ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂർ സ്വദേശിനിയും ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന സാരി സ്‌റ്റോർ ഉടമയുമായ നാഗലക്ഷ്മി(42)യാണ് ചെന്നൈയിലെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. നാഗലക്ഷ്മിയെ കൊലപ്പെടുത്തിയ ഭർത്താവ് സുബ്രഹ്‌മണ്യനെ(52) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഡെന്റൽ വിദ്യാർത്ഥിയായ ഇളയ മകന് മെസേജ് അയച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്ററാണ് നാഗലക്ഷ്മി. ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന പേരിൽ സാരി വിൽപ്പന ആരംഭിച്ച ഇവർ പിന്നീട് ചെന്നൈയിൽ ഇതേ പേരിൽ വലിയ വ്യാപാരസ്ഥാപനവും തുടങ്ങിയിരുന്നു. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് നാഗലക്ഷ്മിയും സുബ്രഹ്‌മണ്യനും ഏറെക്കാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിൽനിന്ന് പോയ സുബ്രഹ്‌മണ്യൻ മധുരയിൽ ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം.
അതേസമയം, ഭർത്താവുമായി വേർപിരിഞ്ഞ ശേഷമാണ് നാഗാലക്ഷ്മി ബിസിനസിലേക്ക് തിരിഞ്ഞത്. ഇൻസ്റ്റഗ്രാം വഴി ബിസിനസ് വിപുലപ്പെടുത്തിയതോടെ ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന പേരിൽ ചെന്നൈയിൽ വിപുലമായരീതിയിൽ വസ്ത്ര വ്യാപാര സ്ഥാപനവും തുടങ്ങി. ഇത് വൻ വിജയമായതോടെ സുബ്രമണ്യൻ വീണ്ടും അടുക്കാൻ ശ്രമിച്ചു. എന്നാൽ നാഗാലക്ഷ്മി ഇത് നിരസിക്കുകയായിരുന്നു. തന്റെ ഭാഗത്തുനിന്ന് നേരത്തേയുണ്ടായ തെറ്റുകൾക്ക് നാഗലക്ഷ്മിയോട് ക്ഷമാപണം നടത്തിയ ഇയാൾ വീണ്ടും ഒരുമിക്കാൻ ശ്രമം നടത്തി. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ദമ്പതിമാർക്ക് രണ്ട് ആൺമക്കളാണുള്ളത്. ഇതിൽ മൂത്ത മകൻ റഷ്യയിൽ എംബിബിഎസ് വിദ്യാർഥിയാണ്. രണ്ടാമത്തെ മകൻ ചെന്നൈയിൽ ദന്തൽ വിദ്യാർഥിയും. രണ്ടുപേരുടെയും മൃതദേഹങ്ങൾ ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
















