കറാച്ചി : ഇന്ധന പ്രതിസന്ധി സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യക്തമായ വ്യത്യാസം എടുത്ത് കാട്ടി പാകിസ്ഥാൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്. ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണവില ബാരലിന് 126 ഡോളറിലെത്തിയ വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തന്ത്രപ്രധാനമായ എണ്ണ ശേഖരവും ഗണ്യമായ വിദേശനാണ്യ ശേഖരവും കാരണം ഇന്ത്യ തന്റെ രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന സ്ഥിരതയുള്ളതാണെന്ന് മാലിക് വിശദീകരിച്ചു. ഹോർമുസ് കടലിടുക്കിലെ ഉപരോധം എണ്ണ വിതരണത്തിൽ തടസ്സമുണ്ടാക്കിയതിന്റെ ആഘാതം ലഘൂകരിക്കാൻ ഈ കരുതൽ ശേഖരം സഹായിച്ചു. പാകിസ്ഥാന്റെ നിലവിലെ സാഹചര്യത്തിന് അന്താരാഷ്‌ട്ര നാണയ നിധി ഏർപ്പെടുത്തിയ കർശനമായ ബെയ്‌ൽഔട്ട് വ്യവസ്ഥകളെയും മാലിക് കുറ്റപ്പെടുത്തി.
ഇന്ത്യയെ പ്രശംസിച്ച് പാക് മന്ത്രി
ആഗോള എണ്ണ പ്രതിസന്ധിയുടെ ഏറ്റവും മോശം ഫലങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ഇന്ത്യ തങ്ങളുടെ വലിയ വിദേശനാണ്യ ശേഖരം ഉപയോഗിച്ചു, പല രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങി, തന്ത്രപരമായ പെട്രോളിയം ശേഖരവും ഇന്ധന നികുതി നടപടികളും ഉപയോഗിച്ചു. പാകിസ്ഥാന് തന്ത്രപരമായ എണ്ണ ശേഖരം ഇല്ലെന്നും വാണിജ്യ ശേഖരം മാത്രമേയുള്ളൂവെന്നും പാകിസ്ഥാൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് അവകാശപ്പെട്ടു. അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് ആവശ്യമായ അസംസ്കൃത എണ്ണ തങ്ങളുടെ പക്കലുണ്ട്. എണ്ണ വിപണന കമ്പനികളുടെ കൈവശമുള്ള ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ 20-21 ദിവസം മാത്രമേ നിലനിൽക്കൂ. ഒരു ഒപ്പ് മാത്രം ഉപയോഗിച്ച് പുറത്തിറക്കാൻ കഴിയുന്ന 60-70 ദിവസത്തെ കരുതൽ ശേഖരമുള്ള ഇന്ത്യയെപ്പോലെയല്ല നമ്മളെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് ഒരു പ്രാദേശിക വാർത്താ ചാനലിനോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“ഇന്ത്യയ്‌ക്ക് 600 ബില്യൺ ഡോളറിന്റെ കരുതൽ ശേഖരം മാത്രമല്ല, അവർ തന്ത്രപരമായ കരുതൽ ശേഖരം നിലനിർത്തുകയും ചെയ്യുന്നു. ഇത് ഈ പ്രതിസന്ധിയെ നേരിടാൻ അവരെ സഹായിച്ചു. മാത്രമല്ല, അവർ ഐഎംഎഫ് പരിപാടിയുടെ ഭാഗമല്ല, എണ്ണവില വർധനവിനിടെ നികുതികൾ കുറച്ചുകൊണ്ട് പ്രതിസന്ധിയിൽ നിന്ന് സ്വയം രക്ഷിക്കാൻ അവർ ശ്രമിച്ചു. അങ്ങനെ ചെയ്യാൻ അവർക്ക് മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടായിരുന്നു.” – അദ്ദേഹം പറഞ്ഞു.
















