
ദുബായ്: ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള നാല് ആഴ്ചത്തെ സമാധാനത്തിന് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് ആക്രമണങ്ങൾ ഉണ്ടാകുന്നത്.
ഇറാൻ നടത്തുന്നത് ഗുരുതരമായ പ്രകോപനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഇത് നേരിട്ടുള്ള ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതിന് തിരിച്ചടി നൽകാൻ യുഎഇയ്‌ക്ക് പൂർണവും നിയമപരവുമായ അവകാശമുണ്ടെന്നും മന്ത്രാലയം പറഞ്ഞു. തിങ്കളാഴ്ചയും മിസൈൽ, ഡ്രോൺ ഭീഷണികളെ വ്യോമസേന പ്രതിരോധിച്ചതായി യുഎഇ അറിയിച്ചിരുന്നു. എണ്ണ വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തം അണയ്‌ക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഈ ആക്രമണങ്ങൾ ഇറാനിൽ നിന്നാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇ തുറമുഖ നഗരമായ ഫുജൈറയിലുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേറ്റ സംഭവം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. ഫുജൈറയിലെ പ്രധാന എണ്ണ വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിത്തമുണ്ടാവുകയും മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യുഎഇ ആരോപിച്ചിരുന്നു.
അതിനിടെ, ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ അമേരിക്കയ്‌ക്ക് സാധിച്ചുവെന്നും നൂറുകണക്കിന് വാണിജ്യ കപ്പലുകൾ കടന്നുപോകാനായി നിരന്നുനിൽക്കുകയാണെന്നും ഹെഗ്‌സെത്ത് പറഞ്ഞു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ വാഷിങ്ടൺ ശ്രമിച്ചുവരികയാണ്.
ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളെ ഇറാനിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള യുഎസ് സൈനിക നടപടി താൽക്കാലികമാണെന്നും വാഷിങ്ടൺ ഒരു യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.