India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: 37,500 കോടി രൂപയുടെ കൽക്കരി വാതകവൽക്കരണ പദ്ധതിക്ക് അംഗീകാരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് യോഗം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മൂലം അസ്ഥിരമായ രാഷ്‌ട്രീയ സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിദേശനാണ്യ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും ഈ നീക്കം സഹായിക്കും.

രാജ്യത്ത് 401 ദശലക്ഷം ടൺ  കൽക്കരി ശേഖരം ഉണ്ടെന്നും ഇത് അടുത്ത 200 വർഷത്തേക്ക് ഉപയോഗിക്കാമെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിയിൽ ഏകദേശം 3,000 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടാകും, 75 ദശലക്ഷം ടൺ കൽക്കരി ഉപയോഗിച്ചുള്ള  പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൽക്കരി ഗ്യാസിഫിക്കേഷൻ എന്നത് കൽക്കരിയെ സിന്തറ്റിക് വാതകമാക്കി (സിൻഗാസ്) മാറ്റുന്ന പ്രക്രിയയാണ്. ഇത് ഒരു ബദൽ ഇന്ധനമാണ്. കൂടാതെ മെഥനോൾ, വളങ്ങൾ, ഹൈഡ്രജൻ, രാസവസ്തുക്കൾ എന്നിവയുടെ ഉത്പാദനത്തിന് സഹായകമാകും. കൂടാതെ ഇറക്കുമതി ചെയ്ത എണ്ണയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യും.

രാജ്യത്തുടനീളമുള്ള ഉപരിതല കൽക്കരി, ലിഗ്നൈറ്റ് ഗ്യാസിഫിക്കേഷൻ പദ്ധതികൾ ത്വരിതപ്പെടുത്തുക, എൽഎൻജി, യൂറിയ, അമോണിയം നൈട്രേറ്റ്, അമോണിയ, കോക്കിംഗ് കൽക്കരി തുടങ്ങിയ നിർണായക ഉൽപ്പന്നങ്ങളെ ഇറക്കുമതി ചെയ്യുന്നത് കുറയ്‌ക്കുന്നതിലൂടെ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര വിഭവങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 100 ദശലക്ഷം ടൺ കൽക്കരി ഗ്യാസിഫിക്കേഷൻ ശേഷിയാണ് രാജ്യം ലക്ഷ്യമിടുന്നത്.

കൂടാതെ നെല്ലിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില (എംഎസ്പി) ക്വിന്റലിന് 72 രൂപ വർദ്ധിപ്പിച്ച് 2,441 രൂപയാക്കി സർക്കാർ നിശ്ചയിച്ചു. 2026-27 ഖാരിഫ് മാർക്കറ്റിംഗ് സീസണിൽ (സെപ്റ്റംബർ-ഒക്ടോബർ) സാധാരണ, എ-ഗ്രേഡ് ഇനങ്ങൾക്കുള്ള താങ്ങുവില ക്വിന്റലിന് 72 രൂപ വർദ്ധിപ്പിച്ച് യഥാക്രമം 2,441 രൂപയും ക്വിന്റലിന് 2,461 രൂപയുമായി.

Recent Posts