India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അയോദ്ധ്യ: എല്ലാ ഭിന്നതകളും മാറ്റിവച്ച് സമൂഹം ഒറ്റക്കെട്ടായപ്പോഴാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം സാധ്യമായതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തിന്റെ ഏകതയുടെ അടയാളമാണത്. നമ്മുടെ സമൂഹത്തെ ധര്‍മ്മത്തിന്റെ ആധാരത്തില്‍ ഒരുമിപ്പിക്കുകയാണ് ഈശ്വരന്മാരും ചെയ്തത്. അത്തരം മഹാപുരുഷന്മാരെ ജാതിയുടെയോ മറ്റെന്തിന്റെയുമെങ്കിലുമോ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികളാണ്, അദ്ദേഹം പറഞ്ഞു. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ഭാഗമായ ശിവക്ഷേത്രത്തിന് മുകളില്‍ ധര്‍മ്മ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ദരിദ്രര്‍ മുതല്‍ ധനികര്‍ വരെ എല്ലാവരും രാമക്ഷേത്രം ആഗ്രഹിച്ചു. എഡി 1528 മുതല്‍ ഇന്നുവരെ, ഈ പോരാട്ടം തുടര്‍ന്നു. അശോക് സിംഘല്‍ജി ഈ പ്രസ്ഥാനം ഏറ്റെടുത്തപ്പോള്‍ ഉയര്‍ന്നുവന്ന ആവേശം ഇപ്പോഴും തുടിച്ചുനില്‍ക്കുന്നു. ത്രേതായുഗം മുതല്‍ ശ്രീരാമന്‍ ഭാരതത്തെ ഒരുമിപ്പിക്കുന്നുവെന്നതാണ് ഈ മുന്നേറ്റത്തിന്റെ കരുത്ത്.

ശ്രീരാമ ജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നതിന് നമ്മള്‍ സാക്ഷികളായി. രാമക്ഷേത്രത്തിനെതിരെ ശബ്ദിച്ചവര്‍, വാടകയ്‌ക്കെടുത്ത അഭിഭാഷകര്‍, രാമസേതു തകര്‍ക്കാന്‍ ആഗ്രഹിച്ചവര്‍.. അവര്‍ തന്നെയാണ് സനാതനധര്‍മ്മത്തെ അപമാനിക്കാന്‍ തുനിഞ്ഞതും. സുപ്രീം കോടതി വിധി പുറത്തുവന്നപ്പോള്‍ ലോകം മുഴുവന്‍ അതിനെ സ്വീകരിച്ചതാണ് അനുഭവം.

ശ്രീരാമജന്മഭൂമി പ്രസ്ഥാനം വിപുലമായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ അതില്‍ പങ്കാളികളായി. എല്ലാ വിവിധതകളും രാമനെന്ന ആദര്‍ശത്തില്‍ ഒന്നായിത്തീര്‍ന്നു. ജാതിയുടെ പേര് പറഞ്ഞ് സാമൂഹിക ഐക്യം തകര്‍ത്തവര്‍ ഇന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ മഹത്വം കാണുന്നു. നമ്മള്‍ തല കുനിക്കില്ലെന്നും ലക്ഷ്യം സാധിക്കാതെ പിന്മാറില്ലെന്നും അയോദ്ധ്യ ലോകത്തിന് കാട്ടിക്കൊടുത്തു. സനാതനധര്‍മ്മവിശ്വാസികള്‍ ഒരേ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ ക്ഷേത്രനിര്‍മാണത്തിന് വഴിതുറന്നു.

വിവിധതകളെ ചൂഷണം ചെയ്തവര്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് പൊരുതി. അഭിമാനത്തോടെ മുന്നോട്ടുപോകാനും ആ സ്വാഭിമാനയാത്രയില്‍ തലമുറകളെ ഒപ്പം ചേര്‍ക്കാനും നമുക്ക് കഴിഞ്ഞു. അഭൂതപൂര്‍വമായ ആ നിമിഷം നമ്മള്‍ സ്വന്തം കണ്ണുകളാല്‍ കണ്ടു. ഇത് പൂര്‍വികജീവിതങ്ങളുടെ കൂടി നേട്ടമാണ്. അത് എല്ലാ തലമുറകളിലേക്കും പങ്കുവയ്‌ക്കാന്‍ കഴിയണം. ഭഗവാന്‍ ശ്രീരാമന്റെ സാമീപ്യം അതിന് സഹായകമാകും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ആചാര്യ ഇന്ദ്രദേവ് മിശ്ര എന്നിവരും സംസാരിച്ചു. ആചാര്യന്മാരായ ഗോപാല്‍ പാണ്ഡെ, ത്രിപുരാരി ത്രിപാഠി, ശിവ ദീക്ഷിത്, ഉത്കര്‍ഷ് പാണ്ഡെ, മൃദുല്‍ തിവാരി തുടങ്ങിയവര്‍ ധ്വജപൂജ നടത്തി.

Recent Posts