മുംബൈ: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മഹാരാഷ്‌ട്ര തലസ്ഥാനത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (NCB) വൻ ലഹരിവേട്ട. അന്താരാഷ്‌ട്ര വിപണിയിൽ ഏകദേശം 1745 കോടി രൂപ വിലമതിക്കുന്ന 349 കിലോ ഉയർന്ന നിലവാരത്തിലുള്ള കൊക്കെയ്നാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. സമീപകാലത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സാമൂഹിക മാധ്യമമായ എക്സിലൂടെ (X) ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.
ലഹരി മാഫിയാ സംഘത്തെ തകർക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് അമിത് ഷാ വിവരം പുറത്തുവിട്ടത്. മുംബൈയിൽ 349 കിലോ ഹൈ-ഗ്രേഡ് കൊക്കെയ്ൻ (1745 കോടി രൂപ വിലമതിക്കുന്നത്) പിടിച്ചെടുത്തുകൊണ്ട് നാർക്കോട്ടിക്സ് ബ്യൂറോ അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകർത്തതായി അമിത് ഷാ എക്സിൽ കുറിച്ചു.
ഒരു ചെറിയ ചരക്ക് പിടികൂടിയതിൽ നിന്ന് ആരംഭിച്ച അന്വേഷണമാണ് വലിയൊരു ശൃംഖലയെ തന്നെ വലയിലാക്കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി വേട്ട നടത്തിയ എൻസിബി ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
















