കാസർകോട്: കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. കാസര്‍കോട് ബളാന്തോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ചാമുണ്ഡിക്കുന്ന് തുമ്പോടിയിലെ തൊഴിലാളികളായ നന്ദകുമാർ(41), രാഘവൻ(70), കേശവൻ(57), ചന്ദ്രൻ(50) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ പണിക്കാരാടൊപ്പം കാട് വെട്ടിത്തെളിക്കാൻ വിജയനും ഇറങ്ങിയിരുന്നു. മൺപുറ്റിൽ കൂടു കൂട്ടിയ കടന്നലുകളാണ് കൂട്ടത്തോടെ ഇളകിയെത്തിയത്. വിജയനും തൊഴിലാളികളായ നാലുപേർക്കും കടന്നലിന്റെ കുത്തേറ്റു. ഉടൻ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അധ്യാപകൻ വിജയന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് നാലു പേർ ചികിത്സയിലാണ്. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കുരയായിരുന്നു വിജയൻ.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരേതനായ ചന്ദ്രശേഖരൻ നായർ. അമ്മ: രത്‌നമ്മ. ഭാര്യ: ശ്രീജ. മക്കൾ: അഞ്ജനാ അഖിൽ, വിഷ്ണു വിജയൻ. മരുമകൻ: ഡോ. അഖിൽ.
















