അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങു തകര്‍ത്ത പതിനഞ്ച് വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പശ്ചിമ ബംഗാളില്‍ ചോരയൊലിക്കുന്നയാണ്. ഭവാനി പൂരില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ, ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രനാഥ് രഥ് ആസൂത്രിതമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. കാറിലെത്തിയ അക്രമി ചന്ദ്രനാഥിനെ വെടിവച്ച് കൊല്ലുകയായിരുന്നു. തൊട്ടടുത്തു നിന്ന് ആറ് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമി രക്ഷപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പു കാലത്തും വോട്ടെടുപ്പിന്റെ ദിവസവും ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം സംഭവിച്ചതിനു പിന്നാലെ മറ്റൊരു ബിജെപി പ്രവര്‍ത്തകനെയും തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തി.
ഈ അക്രമ പരമ്പരയും കൊലപാതകങ്ങളും ഒറ്റപ്പെട്ടതും യാദൃച്ഛികവുമായ സംഭവങ്ങളായി കാണാനാവില്ല. വളരെ ആഴത്തിലുള്ള ഗൂഢാലോചന ഇതിനു പിന്നിലുള്ളതായി സംശയിക്കപ്പെടുന്നു.
സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ മമതയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടയാളും അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. വലംകയ്യായിരുന്ന ചന്ദ്രനാഥിനെ ഇല്ലാതാക്കി സുവേന്ദുവിനെ തളര്‍ത്താമെന്ന് കരുതിയിരിക്കാം. അതല്ല, സുവേന്ദുവിനെത്തന്നെയാണ് ലക്ഷ്യം വച്ചതെന്നും സംശയമുണ്ട്. സുവേന്ദു മുഖ്യമന്ത്രിയാകുമ്പോള്‍ മുന്‍ സൈനികനും കരുത്തനുമായ ചന്ദ്രനാഥ് ഒപ്പമുണ്ടാവുന്നത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുമെന്ന് അഭിഷേകും മമതയും കണക്കുകൂട്ടിയിട്ടിയിട്ടമുണ്ടാകാം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ജനവിധി അംഗീകരിച്ച് രാജിവയ്‌ക്കാന്‍ മമത തയ്യാറാവാത്തതും ഗൂഢാലോചനയുടെ ഭാഗമാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പരമാവധി വൈകിപ്പിച്ച് അക്രമ പരമ്പരകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടാവുമെന്ന് വ്യക്തമായതോടെ തൃണമൂല്‍ മാത്രമല്ല, ചില വൈദേശിക ശക്തികളും ഇവര്‍ക്കൊപ്പം ചേര്‍ന്നതിന്റെ സൂചനകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയില്‍ അമേരിക്കന്‍ കൂലിപ്പടയാളിയും ചാരനുമായ മാത്യു വാന്‍ഡൈക്കിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അത്യാധുനിക ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ കലാപകാരികളെ പരിശീലിപ്പിച്ചുവെന്ന സൂചനയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ ഇറങ്ങുന്നതിന് കൃത്യം 24 മണിക്കൂര്‍ മുന്‍പാണ് വാന്‍ഡൈക്കിനെ പിടികൂടിയത്. ഇതോടെ പ്രധാനമന്ത്രിക്കെതിരായ ഒരു വലിയ സുരക്ഷാഭീഷണി രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
മമതാ ബാനര്‍ജി രാജിവയ്‌ക്കാന്‍ തയ്യാറാകാത്തതും, സംസ്ഥാനമെങ്ങും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതും ഭാരതത്തിലെ ‘കിഴക്കിന്റെ കവാടം’ എന്നറിയപ്പെടുന്ന ബംഗാള്‍ അസ്ഥിരമായി നിലനിര്‍ത്താനുള്ള വിദേശ തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നിയമവാഴ്ചയെ വെല്ലുവിളിച്ച് മമത രാജിവയ്‌ക്കാന്‍ കൂട്ടാക്കാത്തതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
ദേശീയ താല്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യമായി ബംഗാളില്‍ അധികാരമേല്‍ക്കുന്നത് ഭീഷണിയായി കരുതുന്ന വൈദേശിക ശക്തികള്‍ ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍കൂട്ടി കരുക്കള്‍ നീക്കുകയാണോ? ബംഗാളില്‍ ബിജെപി ഭരണത്തില്‍ വരാതിരിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ പരസ്പര ധാരണയോടെ ശ്രമിച്ചു എന്നറിയുമ്പോഴാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നതിലായാലും, ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിലായാലും ദേശീയ താല്‍പ്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച മമതയെ എത്രയും പെട്ടെന്ന് പുറത്താക്കി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ബംഗാളിന്റെ മാത്രമല്ല, രാജ്യത്തിന്റെയും ആവശ്യമാണ്.
















