ആവിഷ്‌കാരം
പൂര്‍ണമായതിനേക്കാള്‍ സൗന്ദര്യവും ഭാവാത്മകതയും അവശേഷ ഭാഗത്തിനുള്ളതുകൊണ്ടാണ് പൂര്‍ണചന്ദ്രനെക്കാള്‍ പ്രിയം നമുക്ക് ചന്ദ്രക്കലയോട് തോന്നുന്നത്. ചന്ദ്രക്കലയുടെ ഈ തത്ത്വം ഏതു കലയുടെ കാര്യത്തിലും ശരറിയാണ്. വിസ്മൃതിയിലായതിനെയും കാലപൂര്‍ണതയോടെ അടയാളപ്പെടുത്തുന്നതാണ് കല.’ നാം ജീവിതത്തിലും ശരീരത്തിലും ചുറ്റുപാടുമൊക്കെ കൊണ്ടുനടക്കുന്നതും കാണുന്നതുമായ കലകള്‍. (അടയാളങ്ങള്‍) ധാരാളമുണ്ട്. ഓരോ കാലത്തിന്റെയും അടയാളമായി സമൂഹത്തിന്റെ മ്യുസിയത്തില്‍ പൊടിപിടിച്ചും ഇടയ്‌ക്ക് ആരുടെയെങ്കിലും കൈപ്പെരുമാറ്റത്തില്‍ പ്രകാശിച്ചും കലകള്‍ കണ്‍ചിമ്മിതുറക്കുന്നു. അങ്ങനെ ഇടയ്‌ക്കിടെ കണ്‍ചിമ്മി പ്രകാശിക്കുന്ന ഒരുപാട് കലാരൂപങ്ങള്‍ മലയാളത്തിനുണ്ട്. വേരിറക്കത്തിന്റെ ആഴവും വ്യാപ്തിയും അനുസരിച്ച് ഈ കലാരൂപങ്ങളുടെ തിളക്കം ഏറിയും കുറഞ്ഞും നമുക്ക് അനുഭവപ്പെടും.
കലാരൂപങ്ങളെ ക്ളാസിക് എന്നും നാടോടി എന്നും വര്‍ഗീകരിച്ച് ഒന്നിന് മറ്റൊന്നിനേക്കാള്‍ പ്രാമാണികതയും മേന്മയും ആധികാരികതയും കല്‍പിക്കുന്നത് അപരാധമാണ്. എന്നാല്‍ അങ്ങനെ ഒരു മാനദണ്ഡത്തില്‍ കലാസ്വാദനത്തെയും അവതരണത്തെയും സമീപിക്കുന്ന ഒരു സാമ്പ്രദായിക വ്യവസ്ഥയാണ് നമുക്കുള്ളത്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഒഡിസി, കുച്ചിപ്പിടി, കൂടിയാട്ടം, തെയ്യം, തിറ, പടയണി, ചവിട്ടുനാടകം, കണ്യാര്‍കളി, പൂരക്കളി എന്നിവയുടെയൊക്കെ അടിസ്ഥാന നൃത്തപദ്ധതിയിലും താളഘടനയിലും അന്യോന്യം കൊടുക്കല്‍ വാങ്ങല്‍ നടന്നിട്ടുള്ളതായി ഈ കലാരൂപങ്ങളെ അത്രയൊന്നും സൂക്ഷ്മമായി വിലയിരുത്താതെതന്നെ നമുക്ക് ബോധ്യപ്പെടും. സംസ്‌കരിച്ചും സ്വാംശീകരിച്ചും പുനര്‍വിന്യാസ സാദ്ധ്യതകള്‍ ഉള്‍ക്കൊണ്ടും അനുഷ്ഠാന ശാഠ്യങ്ങള്‍ ഒഴിവാക്കിയും അരങ്ങുകള്‍ മനസ്സിലാക്കിയും രൂപപ്പെടുത്തിയെടുക്കപ്പെട്ട കലാരൂപങ്ങള്‍ക്ക് സ്വാഭാവികമായും ആസ്വാദകര്‍ ഉണ്ടാവുകയും പ്രാദശിക അതിരുകള്‍ക്കപ്പുറം അവയുടെ വേരുകള്‍ പടരുകയും ചെയ്തിട്ടുണ്ട്.
അത്തരത്തില്‍ ‘ക്ലാസിക്’ കലാരൂപങ്ങളില്‍ ഈടുവെപ്പ് അവകാശപ്പെടാന്‍ കഴിയുമ്പോഴും ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ അതിരുകള്‍ക്കപ്പുറം ‘പന്തല്‍’ ഇടാന്‍ കഴിയാത്ത ഒരു ‘നാടോടി’ കലാരൂപമാണ് ഏതാണ്ട് ആറു നൂറ്റാണ്ടു പഴക്കം കണക്കാക്കുന്ന കണ്യാര്‍കളി. ക്ലാസിക് കല എന്ന പരിവേഷം ലഭിക്കാതിരുന്ന എല്ലാ പ്രാചിന കലാരൂപങ്ങള്‍ക്കും ഇങ്ങനെ ഉറവിട ഭൂപ്രദേശത്തിന്റെ അതിരുകള്‍ വിട്ടു പുറമേയ്‌ക്കു തുളുമ്പാനായിട്ടില്ല.
നാടന്‍ കലകളിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന തെയ്യത്തിനും കലയില്‍ നിഷ്ഠയുടെ തുടിതാളം മുഴക്കുന്ന പടേനിയ്‌ക്കും അനന്യസുന്ദരമായ ആയോധനസൗന്ദര്യം ചുവടുവയ്‌ക്കുന്ന കുത്തിയോട്ടത്തിനും പൂരക്കളിയ്‌ക്കും എല്ലാം ഈ പരിമിതികളുണ്ട്. എന്നാല്‍ ഇതര നാടോടി കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്യാര്‍കളിയ്‌ക്ക് അനുഷ്ഠാനേതരമായ ഒരു കലാവതരണ പദ്ധതിയും പരിസരവുമുണ്ടെന്നു കാണാം. അതിലെ സാഹിത്യത്തിനും പാട്ടിനും ഈണത്തിനും വാദ്യതാളങ്ങള്‍ക്കും ആഹാര്യത്തിനും സര്‍വ്വോപരി നൃത്തത്തിനും മറ്റു കലാരൂപങ്ങളില്‍നിന്നു ഭിന്നമായ വൈവിധ്യ വിശേഷമുണ്ട്. എന്നിട്ടും ഒരു പ്രാദേശിക കലാവിശേഷം എന്ന നിലയില്‍ പ്രത്യേക വേളയില്‍ പാലക്കാടിന്റെ പാര്‍ശ്വങ്ങളില്‍ ഒതുങ്ങാനേ കണ്യാര്‍കളിയ്‌ക്കാവുന്നുള്ളു.
കളിഘടനയും വൈവിധ്യവും
കണ്യാര്‍കളിയ്‌ക്ക് അടിസ്ഥാനപരമായി രണ്ടു ഭാഗങ്ങളാണുള്ളത്. ദേവീപ്രീതിയ്‌ക്കായി നടത്തപ്പെടുന്ന അനുഷ്ഠാനമായ ‘വട്ടക്കളി’യും നാടോടി നാടക അവതരണമായ പൊറാട്ടുകളിയും. വട്ടക്കളി ആ പേര് സൂചിപ്പിക്കുന്നപോലെ കളിക്കാര്‍ വട്ടത്തില്‍ പന്തലിലെ ദേവീസങ്കല്‍പത്തിന് ചുറ്റും സ്തുതിവചനങ്ങള്‍ക്കും ഗീതങ്ങള്‍ക്കും അനുസരിച്ചു ചെണ്ടയുടെയും മദ്ദളത്തിന്റെയും ചേങ്ങിലയുടെയും ഇലത്താളത്തിന്റെയുംഅകമ്പിടിയില്‍ ചുവടുകള്‍ വയ്‌ക്കുന്നതാണ്. വട്ടക്കളി തന്നെ വള്ളോന്‍, ആണ്ടിക്കൂത്ത്, മലമ എന്നിങ്ങനെ വെവ്വേറെ പ്രകാരങ്ങളിലുണ്ട്.
പൊറാട്ടുകളി എന്ന രണ്ടാമത്തെ അനുഷ്ടാനേതര വിഭാഗം മുഴുവന്‍ കാണികളേയും ഒരുപോലെ ആസ്വദിപ്പിക്കുന്ന വിവിധയിനം കളിയവതരണങ്ങളാണ്. കൃത്യമായ അളവുകളിലും കല്പനയിലും സമചതുരത്തില്‍ സജ്ജീകരിക്കുന്ന ഒന്‍പതുകാല്‍ പന്തലില്‍ ആണ് പൊറാട്ടുകളി അരങ്ങേറുക. ചുവന്ന വാകപ്പൂക്കള്‍, മാവില, പച്ചക്കുരുത്തോല എന്നിവകൊണ്ട് അലങ്കരിച്ചു മനോഹരമാക്കുന്ന ഒന്‍പതുകാല്‍ പന്തലിന്റെ കാലുകള്‍ ഓരോന്നും ഈന്തകള്‍കൊണ്ട് മൂടി സമൃദ്ധമാക്കുന്നു. ദേവീപ്രസാദത്തിന്റെ ദീപകല്പന പന്തലിന്റെ നടുവിലെ കാലിലേക്ക് ആവാഹിക്കപ്പെടുന്നതുകൊണ്ട് നടുവില്‍ മുളങ്കാലാണ് ഇടുക. മേടമാസത്തിലെ വിഷുസംക്രമം കഴിഞ്ഞുള്ള വിത്തിറക്കല്‍ ഒരു കാര്‍ഷിക സമൃദ്ധിയിലേക്ക് മുളയിടുന്നതിന്റെ ആരംഭംകുറിക്കലാണ്. (വേലകളുടെയും കുമ്മാട്ടികളുടെയും പൂരങ്ങളുടെയും കതിരുവിളംബരത്തിന്റെ കൂറകളെ വിഹായസ്സില്‍ വഹിക്കുന്നതും ഈ മുളകളാണ്). കൊയ്ത മണ്ണില്‍ പെയ്തുണരുന്ന ഉര്‍വ്വര സങ്കല്‍പത്തിമിര്‍പ്പുകളില്‍ മുളയ്‌ക്ക് പ്രാമാണിക സ്ഥാനമുണ്ട്. ഈ മുളയ്‌ക്കു (കണിയാരം) ചുറ്റുമുള്ള കളിയാണ് കണ്യാര്‍കളി ആയി അറിയപ്പെട്ടത്. കര്‍ണ്ണകിയമ്മന്‍ പ്രീതിക്കായി ആഘോഷിക്കപ്പെടുന്ന കളി ആദ്യം കര്‍ണ്ണകിയാര്‍കളിയും അത് ലോപിച്ചു കണിയാര്‍കളിയും പിന്നീട് കണ്യാര്‍കളിയും ആയെന്നും വാദമുണ്ട്. പാട്ടിലും വാക്കിലുമുള്ള തമിഴ് പ്രസരമാണ് ഈ അനുമാനത്തിനു പിന്‍ബലം.
ഐതിഹ്യവും ആവിര്‍ഭാവഹേതുവും എന്തുമാകട്ടെ, ഒരു കലാവതരണം എന്ന നിലയില്‍ കണ്യാര്‍കളി എങ്ങനെയാണ് മികച്ച കലാരൂപമായി മാറുന്നതെന്നു നോക്കാം.
അരങ്ങിന്റെ പ്രത്യേകത
നാലു ദിക്കും നാട്ടുകാരെ സാക്ഷിയാക്കിയുള്ള അലങ്കൃതമായ ഒന്‍പതുകാല്‍ പന്തലിന്റെ കളിയരങ് കണ്യാര്‍കളിയിലെ മാത്രം സവിശേഷതയാണ്. സാമ്പ്രദായിക തനിമയില്‍ തച്ചുശാസ്ത്രവിധിപ്രകാരം നാല്‍പതു കോല്‍ എട്ട് അംഗുലം ചുറ്റളവുള്ള സമചതുരത്തില്‍ ഒരുക്കപ്പെടുന്ന ഈ പന്തലിന്റെ എട്ടുകാലുകള്‍ അഷ്ടദിക്പാലകരെയും നടുവിലെ കാല്‍ ദേവീസാന്നിധ്യത്തെയും സൂചിപ്പിക്കുന്നു. കളിക്കുന്നവരും കളിയെ നിയന്ത്രിക്കുന്ന കളി ആശാനും അകമ്പടിക്കാരും എല്ലാം അരങ്ങിനു മധ്യത്തില്‍ അഥവാ കളിവട്ടത്തിന്റെ ഉള്ളില്‍ നിലയുറപ്പിക്കുന്ന ഒരു സമ്പ്രദായം വേറെ ഒരു കലാരൂപത്തിലുമില്ല. മുന്നണിയും പിന്നണിയും എന്ന വേര്‍തിരിവ് ഇല്ലെന്നു മാത്രമല്ല നാലു ദിക്കിലുമുള്ള ആസ്വാദകരെക്കൂടി കളിയുടെ ഭാഗമാക്കിക്കൊണ്ടുള്ള ചലനാത്മകത കളിയുടെയും പൊറാട്ടുകളുടെയും അവതരണത്തില്‍ ഉടനീളം ദര്‍ശിക്കാം.
അനുഷ്ഠാന ചിട്ടവട്ടങ്ങള്‍
ദേശക്കൂട്ടങ്ങളില്‍ അതതു തട്ടകങ്ങളുടെ മൂലസ്ഥാനങ്ങളെ കേന്ദ്രീകരിച്ചു നടത്തപ്പെടുന്ന കളിയരങ്ങുകള്‍ മൂന്നോ നാലോ ദിവസങ്ങള്‍കൊണ്ടാണ് പൂര്‍ത്തിയാക്കുക. സാധാരണയായി രാത്രി ഒന്‍പതു മണിയോടുകൂടി തുടങ്ങി അതിരാവിലെ അഞ്ചുമണിക്ക് തീരുന്ന മുറയ്‌ക്കാണ് കളികള്‍ ക്രമീകരിക്കുക. സന്ധ്യയോടു കൂടി കളി വിളംബരം ചെയ്തുകൊണ്ടുള്ള കേളികൊട്ട് നടക്കുന്നു. പിന്നെ രാത്രി എട്ടരയോടെ വീണ്ടും കേളികൊട്ടി, കൊമ്പ്, കുഴല്‍പറ്റുകളോടെ ദേവീചൈതന്യം പന്തലിലേക്ക് ആവാഹിച്ച ശേഷമാണ് വെവ്വേറെ രാഗങ്ങളില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ സ്തവങ്ങളും സ്തുതിഗീതങ്ങളും ആലപിച്ചുകൊണ്ടുള്ള വട്ടക്കളി നടക്കുക. ഇപ്രകാരം ഓരോ കളിരാത്രിയുടെ ആരംഭത്തിലും ആണ്ടിക്കൂത്ത്, വള്ളോന്‍, മലമ എന്ന ക്രമത്തില്‍ അനുഷ്ഠാനപൂര്‍വ്വം വട്ടക്കളി കളിക്കുന്നു. ഇതില്‍ ദേശത്തുള്ള ആബാലവൃദ്ധവും അണിചേരുന്ന പഴമയുടെ കളിദൃശ്യം അഭൗമ സുന്ദരമാണ്. ആശാന്റെ ചേങ്ങിലവട്ടയുടെ കലാശക്രമവൈവിധ്യത്തില്‍ ചെണ്ടയുടെയും മദ്ദളത്തിന്റെയും വാദ്യവിന്യാസത്തില്‍ ഈ സംഘക്കളി ഭേദമന്യേയുള്ള ഒരു നാട്ടുകൂട്ടംചേരലിന്റെ പൊരുളിനെ ദ്യോതിപ്പിക്കുന്ന അപൂര്‍വ്വതയാണ്.
നാടോടി നാടകാവതരണം
പൊറാട്ടുനാടകത്തിലെ നൃത്ത ശില്‍പകലാഭംഗിയും രാഗ താള വാദ്യ നാദ നാട്യ ചമയാദി പൊരുത്തങ്ങളുടെ ചേര്‍ച്ചയും കണ്യാര്‍കളിയെപ്പോലെ മറ്റൊന്നിലും ചൂണ്ടിക്കാട്ടാനാകില്ല. ചേരുവകളെല്ലാം സമാസമം സമഞ്ജസപ്പെടുന്ന കണ്യാര്‍കളിയെ മനോരഞ്ജിപ്പിക്കുന്നത് അതിന്റെ പാട്ടാണോ, പ്രതിപാദ്യത്തിലെ വിഷയവൈവിധ്യമാണോ മലയാളത്തിലും തമിഴ്കലര്‍ന്ന മലയാളത്തിലുമുള്ള പാട്ടുകളിലെ അപൂര്‍വ്വ രാഗങ്ങളിലുള്ള ഈണവൈജാത്യമാണോ, വലന്തലയും ഇടന്തലയും ഒരേസമയം ഉപയോഗിച്ചുകൊണ്ടുള്ള ചെണ്ടയുടെ പ്രയോഗഭംഗിയാണോ, പാട്ടിന്റെ ഏറിയും കുറഞ്ഞുമുള്ള വേഗത്തിന്റെ സഞ്ചാരസുഖങ്ങള്‍ക്കനുസൃതമായ ഇലത്താളങ്ങളുടെ കലാശമിടല്‍കൊണ്ടാണോ, കളരി അഭ്യസനത്താല്‍ ആര്‍ജ്ജിച്ച കളിക്കാരുടെ മെയ്വഴക്ക ചാരുതകൊണ്ടാണോ, ഉടുത്തുകെട്ടലിന്റെ ഉടല്‍ഭംഗികൊണ്ടാണോ എന്നത് നിരൂപിക്കാനാവില്ല. ഒരുപക്ഷേ ഈ ദൃശ്യ ശ്രാവ്യ മോഹനങ്ങള്‍ കാതുകള്‍ക്ക് സമ്മ്യക്കായും കണ്ണിന് ആനന്ദകരമായും ഒരു ബിന്ദുവില്‍ ലയിക്കുന്നതിന്റെ അനുഭൂതി പ്രദാനം ചെയ്യലാകാം മുഖ്യകാരണം.
ഈ മൂന്നു ഘടകങ്ങളും ഓരോ പൊറാട്ടുവേഷത്തിന്റെ അവതരണത്തിലും പൊതുവായി സമ്മേളിക്കുന്നതാണ്. ആസ്വാദകന്റെ അഭിരുചിക്കനുസരിച്ച് ഈ ഓരോ ഘടകവും വെവ്വേറെ അനുഭവവേദ്യമാകുന്നു. അതിവിളംബം, വിളംബം, ദ്രുതം, അതിദ്രുതം എന്നിങ്ങനെ നാല് കാലഗതികളിലാണ് മിക്കവാറും പൊറാട്ടുവേഷങ്ങള്‍ പന്തലില്‍ ചുവടുവയ്‌ക്കുക. പൊറാട്ടുകള്‍ പൂര്‍വ്വ കാലത്തെ വ്യവസ്ഥകള്‍ക്കു വിധേയമായി വിഭജിക്കപ്പെട്ട തൊഴലിനെയും അതിന്റെ ചുറ്റുപാടിനെയും സാമൂഹിക പരിസരത്തെയും ജാതികളെയും അവസ്ഥയെയും പരിചയപ്പെടുത്തുകയും അവ വിളംബരം ചെയ്യുന്ന അവകാശങ്ങളെയും കടമകളെയും ഉദ്ഘോഷിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള സാമൂഹികാവസ്ഥകളെ അനുഭവ സാക്ഷ്യങ്ങളിലൂടെ പൊറാട്ടുകളായി അരങ്ങേറ്റുമ്പോള്‍ പലപ്പോഴും അത് വ്യവസ്ഥകളോടുള്ള അമര്‍ഷമായും, ചിലപ്പോള്‍ വിധേയത്വമായും മറ്റു ചിലപ്പോള്‍ ഹാസ്യാത്മകമായ സാമൂഹിക വിമര്‍ശനമായുമൊക്കെ രൂപം മാറുന്നു. പല വേഷങ്ങളും അവരുടെ സമുദായം നീര്‍ത്തുന്ന പ്രാപഞ്ചിക ദാര്‍ശനിക സത്യങ്ങളുടെ ഉണ്മകളെ പ്രകാശിപ്പിക്കുന്ന വാമൊഴികളുമായാണ് നൃത്തം ചവിട്ടുന്നത്.
വേഷങ്ങള്‍
ഒറ്റപ്പൊറാട്ട്. ഇരട്ടപ്പൊറാട്ട്, കൂട്ടപ്പൊറാട്ട്, പെണ്‍പൊറാട്ട്, ആണ്‍പൊറാട്ട് എന്നിങ്ങനെ വെവ്വേറെയുണ്ട് വേഷങ്ങള്‍. ഇതില്‍ കൂട്ടപ്പൊറാട്ട് പത്തോ പന്ത്രണ്ടോ അതിലധികമോ പേര്‍ സംഘമായി കളിക്കുന്നതാണ്. ഇതില്‍ രാജാപ്പാര്‍ട്ട് വേഷങ്ങള്‍, കരിവേഷങ്ങള്‍ എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. രാജാപാര്‍ട്ടില്‍ പളപളപ്പുള്ള തിളങ്ങുന്ന ഉടുത്തുകെട്ടും മുഖത്തെഴുത്തുമാണെങ്കില്‍ കരിപ്പൊറാട്ടുകളില്‍ അതിനു വിപരീതമായി ലളിത വസ്ത്രരീതിയാണ്. ആണ്‍-പെണ്‍ ജോഡികളുള്ള വേഷങ്ങളില്‍ വളരെ വിസ്തരിച്ച മുഖത്തെഴുത്തും ഉടുത്തുകെട്ടലും പൊറാട്ടുകളെ കാഴ്ചയില്‍ തന്നെ മികവുറ്റതാക്കുന്നു. കളിയില്‍ പെണ്‍വേഷവും പുരുഷനാണ് അവതരിപ്പിക്കുക. (പണ്ട് പരിശീലനക്കളരികള്‍ രാത്രി ആയതിനാലാകാം പെണ്‍കുട്ടികള്‍ക്ക് കണ്യാര്‍കളിയില്‍ പങ്കാളിത്തമില്ലാതെ പോയത്. പക്ഷേ കളിയരങ്ങിലെ ആസ്വാദകരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. കണ്യാര്‍കളി വിസ്മൃതിയിളാഴാതെ ഇന്നും നിലനിര്‍ത്തുന്നതില്‍ വനിതകളുടെ പങ്ക് വലുതാണ്).
കണ്യാര്‍കളിയെ ഒരു നൃത്തകലയായി കണക്കാക്കാന്‍ സാധിക്കുന്നത് കൃത്യതയാര്‍ന്നതും അതേസമയം സങ്കീര്‍ണ്ണങ്ങളുമായ അതിന്റെ ചുവടുകളാലാണ്. നമ്മുടെ ‘ക്ലാസിക് നൃത്തരൂപ’ങ്ങളുടെ അടിസ്ഥാന ചുവടുകളില്‍നിന്ന് വിന്യസിക്കപ്പെട്ട് ചെമ്പടയിലും പഞ്ചാരിയിലും അളന്നു മുറിച്ച കാലപ്രമാണങ്ങളിലൂടെ ഒന്നാം കാല്‍, രണ്ടാം കാല്‍, മൂന്നാം കാല്‍, നാലാം കാല്‍, അഞ്ചാം കാല്‍, രണ്ടിന്റെ ഇരട്ടി, നാലിന്റെ ഇരട്ടി, നേരുകാല്‍, ചുറ്റുകാല്‍, കുന്തുകാല്‍, സാരിക്കാല്‍, തൂക്കുകാല്‍, മുന്നെട്ട്, പിന്നെട്ട്, പരുന്ത്, പെരുക്കം, കെട്ട്, പിന്‍കെട്ട്, വലി, മൂന്നില്‍ രണ്ടോട്ടം, ഇടവട്ടം, തട്ട് എന്നിങ്ങനെ 64-ല്‍ പരം ചുവടുകളാണ് കണ്യാര്‍കളിയിലുള്ളത്. പ്രസിദ്ധങ്ങളായ ചിന്നമ്മത്താരി, വേടര്‍, മലയര്‍, കൂട്ടപ്പാമ്പാട്ടികള്‍, കൂട്ടപ്പൂശാരി, വൈഷ്ണവര്‍ തുടങ്ങിയ പൊറാട്ടുകളില്‍ ഏറിയും കുറഞ്ഞും ഈ ചുവടുകളുടെ ക്രമവിന്യാസം നമുക്ക് ആസ്വദിക്കാന്‍ കഴിയും. പല പൊറാട്ടുകളിലും ആട്ടി തിരിഞ്ഞുള്ള കളികളില്‍ ചുവടുകള്‍ കുറേക്കൂടി സങ്കീര്‍ണ്ണമാകും. അതിനാല്‍ അവതരണത്തിലെ കൃത്യതയ്‌ക്കു ശ്രമകരമായ പരിശീലനം വേണ്ടിവരുന്നു. അങ്ങനെ നിരന്തര പരിശീലനം വേണ്ടതായ ഒരു ആയോധന കായികമുറയായിക്കൂടി കണ്യാര്‍കളി മാറുന്നു.
കണ്യാര്‍കളിയുടെ ഭാവി
ഏറ്റവും ജനകീയകലയായ സിനിമ അതിന്റെ എല്ലാ മാതൃകകളിലും സാര്‍വ്വത്രികമായിത്തീരുകയും ആ കല സകല കലകളെയും പ്രതിനിധാനം ചെയ്യാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മറ്റെല്ലാ കലാരൂപങ്ങളുടെയും അസ്തിത്വം നഷ്ടപ്പെടുമെന്നു തോന്നിച്ചെങ്കിലും സിനിമകള്‍ തന്നെ ഈ വിഷയം തെരഞ്ഞെടുക്കുന്ന സമീപകാല അനുഭവങ്ങളുണ്ടല്ലോ. അത്തരത്തില്‍ കണ്യാര്‍കളിയും സര്‍വ്വത്രികമായ ഉത്തരായന രാവുകളുടെ അരങ്ങുകളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇക്കാര്യത്തില്‍ കണ്യാര്‍കളി ആര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും കളരികള്‍ക്കും ഒരുപാട് ഉത്തരവാദിത്തമുണ്ട്. കേരളത്തിന് പുറത്ത് കൊല്‍ക്കത്ത, മുംബൈ, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലൊക്കെ സ്ഥിരമായി കണ്ണ്യാര്‍കളിയ്‌ക്ക് ശില്പശാലകളും അരങ്ങുകളും ഉണ്ടാകുന്നുണ്ട്. വിവിധ കലാകാരന്‍മാര്‍ മുന്‍കൈ എടുത്ത് വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും കണ്യാര്‍കളിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്യാര്‍കളിയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഈ സംഘടനകളുടെയൊന്നും കാര്യമായ പ്രവര്‍ത്തനം ഉണ്ടാകാത്തത് ഒരു പോരായ്‌മയാണ്.
പുതിയ കാലത്തില്‍ ചിട്ടവട്ടങ്ങളുടെ സാമ്പ്രദായിക ശോഭ നഷ്ടപ്പെടുത്താതെ പരിഷ്‌കരണങ്ങളിലൂടെ ഈ അനുഷ്ഠാന-അനുഷ്ഠാനേതര കലാരൂപം കേരളത്തിനു പുറത്തും വിദേശത്തും അരങ്ങും ആളും ആരവവും നേടുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പുതിയ തലമുറ ആവേശവും താല്പര്യവും കാണിക്കുന്നു എന്നതും ശുഭോദര്‍ക്കമാണ്. പോയ കാലത്തെ അടയാളപ്പെടുത്തുന്ന അവശേഷിപ്പിന്റെ ‘കല’ പൈതൃകം പോലെ സുന്ദരമാണ്. അത് സൗന്ദര്യത്തികവോടെ എന്നും നിലനിര്‍ത്താനാവട്ടെ.
കേരള കണ്ണ്യാര്‍കളി ആര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികവും കണ്യാര്‍കളിമേളയും മെയ് 15, 16 തിയ്യതികളില്‍ കാട്ടുശേരിയില്‍ അരങ്ങേറുന്നതിനെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
















