Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വ്യോമയാന മേഖലയില്‍ ആഗോളതലത്തില്‍ അനുഭവപ്പെടുന്ന പ്രതിസന്ധികള്‍ക്കിടയിലും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) തുടര്‍ച്ചയായ നാലാം സാമ്പത്തിക വര്‍ഷത്തിലും ഒരു കോടിയിലധികം യാത്രക്കാര്‍ എന്ന ശ്രദ്ധേയനേട്ടം കൈവരിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,14,42,583 യാത്രക്കാരാണ് നെടുമ്പാശ്ശേരി വഴി സഞ്ചരിച്ചത്. ഇതോടൊപ്പം 73,134 വിമാന സര്‍വീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു. 2025 മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയത്. 11,07,184 യാത്രക്കാരാണ് സിയാലിലൂടെ മെയ് മാസത്തില്‍ യാത്ര ചെയ്തത്. 2025-26 കാലയളവില്‍ സിയാല്‍ കൈകാര്യം ചെയ്ത ആകെ യാത്രക്കാരില്‍ 54,01,939 പേര്‍ അന്തര്‍ദേശീയ യാത്രക്കാരും 60,40,644 പേര്‍ ആഭ്യന്തര യാത്രക്കാരുമായിരുന്നു. 31,505 അന്താരാഷ്‌ട്ര സര്‍വീസുകളും 41,629 ആഭ്യന്തര വിമാന സര്‍വീസുകളും സിയാല്‍ കൈകാര്യം ചെയ്തു.

2025ന്റെ അവസാന മാസങ്ങളില്‍, വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരമായ നിയന്ത്രണങ്ങളും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗള്‍ഫ് മേഖലയുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര വ്യോമഗതാഗത തടസങ്ങളും നിലനിന്നിരുന്നെങ്കിലും, 2.2 ശതമാനം യാത്രക്കാരുടെ വളര്‍ച്ച 2025-26 കാലയളവില്‍ സിയാലില്‍ രേഖപ്പെടുത്തി. സിയാല്‍ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനമാണ് ഈ വളര്‍ച്ചയ്‌ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള സേവനങ്ങളും വേഗമേറിയ പ്രോസസിങ് സംവിധാനങ്ങളും യാത്രാനുഭവം കൂടുതല്‍ സൗകര്യപ്രദമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ ഫുള്‍ ബോഡി സ്‌കാനറുകള്‍ നടപ്പിലാക്കിയതോടെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ആധുനികമാകുകയും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും സിയാലിനായെന്ന് അദ്ദേഹം പറഞ്ഞു.

Recent Posts