തിരുവനന്തപുരം: കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്.
ചീഫ് സെക്രട്ടറിയാണ് എന്‍ പ്രശാന്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് നിലവില്‍ സസ്‌പെന്‍ഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിലായിരുന്നു ഇടത് സര്‍ക്കാറിനെ കരിനിഴലിലാക്കിയും വിമര്‍ശിച്ചും ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.
സര്‍ക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതായിരുന്നു ചടങ്ങില്‍ പങ്കെടുത്ത പ്രശാന്ത് നായര്‍ ഐഎഎസിന്റെ വേദിയില്‍ വച്ചുള്ള പ്രധാന ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംസാരസ്വാതന്ത്ര്യം ലഭിച്ചാല്‍ പല മേഖലകളിലും മാറ്റങ്ങള്‍ വരുമെന്നും കേരളത്തില്‍ നടക്കുന്നത് കമ്മീഷന്‍ അടിസ്ഥാനത്തിലുള്ള അഴിമതി എന്നും പ്രശാന്ത് നായര്‍ ഐഎഎസ് പറഞ്ഞു
അഴിമതിക്കായി ഉദ്യോഗസ്ഥ രാഷ്‌ട്രീയ തലങ്ങളില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിക്കണക്കിന് ഫണ്ട് നിയമ വിരുദ്ധമായി വക മാറ്റുന്നുണ്ടെന്നും എന്‍ പ്രശാന്ത് ആരോപിച്ചു. തനിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രി അംഗീകരിച്ച് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിനെതിരെയും സമാനമായ പ്രശ്‌നങ്ങൾ ഉന്നയിച്ച് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ഓൺലൈൻ അഭിമുഖങ്ങളും ഇന്‍റ്ർനെറ്റിൽ ഇതിനോടകം വൈറലാണ്. നേരത്തെയും സോഷ്യൽ മീഡിയ ഇടപെടലുകളുടെയും മറ്റ് ഔദ്യോഗിക വീഴ്ചകളുടെയും പേരിൽ പ്രശാന്ത് നായർക്കെതിരെ അന്വേഷണങ്ങളും നടപടികളും ഉണ്ടായിരുന്നു.
















