വാഷിങ്‌ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കിയെന്ന റിപ്പോർട്ടുകളിൽ പാകിസ്ഥാന് മേൽ രൂക്ഷവിമർശനവുമായി അമേരിക്ക. അമേരിക്കൻ വ്യോമാക്രമണത്തിൽ നിന്ന് ഇറാൻ സൈനിക വിമാനങ്ങളെ സംരക്ഷിക്കാൻ പാകിസ്ഥാൻ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചതിലൂടെ സമാധാന ചർച്ചകളിലെ മധ്യസ്ഥനെന്ന നിലയിലുള്ള ഇസ്‌ലാമാബാദിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ആണ് പാകിസ്ഥാനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയത്.
ഇറാൻ യുദ്ധത്തെയും അമേരിക്കൻ പ്രതിരോധ ബജറ്റിനെയും കുറിച്ചുള്ള സെനറ്റ് അപ്രോപ്രിയേഷൻസ് ഉപസമിതിയുടെ ഹിയറിങ്ങിനിടെയാണ് സൗത്ത് കരോലിനയിൽ നിന്നുള്ള സെനറ്ററായ ഗ്രഹാം തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാകിസ്ഥാൻ ഇറാന്റെ വിമാനങ്ങൾക്ക് താവളമൊരുക്കിയെന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ സമാധാന പ്രക്രിയയിലുള്ള പാകിസ്ഥാന്റെ വിശ്വാസ്യതയെ അത് പൂർണ്ണമായും തകർക്കുമെന്ന് ലിൻഡ്സെ ഗ്രഹാം പ്രതികരിച്ചു.
പാകിസ്ഥാനെ തനിക്ക് ഒട്ടും വിശ്വാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ സൈനിക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി പാകിസ്ഥാന്റെ വ്യോമതാവളങ്ങളിൽ ഇറാൻ വിമാനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ, സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ അമേരിക്ക മറ്റാരെയെങ്കിലും കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഈ സമാധാന ചർച്ചകൾ എങ്ങുമെത്താത്തതിൽ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ സമയത്ത് ഇറാന്റെ വ്യോമസേനയുടെ ആർസി-130 ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്ന നിരവധി വിമാനങ്ങൾ പാകിസ്ഥാനിലേക്ക് പറന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കയുടെ വ്യോമാക്രമണങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനങ്ങൾ പാകിസ്ഥാനിലേക്ക് മാറ്റിയതെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ അമേരിക്കൻ സെനറ്റർ രംഗത്തുവന്നത്.
If this reporting is accurate, it would require a complete reevaluation of the role Pakistan is playing as mediator between Iran, the United States and other parties.
Given some of the prior statements by Pakistani defense officials towards Israel, I would not be shocked if… https://t.co/OqJ1cdVLFX
— Lindsey Graham (@LindseyGrahamSC) May 11, 2026











