ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം ഹാട്രിക് വിജയം സ്വന്തമാക്കിയ ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ന് രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയാണ്. ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിജയത്തെ ശ്രദ്ധേയമാക്കുന്നത്. ആകെയുള്ള 126 എംഎല്‍എമാരില്‍ 82 പേരും ബിജെപിയെയാണ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 60 സീറ്റാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. ഇതിനെ അപേക്ഷിച്ച് വന്‍ കുതിച്ചുചാട്ടമാണല്ലോ പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും വോട്ടുവിഹിതം ആസാമില്‍ വന്‍തോതില്‍ ഉയര്‍ന്നിരിക്കുന്നത് ചരിത്രപരമായ നേട്ടമാണ്. മുന്‍ തെരഞ്ഞെടുപ്പുകളെക്കാള്‍ ഗണ്യമായ വര്‍ദ്ധനവാണിത്. ബിജെപിയുടെ ജനപിന്തുണ കുത്തനെ ഉയര്‍ന്നതിന്റെ പ്രതിഫലനമാണല്ലോ ഇത്.
കോണ്‍ഗ്രസ് സഖ്യം ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ്. ബിജെപി നയിക്കുന്ന സഖ്യം 50 ശതമാനം വോട്ടു നേടിയതോടെ കോണ്‍ഗ്രസിന് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും കുറവ് സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിനെതിരായ കടുത്ത കുറ്റപത്രം കൂടിയാണ് ഈ തെരഞ്ഞെടുപ്പിലെ ജനവിധി. ബംഗ്ലാദേശില്‍ നിന്നും മറ്റുമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കുമെതിരെ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ നിരവധി വ്യാജ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്ത ഈ നടപടിയെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. നുഴഞ്ഞു കയറ്റക്കാര്‍ വോട്ട് ചെയ്താല്‍ എന്താണ് എന്നുപോലും കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ചോദ്യമുയര്‍ന്നു.
ഇതിനുള്ള മറുപടിയാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടി. ജനങ്ങളില്‍ മതപരമായ ധ്രുവീകരണം സൃഷ്ടിച്ചാല്‍ മുസ്ലിം വോട്ടുകള്‍ കൂടുതലായി ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിചാരിച്ചു. എന്നാല്‍ ഇത് വെറുതെയായി. മുസ്ലിം ജനസംഖ്യ കുറവുള്ള മേഖലകളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. അതേസമയം ബിജെപി ഇവിടെ 41 മണ്ഡലങ്ങള്‍ നേടി. മുസ്ലിം ജനസംഖ്യ കൂടുതലുള്ള മേഖലകളില്‍ കോണ്‍ഗ്രസ് 20 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി ജയിച്ചുകയറിയത് 40 സീറ്റിലാണ്. ഇങ്ങനെയൊരു വിജയം കോണ്‍ഗ്രസ് തീരെ പ്രതീക്ഷിച്ചതല്ല. ആസാമില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഈ പാര്‍ട്ടി വലിയ രീതിയില്‍ ഒറ്റപ്പെട്ടുപോയിരിക്കുന്നു. മുസ്ലിം പിന്തുണയെ ആശ്രയിച്ച് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതുന്ന കോണ്‍ഗ്രസിന് ഗണ്യമായ മുസ്ലിം ജനസംഖ്യയുള്ള ആസാമിലെ തിരിച്ചടി വലിയ പാഠമാണ്. ഇപ്പോള്‍ ആസാമില്‍ സംഭവിച്ചത് ഇതിനു മുന്‍പ് മറ്റ് ചില സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അനുഭവിച്ചിരുന്നു. പക്ഷേ രാജ്യവിരുദ്ധ ശക്തികളുടെ കയ്യില്‍ കിടന്ന് കളിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചറിവുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു.
കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 18 പേരും മുസ്ലീങ്ങളാണ്. അതേസമയം പട്ടികജാതി, പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇത് ആസാമിലെ പിന്നാക്കം നില്‍ക്കുന്ന ഹിന്ദു ജനവിഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി ഏതാണ്ട് പൂര്‍ണ്ണമായും അകന്നുപോയതിന്റെ തെളിവാണ്. ആസാമില്‍ തുടര്‍ച്ചയായി ഭരണം നടത്തിക്കൊണ്ടിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച തിരിച്ചറിഞ്ഞ ജനങ്ങള്‍ ആ പാര്‍ട്ടിക്ക് എതിരാവുകയായിരുന്നു. നെഹ്‌റു കുടുംബാംഗമായ രാഹുലിന്റെ കഴിവുകെട്ട നേതൃത്വം പല നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയും പുറന്തള്ളുകയും ചെയ്തു. ഇതിലൊരാളാണ് ബിജെപിയിലെത്തി രണ്ടാമതും മുഖ്യമന്ത്രിയായിരിക്കുന്ന ഹിമന്ത. ബംഗാളിനെപ്പോലെ അതിര്‍ത്തി സംസ്ഥാനമായ ആസാമില്‍ ബിജെപിയുടെ ആവര്‍ത്തിച്ചുള്ള വിജയം ദേശീയാവശ്യവുമാണ്.
















