
ഒരു ലക്ഷ്യത്തിനു വേണ്ടി സത്യസന്ധമായി, ആത്മാര്‍ത്ഥമായി, കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ഉറപ്പെന്നത് കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഇപ്പോള്‍ വെറുമൊരു സിദ്ധാന്തമല്ല. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ, കൃത്യമായ ആസൂത്രണങ്ങളിലൂടെ രാജീവ് ചന്ദ്രശേഖറും സംഘവും ‘കേരള രാഷ്‌ട്രീയ ഹിമാലയം’ കീഴടക്കിയപ്പോള്‍ തകര്‍ന്നടിഞ്ഞത്, ഇടതുവലത് ജിഹാദി ഡീല്‍ മുന്നണിയുടെ ദേശവികസന വിരുദ്ധ സ്വപ്നങ്ങളാണ്.
കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഭാരതീയ ജനതാപാര്‍ട്ടിയുടെ വ്യത്യസ്ത കാലങ്ങളിലെ നേതാക്കളും ബലിദാനികളും തുടങ്ങി ഓരോ സാധാരണ പ്രവര്‍ത്തകന്റെയും വിയര്‍പ്പും രക്തവുമാണ് ഈ വിജയം. കാലങ്ങളായുള്ള പ്രവര്‍ത്തന മികവിന്റെ റണ്‍വേയില്‍ രാജീവ് ചന്ദ്രശേഖറെന്ന സംസ്ഥാന പ്രസിഡന്റിന്റെ ‘ലാന്‍ഡിംഗ്’ യഥാര്‍ത്ഥത്തില്‍ കേരള ബിജെപിയെ സംബന്ധിച്ച് മാറ്റത്തിന്റെ ‘ടേക്ക് ഓഫ്’ ആയിരുന്നു.
‘പൊളിറ്റിക്സ് ഓഫ് പെര്‍ഫോര്‍മന്‍സ്’ എന്ന ആപ്തവാക്യമായിരുന്നു സംസ്ഥാന പ്രസിഡന്റ് പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ച മന്ത്രം. ‘വികസിത കേരള’വും രാജീവ് ചന്ദ്രശേഖറും ഒന്നാണെന്ന ചിന്ത മലയാളിയുടെ മനസില്‍ വേരൂന്നാന്‍ അധിക നാള്‍ വേണ്ടി വന്നില്ല എന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. കേരളത്തിലുടനീളമുള്ള 14 ജില്ലാ ആസ്ഥാനങ്ങളിലും പബ്ലിക് സര്‍വീസ് ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചത് ചരിത്രപരമായിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ കേരളത്തില്‍ ഉടനീളം യാത്ര ചെയ്ത് ബൂത്ത് പ്രവര്‍ത്തകരുമായി സംവദിച്ചത് നിര്‍ണായക കാല്‍വെപ്പായി മാറി. രാജീവ് ചന്ദ്രശേഖര്‍ ചുമതലയെടുത്ത് മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍, കേരളത്തിലെ 30 സംഘടനാ ജില്ലകളിലായി 620 ജില്ലാ ഭാരവാഹികളുടെ നിയമനം തീര്‍ത്തും സുതാര്യമായി പാര്‍ട്ടി പ്രഖ്യാപിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തുടങ്ങി തദ്ദേശതെരഞ്ഞെടുപ്പില്‍ അവസാനിച്ച ഒന്നാംഘട്ടം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം, പ്രചാരണപ്രതിഷേധ പരിപാടികള്‍, വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, ബൂത്ത് തല ലക്ഷ്യനിര്‍ണ്ണയം, സമൂഹ സമ്പര്‍ക്കം, കേന്ദ്രീകൃത ക്യാംപയിനിങ്ങ് സംവിധാനങ്ങള്‍ തുടങ്ങിയവ കൃത്യമായി സമന്വയിച്ചപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത വിജയം നേടാനായത് ആത്മവിശ്വാസത്തിന്റെ ആദ്യ ചുവടായിരുന്നു. തലസ്ഥാന നഗരിയുടെ മേയര്‍, സത്യപ്രതിജ്ഞക്കായി മാരാര്‍ജി ഭവനില്‍ നിന്ന് ഇറങ്ങിപ്പോവുന്ന കാഴ്‌ച്ചയായിരുന്നു നീണ്ട അധ്വാനത്തിന്റെ ‘മുഖ്യ ക്ലൈമാക്സ്’.
കൂടാതെ വാര്‍ഡ് വിജയങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലാകെ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ മുന്നേറ്റവും സാധ്യമായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍ നിന്ന് യാതൊരു സംഘടനാ ഇടവേളയും കൂടാതെ നേരിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ് തുടങ്ങി. സ്ഥാനാര്‍ത്ഥി നിര്‍ണയം, സംസ്ഥാന വ്യാപക യാത്ര, ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍, സഖ്യ വിപുലീകരണം, നിയമസഭാ പ്രചാരണത്തിന്റെ ഔപചാരിക തുടക്കം, കൃത്യമായ ബൂത്ത്തല ലക്ഷ്യങ്ങള്‍, ഗൃഹസമ്പര്‍ക്കം, ക്യാംപയിനിങ്ങിലെ പ്രൊഫഷണലിസം തുടങ്ങി കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത തയ്യാറെടുപ്പുകളുമായി എന്‍ഡിഎ പോരാട്ടത്തിനിറങ്ങി.
സംസ്ഥാന പ്രസിഡന്റ് മുതല്‍ ബൂത്തിലെ പ്രവര്‍ത്തകന്‍ വരെ ഒരു ലക്ഷ്യത്തിനു വേണ്ടി ഒറ്റ മനസുമായി തെരഞ്ഞെടുപ്പിനെ നേരിട്ടു. സംസ്ഥാന ഓഫീസില്‍ സജ്ജമാക്കിയ കേന്ദ്രീകൃത സംവിധാനം ഓരോ മണ്ഡലത്തിനും ആവശ്യമായ പിന്തുണകളുമായി സദാ കൂടെ നിന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ മത്സരം എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിച്ചു. എന്‍ഡിഎ കേന്ദ്രീകൃതമായും തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ തയ്യാറാക്കാന്‍ മാധ്യമ പ്രവര്‍ത്തകരും നിര്‍ബന്ധിതരായി. എക്സിറ്റു പോളുകളില്‍ എന്‍ഡിഎയുടെ സാന്നിധ്യം അനിവാര്യമായി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കാന്‍ ബിജെപി ദേശീയ നേതൃത്വവും മടി കാണിച്ചില്ല.
ഒടുവില്‍ മേയ് നാലിന് ഫലം വന്നപ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം. കേരള നിയമസഭയിലേക്ക് എന്‍ഡിഎയുടെ മൂന്ന് എംഎല്‍എമാര്‍ ജയിച്ചു കയറി. വികസനം മാത്രം തെരഞ്ഞെടുപ്പ് വിഷയമാക്കിയ എന്‍ഡിഎക്ക് മുപ്പത് ലക്ഷത്തിലധികം വോട്ടുകള്‍ നല്‍കാന്‍ മലയാളി മടിച്ചില്ല. സഖ്യ കക്ഷികളായ ബിഡിജെഎസും ട്വന്റി ട്വന്റിയും വോട്ടു വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍, പാര്‍ലിമെന്ററി തലത്തില്‍, കേരള രാഷ്ടീയ ഭൂപടത്തിലേക്ക് എന്‍ഡിഎയുടെ സമഗ്രമായ വളര്‍ച്ച അടയാളപ്പെടുത്തപ്പെട്ട മൂഹൂര്‍ത്തം.
ഭാരതീയ ജനതാ പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്ന ദേശീയതയുടെ കൊടിക്കീഴില്‍ സമാന ചിന്താഗതിക്കാര്‍ അണി നിരന്നു. നിങ്ങള്‍ക്ക് ദു:ഖിക്കേണ്ടി വരില്ല; കേരള നിയമനിര്‍മാണ സഭയില്‍ ദേശവിരുദ്ധമായ അജണ്ടകള്‍ നടപ്പാക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ്-ജിഹാദി മുന്നണികളെ ഇനി അനുവദിക്കില്ല. അവിടെ ദേശീയതക്ക് കരുതലൊരുക്കാന്‍ മുപ്പതിന്റെ ഊര്‍ജമുള്ള നമ്മുടെ മൂന്ന് മുന്നണിപ്പോരാളികള്‍ ജാഗ്രതയോടെ കവചമൊരുക്കും…ഉറപ്പ്…
(ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ലേഖകന്‍ എന്‍ഡിഎയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജായിരുന്നു)