Varadyam

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

Published by
ഡോ.അനില്‍കുമാര്‍ വടവാതുര്‍

റേഡിയേഷന്‍ അഥവാ വികിരണം ചിതറുന്ന റേഡിയം എന്ന അമൂല്യലോഹം കണ്ടെത്തിയത് മേരി ക്യൂറി. അതിലും അമൂല്യമെന്ന് കണക്കാക്കാവുന്ന പൊളോണിയം കണ്ടെത്തിയതും മേരി ക്യൂറി. ” എന്ന മേരി ക്യൂറിയുടെ വിശേഷണങ്ങള്‍ അതുകൊണ്ട് തീരുന്നില്ല. നോബല്‍ സമ്മാനം നേടിയ ആദ്യ വനിതയാണവര്‍. രണ്ടു പ്രാവശ്യം നോബല്‍ സമ്മാനം നേടിയ ആദ്യ വ്യക്തിയും അവര്‍ തന്നെ. രണ്ട് വ്യത്യസ്ത വിഷയങ്ങളില്‍ നോബല്‍ നേടിയ ആദ്യ വ്യക്തിയെന്നും നോബല്‍മേരി സ്‌ക്ലോഡോവ്‌സ്‌ക് ക്യൂറി നേടിയ ആദ്യ ദമ്പതിമാരില്‍ ഒരാള്‍ (മേരി ക്യൂറിയും ഭര്‍ത്താവ് പിയറി ക്യൂറിയും) എന്നും അവര്‍ക്ക് വിശേഷണമുണ്ട്. അച്ഛനും അമ്മയ്‌ക്കും മകള്‍ക്കും നോബല്‍ ലഭിച്ച കുടുംബവും മേരി ക്യൂറിയുടെതു തന്നെ. പാരീസ് സര്‍വകലാശാലയില്‍ ആദ്യമായി നിയമിക്കപ്പെട്ട വനിത പ്രൊഫസറെന്ന ബഹുമതിയും മേരിക്കു തന്നെ.

മേരിയും റേഡിയവും റേഡിയേഷനും തമ്മില്‍ അഭൂതപൂര്‍വമായ ഒരു ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ടാവാം അന്തരിച്ച് ഒരു നൂറ്റാണ്ടിനുശേഷവും അവരുടെ ശരീരാവശിഷ്ടങ്ങളില്‍ നിന്ന് റേഡിയേഷന്‍ പ്രവഹിക്കുന്നത്…

സ്വന്തം മാതൃഭൂമിയായ ‘പോളണ്ടി’ന്റെ ഓര്‍മയിലാണ് താന്‍ കണ്ടെത്തിയ അപൂര്‍വ മൂലകത്തിന് മേരി പൊളോണിയം എന്ന് പേരിട്ടത്. സാധനം മഹാവിഷം. റേഡിയോ ആക്ടീവതയുടെ കാര്യത്തില്‍ ഉഗ്രന്‍. മാരകമായ സയനൈഡിന്റെ ആയിരം മടങ്ങ് വിഷവീര്യം. ഒരു ഗ്രാം പൊളോണിയത്തിന്റെ ലക്ഷത്തിലൊരംശം മതി ആരോഗ്യവാനായ ഒരാളെ കാലപുരിക്കയക്കാന്‍. ഒരു ഗ്രാം പൊളോണിയം അഞ്ച് കിലോ റേഡിയത്തെക്കാളും വികിരണ ശക്തിയുള്ളതാണത്രേ. മേരിയുടെ മകള്‍ ഐറിന്‍ പൊളോണിയം വിഷത്തിന്റെ ഇരയായിരുന്നുവെന്ന് ചരിത്രം. തന്റെ രസതന്ത്ര പരീക്ഷണ ശാലയില്‍ പൊളോണിയം സൂക്ഷിച്ച ചെപ്പ് വീണുടഞ്ഞപ്പോഴുണ്ടായ വികിരണമാണ് രക്താര്‍ബുദത്തിന്റെ പേരില്‍ ഐറിന്റെ ജീവനെടുത്തത്.

താന്‍ കണ്ടെത്തിയ ‘റേഡിയം’ കളിപ്പാട്ടം പോലെയാണ് മേരി ഉപയോഗിച്ചത്. മാരകമായ റേഡിയത്തെ കൈകാര്യം ചെയ്യാന്‍ മേരി ഒരു കയ്യുറപോലും ഉപയോഗിച്ചില്ല. ചിലപ്പോള്‍ കൈവെള്ളയില്‍ അതിനെ സൂക്ഷിച്ചു. മറ്റു ചിലപ്പോള്‍ കോട്ടിന്റെ പോക്കറ്റില്‍ മിഠായി സൂക്ഷിക്കുംപോലെ ഇട്ടു കറങ്ങി നടന്നു. കേവലം ഗവേഷക മാത്രമായിരുന്നില്ല മേരി ക്യൂറി. അവര്‍ വലിയൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു. റേഡിയത്തെ വൈദ്യചികിത്സയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അവര്‍ തലപുകഞ്ഞ് ചിന്തിച്ചു. ക്യാന്‍സര്‍ ചികിത്സയില്‍ റേഡിയോ കിരണങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു.

ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ ഗവേഷണം മാറ്റിവച്ച് അവര്‍ യുദ്ധമുന്നണിയിലേക്കിറങ്ങി. സ്വന്തം രാജ്യത്തെ മുറിവേറ്റു വീഴുന്ന പതിനായിരക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസമേകി. പരിക്കേറ്റവരുടെ എക്‌സറേ എടുക്കാനും സര്‍ജറി അടക്കമുള്ള ചികിത്സകള്‍ യുദ്ധമുന്നണിയില്‍ത്തന്നെ നടത്താനും പറ്റിയ റേഡിയോളജിക്കല്‍ വാനുകള്‍ അവര്‍ ഡിസൈന്‍ ചെയ്തു. യന്ത്രങ്ങളുടെ കേടുപാടുകള്‍ പോക്കാനും വാഹനമോടിക്കാനും പഠിച്ചു. യുവാക്കളെയും വീട്ടമ്മമാരെയും തങ്ങളുടെ കാറുകള്‍ സംഭാവന ചെയ്യാനും എക്‌സ്-റേ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ആഹ്വാനം ചെയ്തു. അത്തരം നൂറുകണക്കിന് റേഡിയോളജിക്കല്‍ വാഹനങ്ങളാണ് അന്ന് ആശ്വാസത്തിന്റ കിരണങ്ങളുമായി യുദ്ധമുന്നണിയിലേക്ക് കുതിച്ചത്. ‘ലിറ്റില്‍ ക്യൂറി’ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ഈ വാഹനങ്ങള്‍ പത്ത് ലക്ഷം ഭടന്മാരുടെയെങ്കിലും ജീവന്‍ രക്ഷിച്ചതായി ചരിത്രകാരന്മാര്‍ പറയുന്നു. മകള്‍ ഐറിന്‍ ജോലിയറ്റ് ക്യൂറിയും മരുമകന്‍ ഫ്രെഡറിക് ജോലിയറ്റ് ക്യൂറിയും മേരിക്ക് തുണയായി യുദ്ധരംഗത്തുണ്ടായിരുന്നു.

യുദ്ധശേഷം മേരി ലബോറട്ടറിയിലേക്ക് മടങ്ങി. പക്ഷേ റേഡിയത്തിന്റെ നിരന്തരവും അലക്ഷ്യവുമായ ഉപയോഗം അവരുടെ അസ്ഥികളില്‍ അടിഞ്ഞുകൂടി. അതവരെ ‘അപ്ലാസ്റ്റിക് അനീമിയ’ എന്ന മാരകരോഗത്തിലേക്ക് നയിച്ചു. ഫ്രാന്‍സിലെ സാന്‍സെലിമോസ് സാനിറ്റോറിയത്തില്‍ വിശ്രമ ചികിത്സയ്‌ക്ക് വിധേയയാക്കിയെങ്കിലും 1934 ജൂലൈ നാലിന് 66-ാമത്തെ വയസില്‍ ആ മഹാശാസ്ത്രജ്ഞ അന്തരിച്ചു. ഭര്‍ത്താവ് പിയറി ക്യൂറിയെ സംസ്‌കരിച്ച സിയക്‌സ് സെമിനാരിയിലായിരുന്നു മേരിയെയും സംസ്‌കരിച്ചത്.

മേരിയുടെ ശരീരത്തില്‍ നിന്നും വികിരണങ്ങള്‍ പുറത്തുവരുമെന്ന ഭയം ശവസംസ്‌കാരത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു. അവര്‍ മേരിയുടെ ശവപേടകത്തെ റേഡിയേഷനെ തടുക്കുന്ന നേരിയ കറുത്തീയ ആവരണത്തില്‍ പൊതിഞ്ഞു.

നീണ്ട 60 വര്‍ഷങ്ങള്‍ക്കുശേഷം ഫ്രഞ്ചു സര്‍ക്കാര്‍ അഭിനന്ദനാര്‍ഹമായ ഒരു തീരുമാനമെടുത്തു. ആഗോള പ്രശസ്തി നേടിയ ഫ്രഞ്ചു പൗരന്മാരുടെ മൃതദേഹങ്ങള്‍ക്ക് ആദരപൂര്‍വമായ ഒരിടം നല്‍കാ നായിരുന്നു അവരുടെ തീരുമാനം. മേരിയുടെയും പിയറിയുടെയും ശവപേടകങ്ങള്‍ സെമിത്തേരിയില്‍ നിന്ന് മാന്തിയെടുത്ത് രാജ്യത്തെ നാഷണല്‍ മൗസോളിയമായ ‘പാന്തിയോണി’ല്‍ സംസ്‌കരിക്കുക. പക്ഷേ ജീവിതകാലമത്രയും റേഡിയത്തെ കളിപ്പാട്ടംപോലെ അമ്മാനമാടിയ മേരിയുടെ ശവപേടകത്തെ സ്പര്‍ശിക്കാന്‍ അധികാരികളും ഭയന്നു. കാരണം അതില്‍നിന്ന് ആവശ്യത്തിലേറെ വികിരണം പുറത്തുവന്നുകൊണ്ടേയിരുന്നു. അവര്‍ രാജ്യത്തെ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ സഹായം തേടി. ആല്‍ഫാ ബീറ്റാ വികിരണത്തിന്റെ സമൃദ്ധമായ സാന്നിധ്യം തടയാന്‍ അവര്‍ മേരിയുടെ പേടകം ഒരിഞ്ച് കട്ടിയുള്ള കറുത്തീയ (ലെഡ്) പാളിയില്‍ പൊതിഞ്ഞു. അതോടെ റേഡിയേഷന്റെ തീവ്രത കുറഞ്ഞു. അധികാരികള്‍ ആശ്വാസത്തോടെ മന്ത്രിച്ചു-മേരി ഭവതിക്ക് ഇനി ശാന്തി.

ഇന്ന് ആര്‍ക്കും ധൈര്യമായി മേരി ക്യൂറിയുടെ ശവപേടകത്തെ ഭയമില്ലാതെ സമീപിക്കാം. റേഡിയത്തിന്റെ അര്‍ദ്ധായുസ് (ഹാഫ് ലൈഫ് പീരിഡ്) കാലമായ 1600 വര്‍ഷംവരെ അതില്‍നിന്ന് നേരിയ വികിരണം തുടരുമെങ്കിലും…

പക്ഷേ മേരി മരിച്ച് വര്‍ഷം നൂറായിട്ടും മേരി ഉപയോഗിച്ചിരുന്ന ലബോറട്ടറി ഉപകരണങ്ങള്‍ അതിതീവ്രമായ റേഡിയേഷന്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. മേരിയുടെ കയ്യുറകള്‍, നോട്ടുബുക്കുകള്‍, ടെസ്റ്റ് ട്യൂബുകള്‍ ഗവേഷണ കുറിപ്പുകള്‍ തുടങ്ങിയവയില്‍നിന്നൊക്കെ അപകടകരമായ വിധത്തില്‍ റേഡിയേഷന്‍ ഏജന്‍സി കണ്ടെത്തി. മേരിയുടെ ഫര്‍ണിച്ചറുകളും അലമാരയിലെ പുസ്തകങ്ങളുമൊക്കെ വികിരണ വിഷംകൊണ്ട് ജനത്തെ ഭയപ്പെടുത്തി. ഫ്രാന്‍സിലെ ‘ബിബ്‌ളിയോതെക്കി’ല്‍ സൂക്ഷിച്ചിരിക്കുന്ന അവ കാണണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. സ്വന്തം ഉത്തരവാദിത്വത്തിലാണ് അവ കാണുന്നതെന്ന് എഴുതി ഒപ്പിട്ടു നല്‍കണം. റേഡിയേഷന്‍ തടുക്കുന്ന പ്രത്യേകതരം സുരക്ഷിത കുപ്പായങ്ങള്‍ അണിയുകയും വേണം.

അന്തരിച്ച് ഒരു നൂറ്റാണ്ടിനുശേഷവും മേരി ക്യൂറി എന്ന മഹാശാസ്ത്രജ്ഞ ജീവിക്കുന്നു-തന്റെ മഹത്തായ ഗവേഷണങ്ങളിലൂടേയും. തന്റെ ശരീരത്തില്‍നിന്ന് പുറപ്പെടുന്ന വികിരണത്തിലൂടെയും.