പത്തനംതിട്ട: സ്വകാര്യ മേഖലയിലുള്ള മണിയാര്‍ കാര്‍ബോറാണ്ടം ജലവൈദ്യുത പദ്ധതി (12 മെഗാവാട്ട്) ഏറ്റെടുക്കാന്‍ ഇടത് സര്‍ക്കാര്‍ തയാറാകാതിരുന്നതില്‍ ദുരൂഹത. കമ്പനിയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് പിന്നിലെന്നാണ് ആരോപണം. പദ്ധതി സ്വകാര്യ മേഖലയില്‍ തുടരുന്നതിനാല്‍ സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ വൈദ്യുതി നഷ്ടം മൂന്ന് കോടി യൂണിറ്റാണ്. ഇത്രയും വൈദ്യുതി പുറത്ത് നിന്ന് വാങ്ങണമെങ്കില്‍ 30 കോടി രൂപ നല്‍കണം. മണിയാര്‍ പദ്ധതിയില്‍ യൂണിറ്റിന് 50 പൈസ മാത്രമാണ് ചെലവ്.
ഇടത് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വ്യവസായ മന്ത്രി പി. രാജീവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പദ്ധതി ഏറ്റെടുക്കണമെന്ന് കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടപ്പേള്‍ 25 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടണമെന്ന നിലപാടില്‍ പി. രാജീവ് ഉറച്ചുനിന്നു. ഒടുവില്‍ മുഖ്യമന്ത്രിയും കമ്പനി അനുകൂല നിലപാട് സ്വീകരിച്ചു.
കരാര്‍ പുതുക്കിയാല്‍ കീഴ്വഴക്കമാവുകയും 49 മെഗാവാട്ടിന്റെ സമാനപദ്ധതികളിലും ഇതേ ആവശ്യം ഉയരുമെന്നുമാണ് ബോര്‍ഡ് ജീവനക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ ആദ്യ ക്യാപ്റ്റീവ് പവര്‍പ്ലാന്റ് ആണ് മണിയാര്‍ ജലവൈദ്യുത പദ്ധതി. കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്കാണ് കരാര്‍ വൈദ്യുതി ബോര്‍ഡ് നല്‍കിയത്. 1994ല്‍ ഉത്പാദനം തുടങ്ങി, 30 വര്‍ഷം തികയുന്ന 2024 ഡിസംബറില്‍ പദ്ധതി ബോര്‍ഡിന് തിരികെ കൈമാറേണ്ടതായിരുന്നു. എന്നിട്ടും ഒരു വര്‍ഷവും നാല് മാസവും കഴിഞ്ഞാണ് പദ്ധതി ഏറ്റെടുക്കാന്‍ ഊര്‍ജവകുപ്പ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.
ഇതാദ്യമായല്ല മണിയാര്‍ പദ്ധതിയെച്ചൊല്ലി വ്യവസായ-ഊര്‍ജ വകുപ്പുകള്‍ വിരുദ്ധനിലപാടിലേക്ക് പോകുന്നത്. കരാര്‍ കാലാവധി അവസാനിക്കും മുന്‍പും വ്യവസായ വകുപ്പ് കമ്പനിക്കായി ഇടപെട്ടിരുന്നു. ഊര്‍ജവകുപ്പ് അതിന് വഴങ്ങിയില്ല. ഇതിന് മുന്‍പും നിയമസഭയില്‍ മന്ത്രി കൃഷ്ണന്‍കുട്ടി പദ്ധതി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, അന്നും മുഖ്യമന്ത്രി കമ്പനിക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.
കരാര്‍ പ്രകാരം കാര്‍ബോറാണ്ടം കമ്പനി ഉത്പാദിപ്പിക്കുന്ന വൈദ്യുതി അവര്‍ക്ക് തന്നെ ഉപയോഗിക്കാം. എന്നാല്‍, പിന്നീട് മിച്ചംവരുന്ന വൈദ്യുതി, യൂണിറ്റിന് അഞ്ച് രൂപ നിരക്കില്‍ ബോര്‍ഡിന് നല്‍കാമെന്ന ധാരണയായി. 50 പൈസ നിരക്കില്‍ ഉത്പാദന ചെലവുള്ള വൈദ്യുതിയാണ് 10 മടങ്ങ് അധിക പണം നല്‍കി വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തത്. ഇതിന് ശേഷം വന്ന സപ്ലിമെന്ററി കരാര്‍ പ്രകാരം കാര്‍ബോറാണ്ടം കമ്പനി വൈദ്യുതി ബോര്‍ഡിന് നല്‍കുന്ന ബില്‍ നിരക്ക് എത്രയാണോ അതേ നിരക്കില്‍ വില നല്‍കണമെന്ന നിബന്ധന വന്നു. ഇത് പ്രകാരം 50 പൈസ നിരക്കില്‍ ഉത്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് വൈദ്യുതിക്ക് വ്യവസായ നിരക്കായ 9.20 രൂപ നല്‍കേണ്ടി വന്നു.
2024 ഡിസംബറില്‍ പദ്ധതി തിരികെ ലഭിക്കുമെന്ന ധാരണയില്‍ മണിയാറില്‍ നിന്ന് മൂന്ന് കോടി യൂണിറ്റ് ലഭ്യമാകുമെന്ന് വൈദ്യുതി ബോര്‍ഡ് കണക്ക് കൂട്ടിയിരുന്നു. കാരണം 2023ല്‍ മണിയാറില്‍ 2.89 കോടി യൂണിറ്റ് ആയിരുന്നു ഉത്പാദനം. പദ്ധതി തിരികെ കിട്ടാതായതോടെ അത്രയും യൂണിറ്റ് വന്‍ വിലയ്‌ക്ക് പുറമേ നിന്ന് വാങ്ങേണ്ടിയും വന്നു.
















