ഒറ്റപ്പാലം: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞ വീട്ടമ്മയും സുഹൃത്തും പൊലീസിന്റെ പിടിയിലായി. മണപ്പാടം സ്വദേശിനിയായ 26-കാരി ശ്രുതിയും കിഴക്കഞ്ചേരി സ്വദേശിയായ 28 -കാരൻ ലിന്റോ കുര്യാക്കോസ് എന്നയാളുമാണ് അറസ്റ്റിലായത്.
വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ ശ്രുതി, വീട്ടിലുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കി ആൺസുഹൃത്തോടൊപ്പം ഒളിവിൽ പോയതായാണ് കേസ്. ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് ഇരുവരും കന്യാകുമാരിയിലേക്ക് കടന്നത്. വടക്കഞ്ചേരി പൊലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരെയും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചിരുന്നുവെന്നാണ് സൂചന. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ കേസെടുത്തു .മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വെച്ചതിനും ലിന്റോയ്‌ക്ക് എതിരെയും പൊലീസ് കേസെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
പിടിയിലായ ലിന്റോ കുര്യാക്കോസിന് മുമ്പും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതടക്കമുള്ള കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
















