Kerala

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കല്‍പ്പറ്റ: 150 ഓളം മോഷണക്കേസിൽ പ്രതിയെ കണ്ടു നാട്ടുകാർ ഞെട്ടി.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ, സന്നദ്ധ സംഘടനകള്‍ക്ക് അകമഴിഞ്ഞ് സഹായം നല്‍കുന്ന നാട്ടുകാര്‍ക്കിടയില്‍ നല്ല അഭിപ്രായമുള്ള ആളെയാണ് മോഷണത്തിന് അറസ്റ്റ് ചെയ്തത് . വയനാട്ടിലെ ഒരു വീട്ടില്‍ നിന്ന് ഒന്‍പതു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസ് അറസ്റ്റ് ചെയ്തത് ഈ നന്മമരത്തെയാണ്. കല്‍പ്പറ്റ ഗ്രാമത്തുവയലിലെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കളളന്‍ ‘നാട്ടിലെ മാന്യന്‍’.

കേരളത്തിനകത്തും പുറത്തുമായി 150 ഓളം മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി കെ യു മുഹമ്മദാണ് അറസ്റ്റിലായത്.
കണ്ണൂര്‍ ആലക്കോട് കൊല്ലപറമ്പില്‍ വീട്ടില്‍ കെ യു മുഹമ്മദും(46) കൂട്ടാളി പുല്‍പ്പളളി പാടച്ചിറ കട്ടിക്കാനത്ത് വീട്ടില്‍ കെ ടി ജോസും(72) ആണ് ഒടുവില്‍ പൊലീസിന്റെ പിടിയിലായത്. ഏപ്രില്‍ 24-ന് പുലര്‍ച്ചെയോടെയാണ് ഇവര്‍ ഗ്രാമത്തുവയലിലെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്നത്. ജില്ലാ പൊലീസ് മേധാവി അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലില്‍ നിന്നും ജോസിനെ മാനന്തവാടി ബോയ്‌സ് ടൗണില്‍ നിന്നുമാണ് പിന്തുടര്‍ന്ന് പിടികൂടിയത്. ഒരാഴ്‌ച്ചയോളം പ്രതിയുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. മുഹമ്മദ് വീട്ടിലുണ്ടെന്ന് ഉറപ്പിച്ച ശേഷം മഴക്കാല പൂര്‍വ പരിശോധനയുടെ ഭാഗമായി നാട്ടിലെ ലൈനുകള്‍ പരിശോധിക്കാനെന്ന വ്യാജേന മഫ്തിയിലെത്തിയ പൊലീസുകാര്‍ മുഹമ്മദിന്റെ വീട്ടിലേക്ക് കയറുകയായിരുന്നു.പതിനെട്ടാം വയസില്‍ മോഷണം തുടങ്ങിയതാണ് മുഹമ്മദ്. അടച്ചിട്ട വീടുകളെക്കുറിച്ച് ജോസ് മുഹമ്മദിന് വിവരങ്ങള്‍ കൈമാറും. ഇവിടങ്ങളില്‍ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂട്ട് പൊളിച്ച് അകത്തുകയറി മോഷണം നടത്തും.

കണ്ണൊഴികെ ശരീരഭാഗങ്ങള്‍ പൂര്‍ണമായും മറച്ച് ക്യാമറകളില്‍ കുടുങ്ങാതെ ശ്രദ്ധയോടെ മോഷണം നടത്തുന്നതായിരുന്നു മുഹമ്മദിന്റെ രീതി. രണ്ടുകോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വീടാണ് മുഹമ്മദിന്റേത്. ഇവിടെ പ്രത്യേകം നിര്‍മ്മിച്ച അറകളിലാണ് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും സന്നദ്ധ സംഘടനകളെ സഹായിക്കാനും മുഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

Recent Posts