തിരുവനന്തപുരം: 2004ലെ കേരള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പ്രോസ്‌പെക്റ്റസ് തിരുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എ. മനോജ് ഉത്തരവിട്ടു.
സര്‍ക്കാര്‍ അംഗീകൃത നയങ്ങള്‍ക്ക് വിരുദ്ധമായ നിര്‍ദേശങ്ങള്‍ പ്രോസ്‌പെകറ്റസില്‍ ഉള്‍പ്പെടുത്തിയതു മൂലം മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനം നേടാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ കോളജുകളെ ആശ്രയിക്കേണ്ടിവന്നു. ഇതിലൂടെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ പണപ്പിരിവിനുള്ള അവസരം ഉണ്ടാക്കി.
പ്രതികളായ മുന്‍ പ്രവേശന പരീക്ഷ കമ്മിഷണര്‍ സി.കെ വിശ്വനാഥന്‍, മുന്‍ ജോ. കമ്മിഷണര്‍ രാജു കൃഷ്ണന്‍, റ്റി.ജി വിജയകുമാര്‍, മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.വി. അജിത്ത് എന്നിവര്‍ക്കെതിരെ മുന്‍ വിജിലന്‍സ് പോലീസ് സൂപ്രണ്ട് കെ.ഇ. ബൈജു സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുമെന്നാണ് ഉത്തരവ്.
കേരള ഹൈക്കോടതി നിര്‍ദേശപ്രകാരം കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ സംവരണ സീറ്റില്‍ ആവശ്യമായ അപേക്ഷകരില്ലാതെ ഒഴിവുവരുന്ന സീറ്റുകള്‍ ജനറല്‍ മെറിറ്റില്‍ നിന്നും നികത്തേണ്ടതാണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പ്രതികള്‍ പരീക്ഷ പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്തിയത്.
പരാതിക്കാരായ മുന്‍ ഡിവൈഎസ്പി ഗോപകുമാര്‍, വിജയകുമാര്‍ എന്നിവര്‍ക്ക് വേണ്ടി അഡ്വ. ആര്‍.സി. പ്രകാശ്, അഡ്വ. കുമാരപുരം എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ വിജിലന്‍സ് കോടതി മുമ്പാകെ ഹാജരായി.















