ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ നേതാവ് വിജയ് മുഖ്യമന്ത്രിയാകാൻ സാധ്യതയേറി. ടിവികെയ്‌ക്ക് ഇടതുപാർട്ടികൾ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് നൽകി. ഇന്ന് വൈകുന്നേരം ആറ് മണിക്ക് വിജയ് ഗവർണറെ കാണു. രണ്ട് സീറ്റുകൾ വീതം സ്വന്തമാക്കിയ വിസികെ, സിപിഎം, സിപിഐ എന്നീ പാർട്ടികൾ യോഗം ചേർന്നാണ് പിന്തുണ നൽകാൻ തീരുമാനിച്ചത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്‌ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 102 സീറ്റുകളുടെ ഭൂരിപക്ഷമായി. പിന്നെ വേണ്ടത് ആറ് സീറ്റുകളുടെ കുറവാണ് ഇടതുപാർട്ടികൾ കൂടി പിന്തുണ നൽകിയതോടെ ഭൂരിപക്ഷം ഉറപ്പായി. അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം നേതാക്കളുമായി ടിവികെ നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെ വിട്ട് ടിവികെയിലെത്തിയ സെങ്കോട്ടയ്യനാണ് വിമത നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.
വിമതശബ്ദം ഉയർത്തുന്ന നേതാക്കളായ സിവി ഷണ്മുഖം, ഒഎസ് മണിയൻ എന്നിവരേയും അവരെ അനുകൂലിക്കുന്ന എംഎൽഎമാരുടേയും പിന്തുണ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സ്വീകരിക്കാനാണ് നീക്കം. വിമതനേതാക്കളെ പിന്തുണയ്‌ക്കുന്ന 28 എംഎൽഎമാർ ഇപ്പോൾ പുതുച്ചേരിയിലെ റിസോർട്ടിലാണ്. അതേസമയം കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ഡിഎംകെ ലോക്‌സഭയിൽ വേറെ ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപി കെ. കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് കത്തുനൽകി.
ഇന്ത്യാസഖ്യത്തിലെ കക്ഷികളായ കോൺഗ്രസ്, ഡിഎംകെ എംപിമാർ ഒരുമിച്ചായിരുന്നു ലോക്സഭയിൽ ഇരുന്നിരുന്നത്. ഇനി അതു വേണ്ടെന്നാണ് ഡിഎംകെയുടെ തീരുമാനം.
















