മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് റഷ്യ. നാലു വർഷത്തിലേറെയായി നീണ്ടുനിന്ന യുദ്ധത്തിനാണ് അന്ത്യമാകുന്നത്. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് വിരാമമാകുന്നത്. യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ച അമേരിക്കക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ നന്ദി പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടതോടെയാണ് യുദ്ധം അവസാനിപ്പിക്കാൻ റഷ്യ സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയം, വിഷയത്തിൽ യുക്രൈൻ ഇനിയും പ്രതികരിച്ചിട്ടില്ല. ‘‘ചർച്ചകൾ സുഗമമാക്കിയതിന് യുഎസിന് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷെ ഇത് റഷ്യയ്‌ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്. യുക്രെയ്ൻ സംഘർഷം അവസാനിക്കുകയാണ്.
ഡോണൾഡ് ട്രംപ് നിർദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, യുക്രെയ്ന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് റഷ്യ. ട്രംപിന്റെ നിർദേശത്തിന് യുക്രെയ്ൻ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഞങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല’’– പുടിൻ പറഞ്ഞു.
യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേയ്‌ക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നായിരുന്നു ട്രംപിന്റെ നിർദ്ദേശം. മേയ് 9 മുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും ട്രംപ് നിർദേശിച്ചിരുന്നു. ട്രംപിന്റെ ഈ നിർദേശത്തിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.
















