മൂവാറ്റുപുഴ : മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാന്‍ മുസ്ലീം ലീഗിന് അവകാശം ഉണ്ടെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശത്തെ പരിഹസിച്ച് പിസി ജോർജ് . ‘ അല്ലെങ്കിലും കുറി മായ്ച്ചാൽ പിന്നെ ഉണ്ണി ഇങ്ങനെയാണെന്നാണ് ‘ പിസിയുടെ കമന്റ്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെയായിരുന്നു ഇന്ന് കുഴൽനാടനെതിരെ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ലീഗ് ഉള്‍പ്പടെ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. അവകാശമില്ലെന്ന് ഒരു നേതാവിനും പറയാനാകില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവര്‍ക്കും അറിയാം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കുമെന്നാണ് സ്ഥിതിയെന്നും മാത്യു കുഴല്‍നാടനെ പരോക്ഷമായി വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചകളിൽ ജനവികാരം മാനിക്കണമെന്ന ലീഗ് നേതാക്കളുടെ പ്രസ്താവനക്കെതിരെ മാത്യു കുഴൽനാടൻ നടത്തിയ പ്രതികരണമാണ് ഉണ്ണിത്താനെ ചൊടിപ്പിച്ചത്. ലീഗിന്റെ കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടുന്നില്ലെന്നത് പോലെ കോൺഗ്രസിന്റെ വിഷയങ്ങളിൽ ലീഗും ഇടപെടരുതെന്നായിരുന്നു കുഴൽനാടന്റെ പ്രസ്താവന












