
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണ വിധേയനായ സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനെ തോൽപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ വലിയ വെല്ലുവിളിയാണ് മുരളീധരൻ ഉയർത്തിയത്. കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ജനവിരുദ്ധ നിലപാടുകൾക്കെതിരെ കഴക്കൂട്ടത്തെ ജനങ്ങൾ നൽകുന്ന ശക്തമായ പ്രതികരണമാണിത്.
മൂന്ന് മുന്നണികളും തമ്മിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണിത്. 2016ല്‍ കടകംപള്ളിയോട് മത്സരിച്ചപ്പോൾ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്. നിലവിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് ബിജെപി ഇപ്പോൾ നിൽക്കുന്നത്. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് 28 വാർഡുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. ഈ സൂചന നിലവിൽ ബിജെപിക്ക് നല്ല പ്രതീക്ഷയാണ് നൽകിയത്.
2021ൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുമ്പോഴും നേരിയ കുറവ് വോട്ട് ഷെയറിൽ വന്നെങ്കിലും രണ്ടാം സ്ഥാനം തന്നെ നിലനിർത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതും ഇത്തവണ ഉപകരിച്ചു. ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി. മുരളീധരന്റെ അക്ഷീണമായ കഠിനാധ്വാനവും മികച്ച സംഘടനാ മികവുമാണ് അവിടെ താമര വിരിയിക്കാൻ കാരണമായത്. വികസനത്തെ അട്ടിമറിക്കുന്ന രാഷ്‌ട്രീയത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു, ബിജെപിയുടെ വികസനാധിഷ്ഠിത രാഷ്‌ട്രീയത്തെ പിന്തുണച്ചു.
അഴിമതിരഹിത ഭരണത്തിലൂടെ കഴക്കൂട്ടത്തിന്റെ പ്രതിച്ഛായ മാറുമ്പോൾ, കേന്ദ്ര നരേന്ദ്ര മോദി സർക്കാരിന്റെ വികസന മാതൃകയിലൂടെ കേരളം പുരോഗതിയുടെ പുതിയ യുഗത്തിലേക്ക് ചുവടുവെക്കുകയാണ്.