയിൽ കയറിയത്. 2009 ൽ സ്ഥിരം ജീവനക്കാരനായി. ഇയാളെ സർക്കാർ സർവീസിൽ നിന്നും പിരിച്ച് വിടാനുള്ള നടപടികളും കശ്മീർ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.