Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

Published by
സായന്ത് അമ്പലത്തില്‍

1994-ല്‍ കെ.ആര്‍. ഗൗരിയമ്മയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ‘കലാകൗമുദി’ വാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘ഗൗരി’ എന്ന പേരില്‍ ഒരു കവിതയെഴുതി. പാര്‍ട്ടിയില്‍ നിന്ന് നിഷ്‌കാസിതയായ ഗൗരിയമ്മയ്‌ക്ക് ഇനി കൊടുങ്ങല്ലൂരില്‍ പോയി ‘കാവുതീണ്ടാമെന്ന’ നിര്‍ദ്ദേശമാണ് കവി അതില്‍ മുന്നോട്ടുവെച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവായ പി. ജയരാജന്റെ കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനം വാര്‍ത്തയായപ്പോള്‍, ഗൗരിയമ്മയോടുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആ ആഹ്വാനമാണ് ഓര്‍മ്മയില്‍ മുഴങ്ങിയത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്തഃഛിദ്രങ്ങളും അധികാരത്തര്‍ക്കങ്ങളും മൂര്‍ച്ഛിച്ചതിന്റെ ഫലമായാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കനത്ത തിരിച്ചടി നേരിട്ടത്. കണ്ണൂരിലെ പാര്‍ട്ടി കോട്ടയായ പയ്യന്നൂരില്‍ പോലും പാര്‍ട്ടിക്ക് കാലിടറുകയും ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കണ്ണൂരില്‍ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പി. ജയരാജനെ തിരിച്ചുവിളിക്കാനുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റിയതോടെ, പി. ജയരാജന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു എന്ന അടക്കംപറച്ചില്‍ അണികള്‍ക്കിടയില്‍ ശക്തമാണ്. കേരളത്തില്‍ സിപിഎം നേരിട്ട പരാജയത്തെക്കുറിച്ച്, ‘തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠങ്ങളുണ്ടെന്നും തെറ്റുതിരുത്തല്‍ പ്രക്രിയ തുടരണമെന്നും പാര്‍ട്ടി അനുഭാവികള്‍ അഭിപ്രായങ്ങള്‍ നേതൃത്വത്തിന് കത്തായി നല്‍കണമെന്നും’ പി. ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തതിന്റെ രാഷ്‌ട്രീയ സൂചന വ്യക്തമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ജയരാജന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തെയും വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് പിണറായി വിജയന്റെ മകന്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തിയതും, ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചവരെ ക്ഷേത്ര ജീവനക്കാര്‍ തടഞ്ഞതും വിവാദമായിരുന്നു.

തന്റെ പുതിയ പുസ്തകത്തിന്റെ വിവരശേഖരണത്തിനായാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയതെന്നാണ് പി. ജയരാജന്‍ സമൂഹമാധ്യമത്തില്‍ വിശദീകരിച്ചത്. അതേ കുറിപ്പില്‍ വി.ടി. ഇന്ദുചൂഡന്‍ കൊടുങ്ങല്ലൂരിനെക്കുറിച്ച് എഴുതിയ പുസ്തകത്തെക്കുറിച്ചും ജയരാജന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ തേടുന്ന ജയരാജന് മുന്നില്‍, ദേശാഭിമാനിയുടെ പത്രാധിപരായിരുന്നതും പിന്നീട് ആര്‍എസ്എസിനോട് അടുക്കുകയും ചെയ്ത വി.ടി. ഇന്ദുചൂഡന്റെ ജീവിതം ഒരു പാഠപുസ്തകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സേവാഭാരതിയുടെ മാതൃകയില്‍ കണ്ണൂരില്‍ സ്വന്തമായി സാന്ത്വന പരിചരണ സംഘടന രൂപീകരിക്കുകയും, ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്‌ക്ക് ബദല്‍ പരിപാടി ആവിഷ്‌കരിക്കുകയും, ‘ചുവന്ന ഗണപതിയെ’ എഴുന്നള്ളിച്ച് കണ്ണൂരില്‍ ഗണേശോത്സവം നടത്തുകയും ചെയ്ത ജയരാജനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. ആര്‍എസ്എസ് രീതികള്‍ പാര്‍ട്ടിയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ‘സംസ്‌കൃത സംഘം’ എന്ന പേരില്‍ ക്ഷേത്രകൂട്ടായ്‌മ സംഘടിപ്പിക്കുകയും ചെയ്യുന്ന പി. ജയരാജന്‍ ഹിന്ദുത്വവഴികള്‍ അനുകരിക്കുകയാണെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന, ഇതിനോടകം പ്രീ-പബ്ലിക്കേഷന്‍ ആരംഭിച്ച പുസ്തകത്തിന്റെ വിവരശേഖരണത്തിനാണ് ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ പോയതെന്ന അദ്ദേഹത്തിന്റെ വിശദീകരണം പ്രഥമദൃഷ്ട്യാ വിശ്വസനീയമല്ല.

മുമ്പ് കണ്ണൂരില്‍ പിണറായി വിജയനെ അര്‍ജുനനായും പി. ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത് വിവാദമായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ പി. ജയരാജനെ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്ററുകളും ബോര്‍ഡുകളും കണ്ണൂരില്‍ പലയിടത്തും ഉയര്‍ന്നു. ‘പിജെ ആര്‍മി’ എന്ന പേരിലുള്ള സമൂഹമാധ്യമ പേജ് ജയരാജനെ പുകഴ്‌ത്തുന്ന പോസ്റ്റുകളുമായി സജീവമായിരുന്നു. പുറച്ചേരി ഗ്രാമീണ വായനശാല ജയരാജനെ പുകഴ്‌ത്തി തയ്യാറാക്കിയ സംഗീത ആല്‍ബം പാര്‍ട്ടിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. സംസ്ഥാന നേതൃപദവിയിലേക്ക് ഉയരാനുള്ള ശ്രമമാണ് ഇതെന്ന വിമര്‍ശനവും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ പി. ജയരാജനെതിരെ ‘വ്യക്തിപൂജാ’ വാദം ഉയര്‍ത്തിയവര്‍ തന്നെ പിണറായി വിജയനെ വാഴ്‌ത്തുപാട്ടുകള്‍ കൊണ്ട് മൂടുന്നതിലെ വൈരുദ്ധ്യം അണികളോട് വിശദീകരിക്കാനാവാതെ നേതൃത്വം കുഴങ്ങുന്നു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി. ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് സിപിഎം നിയോഗിച്ചത്. സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയും അണികള്‍ക്കിടയില്‍ വലിയ സ്വാധീനവുമുള്ള ഒരു മുതിര്‍ന്ന നേതാവിനെ, കോണ്‍ഗ്രസ് വിട്ടുവന്ന ശോഭനാ ജോര്‍ജ്ജിന്റെ പിന്‍ഗാമിയാക്കിയത് അനീതിയും അപമാനവുമാണെന്ന് കരുതുന്ന പ്രവര്‍ത്തകര്‍ കണ്ണൂരിലുണ്ട്.

കുറഞ്ഞകാലം കൊണ്ട് അണികള്‍ക്കിടയില്‍ പിണറായി വിജയനേക്കാള്‍ പ്രബലനായി മാറിയ പി. ജയരാജന് കണ്ണൂര്‍ പാര്‍ട്ടിയില്‍ വിമര്‍ശകരുമേറെയുണ്ട്. മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന മനു തോമസ് 2024 ജൂണില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതിന് തെളിവാണ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പുലര്‍ത്തി പാര്‍ട്ടിയെ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജയരാജന്റെ മകന്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കോര്‍ഡിനേറ്ററാണെന്നും ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും, ക്വാറി മുതലാളിമാര്‍ക്ക് വേണ്ടി പാര്‍ട്ടി സെക്രട്ടറിമാരെ മാറ്റാന്‍ ജയരാജന്‍ ഇടപെട്ടതായും മനു തോമസ് ആരോപിക്കുകയുണ്ടായി.

കണ്ണൂരില്‍ പി. ജയരാജനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന നിലയിലേക്ക് പാര്‍ട്ടിയുടെ ആഭ്യന്തര രാഷ്‌ട്രീയം ധ്രുവീകരിക്കപ്പെടുകയാണ്. തളിപ്പറമ്പിലും പയ്യന്നൂരിലും വിമതരായി മത്സരിച്ചവരുടെ പിന്നില്‍ ഉന്നത നേതാക്കളുടെ ആശീര്‍വാദമുണ്ടെന്ന വാര്‍ത്തകള്‍ നേതൃത്വം അവഗണിക്കുന്നില്ല. ലോക്‌സഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ അടിത്തറയായ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവില്‍ നിന്നാണ് ‘അയ്യപ്പസംഗമം’ പോലുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചത്. അണികളുടെ പിന്തുണയോടെ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയരാന്‍ ആഗ്രഹിക്കുന്ന ജയരാജന്റെ രാഷ്‌ട്രീയ തന്ത്രമായി വേണം ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തെ കാണാന്‍. നിലവിലെ പ്രായപരിധി നിബന്ധനയനുസരിച്ച് പി. ജയരാജന് ഇനി പാര്‍ട്ടി നേതൃസ്ഥാനങ്ങളിലേക്ക് ഉയരാനാവില്ലെന്ന് കരുതുന്നവരുണ്ട്. എം.വി. രാഘവന്റെയും ഗൗരിയമ്മയുടെയും ഗതി തന്നെയാണ് പാര്‍ട്ടിക്കകത്ത് തുടരുമ്പോഴും ജയരാജന്‍ നേരിടുന്നതെന്ന് അവര്‍ നിരീക്ഷിക്കുന്നു.

‘ഗൗരി’ എന്ന കവിത ബാലചന്ദ്രന്‍ ചുള്ളിക്കാട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്;
‘തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൗരി, തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.’