ന്യൂദൽഹി: അനിശ്ചിതത്വങ്ങൾക്കും നാടകങ്ങൾക്കും ഒടുവിൽ കേരളത്തിൽ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തു. ഹൈക്കമാൻഡ് എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തള്ളിയാണ് കേരളം കാത്തിരുന്ന മുഖ്യമന്ത്രിയായി വി.ഡി. സതീശനെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പു റത്തു വന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ വോട്ട് ചെയ്ത ജനങ്ങളും പാർട്ടി പ്രവർത്തകരും സഖ്യകക്ഷികളും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ. കോൺഗ്രസിന്റെ അഞ്ചാമത്തെയാളും. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി.വേണുഗോപാലിന് ആയിരുന്നുവെങ്കിലും ലീഗിന്റെ ആവശ്യത്തിന് മുന്നിൽ എഐസിസി മുട്ടുമടക്കുകയായിരുന്നു.
ഇന്ന് രാവിലെയും രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലുമായി ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തി അനുനയപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനെ നയിച്ചവർ മുഖ്യമന്ത്രിയാകണമെന്നും, കെട്ടിയിറക്കുന്ന രീതി ശെരിയല്ലെന്നുമാണ് മുസ്ലീം ലീഗ് നേതൃയോഗത്തിലെ തീരുമാനം. യുഡിഎഫ് വിജയിച്ചാൽ അത് തെരഞ്ഞെടുപ്പ് നയിച്ചവരുടെ വിജയമാണ്. ജനങ്ങളെ വിശ്വാസമുള്ളതിനാലാണ് സതീശൻ വനവാസം പ്രഖ്യാപിച്ചതെന്നും ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.
















