മലപ്പുറം: അഞ്ച് മന്ത്രിസ്ഥാനം സ്വന്തം പോക്കറ്റിലാക്കാനുള്ള പിടിവാശിയിലാണ് മുസ്ലിം ലീഗ്. ഒപ്പം ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച, സീനിയര്‍ നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്നും ലീഗ് ആവശ്യപ്പെടുന്നു. ഇതിനും പുറമെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ലീഗിന്റെ ആവശ്യം. എന്തായാലും മെല്ലെ ലീഗ് യുഡിഎഫിനെ വിഴുങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. നാളെ ലീഗ് വരച്ചിടത്ത് യുഡിഎഫിന്റെ കാര്യങ്ങള്‍ കൊണ്ടെത്തിക്കാനാണ് നീക്കം.
നാല് മന്ത്രിമാരെയും അവരുടെ വകുപ്പുകളും ലീഗ് നേരത്തെ തീരുമാനിച്ചുകഴിഞ്ഞു. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസുമായുള്ള ചർച്ചയ്‌ക്ക് ശേഷമാകും. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവരായിരിക്കും ലീഗിന്റെ നാല് മന്ത്രിമാരെന്ന് ലീഗ് തീരുമാനിച്ചുകഴിഞ്ഞു. മന്ത്രിക്കുപ്പായം തയ്ച്ചുവെച്ചിരിക്കുകയാണ് ഈ ലീഗ് നേതാക്കള്‍ എന്നറിയുന്നു.. അഞ്ചാം മന്ത്രിസ്ഥാനത്തിന് വേണ്ടി ലീഗ് തർക്കവും തുടങ്ങിവെച്ചിട്ടുണ്ട്. അഞ്ചാം മന്ത്രിസ്ഥാനത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദമാണ് കോണ്‍ഗ്രസിന് മേല്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചാംമന്ത്രിസ്ഥാനം കിട്ടിയാല്‍ ഉടനെ ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കും.
കോൺഗ്രസുമായുള്ള ചർച്ചയ്‌ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പില്ലെങ്കിൽ ആരോഗ്യം അല്ലെങ്കിൽ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം.സ്റ്റാഫ്, ബോർഡ് കോർപറേഷൻ നിയമനങ്ങൾ നിയന്ത്രിക്കാൻ പിഎംഎ സലാമിന്റെ നേതൃത്വത്തിൽ സമിതിയുണ്ടാകും. പാർട്ടി അറിയാതെ നിയമനങ്ങൾ പാടില്ലെന്നാണ് നിബന്ധന.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രിക്കസേര വി.ഡി. സതീശന് നല്‍കണമെന്ന് തുടര്‍ച്ചയായി ലീഗ് മാധ്യമങ്ങളിലൂടെ ആവശ്യമുയര്‍ത്തി കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ജനവികാരം വി ഡി സതീശന് അനൂകൂലമാണെന്ന അഭിപ്രായം എഐസിസി നിരീക്ഷകരെ മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടരുതെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. ഇതിന് മാത്യു കുഴല്‍ നാടനെ അപഹാസ്യമായ രീതിയില്‍ വിശേഷിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് ബോര്‍ഡ് വെച്ചിരുന്നു. മാത്യു കുഴൽനാടന്റെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധമാണ് ലീഗിൽ ഉയരുന്നത്. ലീഗ് നേതാക്കൾ പരസ്യമായി ഒരു കാര്യവും പറഞ്ഞില്ല എന്നിരിക്കെ മാത്യുവിന്‍റേത് അനവസരത്തിലുള്ള വിമർശനമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്.
















