Kerala

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസര്‍കോട്: മഞ്ചേശ്വരം അടക്കമുള്ള കാസര്‍കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സാമുദായിക ധ്രുവീകരണം നടന്നെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ വന്‍തോതില്‍ സിപിഎം വോട്ട് മറിച്ചു.

20,000 വോട്ടാണ് മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് നഷ്ടമായത്. മുസ്ലീം ലീഗും മറ്റ് മതമൗലികവാദ സംഘടനകളും സാമുദായിക ഏകീകരണത്തിന് ശ്രമിച്ചു. സാമുദായിക ചിന്താഗതിയുള്ള എല്ലാ മതസംഘടനകളും തുടക്കം മുതലേ ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ ബിജെപിയുടെ അടിത്തറ കാസര്‍കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വര്‍ധിച്ചു. വോട്ടില്‍ വലിയ വര്‍ധന ഉണ്ടായി.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യം പരിശോധിക്കുമ്പോള്‍ നല്ല മുന്നേറ്റമാണ് ഉണ്ടായത്. ഒരു ശരിയായ മൂന്നാം ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 3 സീറ്റുകളിലെ എന്‍ഡിഎയുടെ വിജയം. കേരളം ബിജെപിക്ക് ബാലികേറാമലയാണെന്നും വിജയിക്കാന്‍ കഴിയില്ലെന്നും ഇരട്ട പൂട്ടിട്ട് പൂട്ടും എന്നൊക്കെ ഇടതുവലത് മുന്നണികള്‍ പറഞ്ഞെങ്കിലും അതൊക്കെ മറികടന്നു. പ്രവര്‍ത്തകര്‍ വലിയ ആഘോഷത്തിലാണ്. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിരുന്നു. യുഡിഎഫ് തരംഗം എല്ലായിടത്തും കാണാമായിരുന്നു.

അതിനിടയിലും ബിജെപി മൂന്ന് മണ്ഡലങ്ങളില്‍ വിജയിച്ചു. പലയിടങ്ങളിലും സാന്നിധ്യം വര്‍ധിച്ചത് കേരളത്തില്‍ എന്‍ഡിഎയുടെയും ബിജെപിയുടെയും പ്രസക്തി കൂടുതല്‍ വര്‍ധിപ്പിച്ചു. രാജ്യവ്യാപകമായി നരേന്ദ്ര മോദിക്ക് അനുകൂലമായി ജനം വിധിയെഴുതി. ബംഗാളിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മാറ്റമുണ്ടായി. കേരളത്തിലും മോദിയുടെ വികസന രാഷ്‌ട്രീയത്തിന് പിന്തുണ വര്‍ധിച്ചുവെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, മേഖല വൈസ് പ്രസിഡന്റ് വിജയ്‌കുമാര്‍റൈ, ജില്ലാ സെല്‍ കോഓര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപാടി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.